Thursday, April 9, 2020

അതിർത്തികൾ


റഷീദ് രണ്ടും കല്പിച്ചു താക്കോലെടുത്തിറങ്ങാൻ നില്ക്കുമ്പോളാണ് അഴകപ്പന്റെ വക മുന്നറിയിപ്പെത്തിയത് .

"ഡേയ്, എങ്ക പോറേ? സുമ്മാ അടി വാങ്ക പോറേ നീ. നെയ്‌ത് താ അന്ത പോലീസ്കാരൻ സൊന്നെല്ലേ? അപ്പോ എതുക്ക്!"

"എത്ര ദിവസംന്ന് തെരിയാമേ ഞാൻ എന്ന ചെയ്യറുത്? വീട്ടില് കാശ് അയക്കണ്ടേ? വാടക കൊടുക്കണ്ടേ?"

"അതെല്ലാം സരി താ. ആനാ കൊഞ്ചം കൂടെ വെയിറ്റ് പണ്ണുങ്കോ മാപ്പിളെ. എല്ലാം സരിയായിടും."

റഷീദിന്റെ ഉൾക്കണ്ണിൽ മറ്റൊന്നും കാണാൻ സാധിക്കാത്ത വിധം അവർ നാലുപേർ മാത്രം നിറഞ്ഞു നിന്നു, നാട്ടിലുള്ള ഭാര്യയും കുട്ടികളും വയസ്സായ ഉമ്മിച്ചിയും. പട്ടിണി കിടന്നു മരിക്കണോ അതോ അസുഖം ബാധിച്ചു മരിക്കണോ എന്ന് തീരുമാനമെടുക്കേണ്ടത് അയാളാണ്, അയാൾ മാത്രം. ഇല്ല, ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരെയെല്ലാം ഞാൻ തന്നെ പോറ്റും. ഞാനുള്ളിടത്തോളം അവരാരും പട്ടിണി കിടക്കൂലാ എന്നയാൾ തീരുമാനിച്ചു. കാലുകളിൽ ആരോ കയറ് കെട്ടി വലിച്ചു പുറത്തേക്ക് കൊണ്ട് പോകുന്നത് പോലെയുള്ള അയാളുടെ പോക്ക് കണ്ട് അഴകപ്പൻ ഒരു നിമിഷം പകച്ചു നോക്കി.

രണ്ടു രണ്ടര വർഷമായി നാടും വിട്ട് അന്യനാട്ടിൽ ഈ ചെറിയ പച്ചക്കറി കടയും തുറന്ന് വച്ച് ജീവിക്കുന്നു. ചന്ദാപുരയിലെ മലയാളികൾക്കിടയിൽ നാട്ടിലെ നല്ല ഫ്രഷ് പച്ചക്കറിയും മറ്റു സാധനങ്ങളും കിട്ടണമെങ്കിൽ റഷീദിക്കാന്റെ കടയിലേക്ക് പോയാ മതിയെന്നൊരു സംസാരമുണ്ടേ. കൊറോണക്കാലം വന്നതിൽ പിന്നെ എല്ലാം വെള്ളത്തിൽ വരച്ച വര പോലായി. കട തുറന്നിട്ടിപ്പോ ആഴ്ചകളായി. ഇടക്ക് വല്ലപ്പോഴും തുറന്നാൽ തന്നെ കച്ചവടവുമില്ല. പച്ചക്കറിയും പഴയ പോലെ വരുന്നില്ല. ചരക്കു വണ്ടികൾ കുറവാണ്. വലിയ സൂപ്പർ മാർക്കറ്റുകാരും ഓൺലൈൻ കച്ചവടക്കാരും എടുത്തിട്ട് ബാക്കി വന്നാലായി. അയാൾക്ക് സ്ഥിരമായി ചരക്ക് കൊണ്ടുവന്നിരുന്ന വണ്ടിക്കാരൻ വല്ലപ്പോഴുമാണ് എത്തുന്നത്. അതിർത്തികളിലെ കർശന നിയമങ്ങളും രോഗഭയവും എല്ലാം ഒരു കാരണം തന്നെ.

പക്ഷേ, തനിക്കങ്ങനെ പേടിച്ചിരിക്കാൻ പറ്റില്ലല്ലോ. ജീവിക്കണ്ടേ... ഇന്നലെ കട തുറന്നു വച്ച് ഒരു മണിക്കൂറിനുള്ളിൽ വടിപ്രയോഗവുമായി പോലീസെത്തി.

"ഷോപ് ക്ലോസ് മാടി. ഗൊത്തിൽവാ നിമഗേ?" എന്നയാൾ അലറിയതും റഷീദ് കൈ കൂപ്പി കടയുടെ മുന്നിലെത്തി അപേക്ഷിച്ചു നോക്കി.

ഒരു വിധത്തിലും ഏമാന്മാർ അനുവദിക്കുന്ന ലക്ഷണമില്ല. അടി കിട്ടുമെന്ന് തോന്നിയ അവസരത്തിലാണ് മനസ്സില്ലാ മനസ്സോടെ അയാൾ കടയടച്ചത്. അന്നേരം കടയിലുണ്ടായിരുന്ന സുനിൽ ചാടി പുറത്തിറങ്ങി. സുനിൽ ക്യാബ് ഡ്രൈവറാണ്. ഇടയ്ക്കിടെ കടയിൽ വരും. സാധനങ്ങൾ വാങ്ങിക്കാൻ മാത്രമല്ല നാട്ടുവിശേഷങ്ങൾ പറയാനും കൂടെ. റഷീദ് സുനിലിന്റെ കണ്ണുകളിൽ ഒരു നിമിഷം നിസ്സഹായതയോടെ നോക്കിയതും ഒരു ഞെട്ടലോടെ അയാൾ കണ്ണുകൾ പിൻവലിച്ചു. സുനിലിന്റെ കണ്ണുകളിലും താൻ കാണുന്നത് തന്നെ തന്നെയാണ്! അതയാളെ ഒന്ന് കൂടെ മരവിപ്പിച്ചു.

കടയടച്ചിറങ്ങുമ്പോൾ കൂടെ സുനിലുമുണ്ടായിരുന്നു. രണ്ടു പ്രേതാത്മാക്കളെ പോലെ അവരങ്ങനെ ഇടവഴിയിലൂടെ ഇഴഞ്ഞു നീങ്ങി.

"റഷീദേ, നിനക്ക് അടക്കാൻ ഒരു കടയെങ്കിലുമുണ്ടല്ലോ. എന്റെ ദിവസക്കൂലി മുട്ടിയിട്ട് മാസങ്ങളായി. ഈ ടാക്സി വാങ്ങാൻ ഭാര്യേടെ കെട്ടുതാലി പണയം വച്ച്, ലോണും എടുത്തേക്കാണ്. ഞാനെങ്ങനെ അത് തിരിച്ചടക്കും. എന്റെ കഞ്ഞി കുടി മുട്ടിയെടാ...ഒന്നുകില് എത്രേം പെട്ടെന്ന് ഈ പണ്ടാരം അസുഖം വന്ന് ചാവണം, ഇല്ലെങ്കില് ലോകം പഴേ പടിയാവണം. ഇതില് രണ്ടിനും ഇടേല് ഇങ്ങനെ ജീവിക്കാനെക്കൊണ്ടാവൂല റഷീദേ..."

റഷീദിന് വാക്കുകൾ തൊണ്ടയിൽ കുരുങ്ങി ഓക്കാനം വന്നു. കഴിഞ്ഞ ആഴ്ച അടുത്തുള്ള ഏതോ ഫ്‌ളാറ്റിലെ രണ്ടു സ്ത്രീകൾ കടയിൽ വന്നതോർത്തു. അവർക്ക് വീട്ടിൽ ജോലിക്കാരിയില്ലാത്തത് കൊണ്ട് വീട്ടുപണികൾ എല്ലാം ചെയ്യേണ്ടി വരുന്നതും അപാർട്മെന്റ് കോമ്പൗണ്ടിൽ തെരുവ് നായ്ക്കൾ കയറി ശല്യമുണ്ടാക്കുന്നതും പാലും പച്ചക്കറികളും ഡോറിന് മുന്നിൽ എത്തിക്കാത്തതും കുട്ടികൾ വീട്ടിനുള്ളിൽ അടങ്ങി ഇരിക്കാത്തതും തുടങ്ങി പല പല പ്രശ്നങ്ങളായിരുന്നു ഉന്നയിക്കാനുണ്ടായിരുന്നത്. അന്നത് കേട്ടപ്പോൾ ഇവരെത്ര ഭാഗ്യം ചെയ്തവർ എന്ന് തോന്നിയിരുന്നു അയാൾക്ക്. ഇന്നൊരു പക്ഷേ, സുനിലിന് തന്നോട് തോന്നുന്നതും അതേ വികാരമായിരിക്കാം.'ഭാഗ്യവാൻ!'

ഇന്ന് വീണ്ടും രണ്ടും കല്പിച്ചു കട തുറന്നു വച്ചു അയാൾ. അടിക്കണമെങ്കിൽ അടിക്കട്ടെ. ജീവിക്കാതെ വേറെ വഴിയില്ലല്ലോ. കാസർഗോഡ്ന്ന് അയാളുടെ ഭാര്യ എന്നും വിളിക്കും. ഉമ്മിച്ചിക്ക് വൈറസ്സിന്റെ അസുഖമാണ്. അതോണ്ട് അവർക്ക് വീട്ടിനു വെളിയിലേക്കിറങ്ങാൻ പോലുമാവൂലാ. സമൂഹ അടുക്കള ഉള്ളത് കൊണ്ട് കുറച്ചു ദിവസായിട്ട് രണ്ടു നേരം ഭക്ഷണം കിട്ടുന്നുണ്ട്. ഉമ്മിച്ചിക്ക് പ്രായമുണ്ട്. എല്ലാരും പറേണത് വയസ്സന്മാർക്ക് ഇത് വന്നാ പ്രശ്നാണെന്നാ. പക്ഷേ, എന്തോ ഉമ്മിച്ചിക്കിതുവരെ മറ്റാരോഗ്യ പ്രശ്നങ്ങളൊന്നൂല്യ, മനോബലമാണെങ്കിൽ അങ്ങേയറ്റം. അവരിത് മറികടക്കുമെന്ന് തന്നെയാണ് റഷീദിന്റെ ഉറച്ച വിശ്വാസം. അല്ലാഹ് അത്ര ക്രൂരനല്ല, നാലു നേരം നിസ്കരിക്കണ തന്റെ ഉമ്മിച്ചിയെ കഷ്ടപ്പെടുത്താൻ എന്നവൻ ഉറച്ചു വിശ്വസിച്ചു. ഇതൊക്കെ അള്ളാഹുവിന്റെ പരീക്ഷണങ്ങളാണ്!

ആലോചിച്ചു കാടു കയറിയിരിക്കുമ്പോളാണ് ജയ് വിളികളുമായി സ്ഥലത്തെ പ്രധാനി എത്തിയത്. അടുത്തുള്ള വീടുകളിൽ സൗജന്യമായി പാലും അരിയും മറ്റും എത്തിക്കുകയാണ് ഉദ്ദേശം. ഓരോ കിറ്റ് കൊടുക്കുമ്പോഴും അയാൾ തൊട്ടടുത്ത ക്യാമറയിൽ നോക്കി അഭിമാനപൂർവം ചിരിക്കുവാനും മറന്നില്ല. ഇതിനിടയിൽ തൊട്ടടുത്ത ചേരിയിൽ നിന്നുള്ള കുറച്ചു പേർ കടന്നു കയറിയതും അവരെ അയാളുടെ കൂട്ടാളികൾ തള്ളി മാറ്റിയതും അവിടെ ആകെ സംഘർഷ ഭരിതമാക്കി. മാസ്‌ക്കുകൾ ഉപയോഗിക്കണമെന്നുള്ളതും സാമൂഹിക അകലം പാലിക്കണമെന്നുള്ളതൊക്കെ ഇവിടെ കാറ്റിൽ പറന്നു. എന്താണെന്നറിയാൻ കടയുടെ വെളിയിലിറങ്ങി ഒരുത്തനോട് കാര്യം തിരക്കി.

ഓഹോ! അപ്പൊ അതാണ് കഥ. അയാൾ അയാൾക്ക് വേണ്ടപ്പെട്ടവർക്ക് മാത്രം സാധനങ്ങൾ പങ്കിട്ടു കൊടുക്കുന്നു. ചേരിയിലെ പാവങ്ങൾ ഇന്നും പട്ടിണി. എവിടെയും കാശുള്ളവൻ തിന്നും, പാവപ്പെട്ടവനെന്നും പട്ടിണി. അത് കോറോണയായാലും കോളറയായാലും.

ദിവസക്കൂലിക്കാർ എങ്ങനെ ജീവിക്കുന്നെന്ന് ഏതെങ്കിലും മന്ത്രിയോ രാജാവോ ഇവിടെ വന്നന്വേഷിക്കുന്നുണ്ടോ? നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിയാൽ മാത്രം പോരാ അത് നടപ്പാക്കുന്നുണ്ടോ എന്ന് കൂടെ അന്വേഷിക്കേണ്ടത് നിങ്ങടെ കടമയല്ലേ? എന്നൊക്കെ ഉറക്കെ വിളിച്ചു കൂവണമെന്ന് തോന്നി അയാൾക്ക്. എന്നാൽ, രാജ്യദ്രോഹി എന്ന് മുദ്ര കുത്തി തന്നെ കല്ലെറിയുന്ന രംഗം ആലോചിച്ചപ്പോൾ അയാൾ അത് വേണ്ടെന്നു വച്ചു. താനൊക്കെ ന്യൂനപക്ഷമായത് കൊണ്ട് ഒരു പക്ഷേ ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും. അതിനാൽ മൗനമാണ് വിഡ്ഢികൾക്കും ഭൂഷണം.

വാടക ചോദിച്ചു ഇന്നലെയും ആ ഷെട്ടി വിളിച്ചിരുന്നു. അയാളൊരു ഹൃദയമുള്ളവനായത് കൊണ്ട് ഒരു മാസത്തെ വാടക വേണ്ടെന്ന് പറഞ്ഞുവെങ്കിലും എല്ലാ മാസവും അത് നടക്കില്ലല്ലോ. അയാൾക്കും കുടുംബമില്ലേ. ഇവിടന്നൊന്ന് നാട്ടിലേക്ക് പോകാമെന്നു വെച്ചാൽ അതിർത്തികളെല്ലാം മണ്ണിട്ട് മൂടിയില്ലേ...

അങ്ങനെ ഓരോന്നാലോചിച്ചു കടത്തിണ്ണയിൽ പോലീസിന്റെ അടിയും കാത്തിരിക്കുമ്പോഴാണ് നാട്ടിൽ നിന്ന് വിളി വന്നത്.

"ഇക്കാ, ഇവര് ആസ്പത്രിക്ക് പൂവാൻ കടത്തി വിടണില്ലിക്കാ. ഉമ്മിച്ചിക്ക് തീരെ വയ്യ. മംഗലാപുരത്തിക്ക് കൊണ്ടോണംന്നാ ഡോക്ടറ് പറഞ്ഞെ. പക്ഷേങ്കില് ഇവരങ്ങോട്ടു വിടണില്ലിക്കാ. ഒന്ന് പറ ഇവരോട് ഇങ്ങള് പറ..." ഭാര്യയാണ്. റഷീദ് ഐസ് പോലെ തണുക്കാൻ തുടങ്ങി.

വിറങ്ങലിച്ച കൈകൾക്കുള്ളിലെ ഫോണിലൂടെ അയാൾ കെഞ്ചി, "ഒന്ന് കടത്തി വിടൂ...പ്ലീസ്. വയസ്സായവരാണ്. ദയവ് ചെയ്ത് അവരെ വിടൂ. ഒരു തവണത്തേക്ക്..." അയാളുടെ കണ്ണുകളിൽ നിന്നൊഴുകിയ ഉപ്പു വെള്ളത്തിൽ വാക്കുകൾ മുങ്ങിത്താണു. അയാളുടെ വാക്കുകൾ ആരും കേട്ടില്ല. അവ പല പല ബഹളങ്ങളിൽ വായുവിലൂടെ കാറ്റത്ത് പറന്നു മറ്റെങ്ങോ പോയി. അര മണിക്കൂറിനുള്ളിൽ കൂടെ ഉമ്മിച്ചിയും...

ഓരോ മനുഷ്യരെ പോലെ ഓരോ സംസ്ഥാനങ്ങളും ജില്ലകളും എന്തിന് കോളനികൾ പോലും സ്വാർത്ഥതയുടെ മണ്ണിട്ട് മൂടിയിരിക്കുന്നു. ഈ വൃത്തികെട്ട വൈറസ് ലോകത്തെ മുഴുവനും മണിച്ചിത്രത്താഴിട്ടു പൂട്ടിയിരിക്കുന്നു. ഇതിനുള്ളിൽ എത്ര പേർ പേടിച്ചും പട്ടിണി കിടന്നും അസുഖം ബാധിച്ചും മരിക്കുന്നെന്ന കണക്കുകളും നമ്മൾ മണ്ണിട്ട് മൂടും. ആശുപത്രികൾക്ക് പകരം അമ്പലങ്ങളും പള്ളികളും പണി തീർക്കും. എന്നിട്ട് നമ്മൾ മതങ്ങളെയും ദൈവങ്ങളേയും രാഷ്ട്രീയ നേതാക്കളെയും പൂവിട്ട് പൂജിക്കും. വീണ്ടും അടുത്ത മഹാമാരിക്ക് വേണ്ടി ലോക രാഷ്ട്രങ്ങൾ കാത്തിരിക്കും, ഒന്നിനു പിറകെ ഒന്നായി നമ്മളെയെല്ലാം മണ്ണിട്ട് മൂടും. പക്ഷേ, അതുവരെ ജീവിക്കണമല്ലോ എന്നോർത്ത് അയാൾ വീണ്ടും കണ്ണീരു പൊഴിച്ചു.

Monday, April 6, 2020

ഒരു കൊറോണക്കാലം


രണ്ടു പ്രളയം,സുനാമി,വസൂരി,പോളിയോ മുതലായ മഹാമാരികളെയെല്ലാം മറികടന്ന് വിജയശ്രീലാളിതയായി പരലോകത്തെ പുൽകാൻ തയ്യാറായി കിടക്കുന്ന മുത്തശ്ശി രാവിലെ മുതൽ നിർത്താതെ ചലിച്ചു കൊണ്ടിരിക്കുന്ന ടെലിവിഷനിൽ നോക്കി ആരോടെന്നില്ലാതെ പിറുപിറുത്തു, "ഇനി ഇതും കൂടെ കണ്ടിട്ട് വന്നാ മതീന്നാരിക്കും ഭഗവാന്റെ നിശ്ചയം. എന്നാ...ലും ഇതുപോലൊരു സാധനം ഇക്കണ്ട കാലത്തൊന്നും ഇണ്ടായിട്ടില്യാ! ആളോളെ കാണാൻ പാടില്ല്യാ, മിണ്ടാൻ പാടില്ല്യാ, മിറ്റത്തോട്ടിറങ്ങാൻ പാടില്ല്യാ...ആരേം കാണാണ്ട് ആരുംല്ല്യാത്തോരെ പോലെ ചാവാനായിരിക്കും ന്റെ വിധി.ന്റെ കൃഷ്ണാ...ഞാനെന്ത് മഹാപാപം ചെയ്തു?!" അവർ ഒഴുകി വീഴുന്ന കണ്ണുനീർ തുടച്ചു മാറ്റുന്നതിനിടയിൽ അടുക്കളയിൽ പാത്രങ്ങളോട് മല്പിടിത്തം നടത്തുന്ന സുമയെ വിളിച്ചു നോക്കി.

പറഞ്ഞു മടുത്ത വാചകങ്ങൾ തന്നേം പിന്നേം ഒരു റേഡിയോ പോലെ വള്ളുവനാടൻ-തിരു കൊച്ചി ഇടകലർന്ന മലയാളത്തിൽ സുമ വീണ്ടും ഉരുവിട്ടു. "എന്റമ്മേ,ഇങ്ങനെ നാഴികക്ക് നാല്പതു വട്ടം പറഞ്ഞോണ്ടിരുന്നിട്ടെന്താ.വരാനൊള്ളത് വണ്ടി പിടിച്ചിങ്ങാട് വരും.നമ്മളെക്കൊണ്ടാവണത് നമ്മള് ചെയ്യാ.അത്രേള്ളൂ.അമ്മ ആദ്യം ആ ടി.വി ഒന്ന് നിർത്തണ്ടോ?എന്തൊരു പുകിലാണപ്പാ!"


ഇതിനിടയിൽ മുറ്റമടിക്കാൻ വന്ന മേരിക്കുട്ടി നയം വ്യക്തമാക്കി. "ചേച്ച്യേ,നാളെ മൊതല് ഞാൻ വരണില്ലാട്ടാ.ആരും വീട്ടീന്ന് പൊറത്തോട്ടിറങ്ങാൻ പാടില്ലാന്ന്.വാരാപ്പുഴ വരെ എത്തീണ്ടെന്നാ കേട്ടെ.സൂക്ഷിച്ചോട്ടാ..."

"ഇതെന്താ ബസ് പിടിച്ചാട്ടെ ആണാ വരണത്? ആ...നിന്റെ ശമ്പളം മുഴുവനും വാങ്ങീട്ട് പോ പെണ്ണേ. കൃഷ്ണൻകുട്ടീനെ കാണാണെങ്കിൽ അവന്റെ സാധന സാമഗ്രികളൊക്കെ എടുത്തിട്ട് പൂവാൻ പറഞ്ഞേക്ക്. ഞങ്ങള് ഗേറ്റ് പൂട്ടാൻ പോണേണ്."

എന്നത്തേയും പോലെ കട്ടനും കുടിച്ചു കാശും വാങ്ങി നടന്നകലുന്ന മേരിക്കുട്ടിയെ നോക്കി സുമ ദീർഘനിശ്വാസമിട്ടു. ഇനി അടുത്ത മാസം ഇവൾക്ക് ഒരു പണീം ഇണ്ടാവില്ലാലോ!

ഒരു മണിക്കൂറായിക്കാണും, കൃഷ്ണൻകുട്ടി ഹാജർ വച്ചു. വകയിലൊരു ബന്ധുവാണ്. കല്യാണോം കഴിഞ്ഞിട്ടില്ല,ഒറ്റത്തടി. വയസ്സ് അമ്പതു കഴിഞ്ഞു. നാടേ വീട് എന്നാണ് പുള്ളീടെ ഒരു ലൈൻ. തുണി അലക്കലും വിരിക്കലും ഒക്കെ ഇവിടാണ്.ഇടക്ക് സുമ ഭക്ഷണവും കൊടുക്കും. ഇല്ലെങ്കിൽ പിന്നെ അമ്പലത്തിൽ തന്നെ.

"സുമേച്ച്യേ...ഇതെന്താണ് ഷർട്ടിന്റെ മേലെ ലവ് ലെറ്ററാണാ പിന്ന് കുത്തി വെച്ചേക്കണത്?"

സുമക്കു ചിരി പൊട്ടി "പിന്നേ...പത്തമ്പത് വയസ്സായ നിനക്കിനി ലവ് ലെറ്ററ് തരാൻ ഇന്നാട്ടില് പെണ്ണുങ്ങള് വരി നിക്കല്ലേ. അത് പിന്നേ,ഉച്ച സമയത്താണ് നീ വരണെങ്കില് ഞങ്ങളെല്ലാരും മയക്കത്തിലാരിക്കും. അതോണ്ടാ കാര്യം എഴുതി അവടെ ഒട്ടിച്ചേ. അപ്പോ ഗേറ്റ് പൂട്ടണെണ്. ഇനി ഇരുപത്തൊന്ന് ദീസം കഴിഞ്ഞാലേ തൊറക്കു. അതുവരെ നീ മഠത്തില് നിന്നോള്‌ല്ലേ?"

"ഓ...നമുക്കെന്ത് കൊറോണ വരാനാണ്? ഇങ്ങാടൊന്നും വരൂലാന്നെ. ഇവിടൊന്നും ആരും പുറത്തൂന്ന് വന്നിട്ടില്ലാലോ. പിന്നെ മ്മളെന്തിനാ പേടിക്കണേ? ഞാൻ അമ്പലത്തില് കഴിഞ്ഞോളാ. ശാന്തിമാര്ണ്ടല്ലോ. ഭഗവാന്റടുത്തല്ലേ..."

"വരൂലാ വരൂലാന്ന് പറഞ്ഞോണ്ടിരുന്നിട്ട് ഇവിടൊക്കെ കേറി മുക്കിക്കൊണ്ടു പോയതോർമ്മെണ്ടാ കഴിഞ്ഞ തവണ? അതോടെ ഞങ്ങളൊരു പാഠം പഠിച്ചതാ. ഈ അസുഖത്തിനൊക്കെ കൃഷ്ണനെന്നോ ജോസെഫേന്നോ ഒന്നൂലാ. നീയെന്താന്നു വച്ചാ ചെയ്യാ...പ്രളയം പോലല്ലാട്ടാ ഇത്. മ്മക്കൊക്കെ വയസ്സായി. വയസ്സന്മാർക്കും കുട്ട്യോൾക്കും ആണ് കൂടുതല് പ്രശ്നം." അവസാനത്തെ വാചകം മുത്തശ്ശി കേൾക്കാതിരിക്കാൻ പതിഞ്ഞ ശബ്ദത്തിലാണ് സുമ പറഞ്ഞത്.

എല്ലാവരും ഉച്ചമയക്കത്തിലേക്ക് വീണിട്ടും സുമയുടെ ചിന്തകൾ കറങ്ങുന്ന ഫാനിൽ നിന്നും ചുമരുകളിലേക്കും അവിടെ നിന്നു തിരിച്ചും ചാടിക്കളിച്ചു കൊണ്ടിരുന്നു. ഇതെന്തൊരു കാലമാണ്. ഇങ്ങനെയൊക്കെ അസുഖങ്ങള്ണ്ടാവോ! താൻ വല്ല സ്വപ്നത്തിലോ മറ്റോ ആണോ ഇനി...ഇത്രേം നൂറ്റാണ്ടുകൾക്കിടക്ക് വീട്ടീന്ന് പുറത്തിറങ്ങിയാ പിടിക്കണ ഒരു രാക്ഷസനും ഇണ്ടായിട്ടില്ല, രാവണനല്ലാതെ! ഇതിപ്പോ എവിടന്ന് പൊട്ടിപ്പുറപ്പെട്ടതാണോ ഈ കൊറോണ രാക്ഷസൻ.

സ്നേഹിച്ചു വിവാഹം കഴിച്ചു പൂനെയിൽ സ്ഥിരതാമസമാക്കിയ മൂത്ത മകൾ ഹേമയുടെ കാര്യം ഓർത്തപ്പോൾ അവർക്ക് ആധി കേറി. അവൾ പോയതിന് ശേഷം ഒരിക്കൽ പോലും അവളോട് മിണ്ടാൻ ഭർത്താവായ കരുണാകരൻ പിള്ളക്ക് തോന്നാത്തതിൽ സുമക്ക് അമർഷവും സങ്കടവും ഉണ്ട്. ഇനിയെങ്ങാനും ഈ അസുഖം വന്ന് ചാവാനാണ് വിധിയെങ്കിൽ അതിന് മുൻപ് ഒരിക്കലെങ്കിലും അദ്ദേഹത്തെക്കൊണ്ട് മകളെ ഒന്ന് വിളിപ്പിക്കണം. അല്ലെങ്കിൽ അവൾ വിളിക്കുമ്പോ ഒന്ന് ഫോൺ എടുക്കാനുള്ള മനസ്സുണ്ടായാൽ മതി. രണ്ടാമത്തവളുടെ വിവാഹം ഉറപ്പിച്ചു കഴിഞ്ഞു. അത് കാണാനുള്ള ഭാഗ്യം തനിക്കുണ്ടാവില്ലേ എന്ന് ഒരു വട്ടം ഹൃദയസ്തംഭനം വന്നിരിക്കുന്ന സുമക്ക് ഇടയ്ക്കിടെ ഉളിൽ നിന്നൊരു ആന്തലാണ്.

വൈകുന്നേരം ടി.വി ക്കു മുന്നിൽ ചായ കൊണ്ട് വെക്കുമ്പോൾ സുമ മകളുടെ കാര്യം ഭർത്താവിന് മുന്നിൽ എടുത്തിട്ടു.

"നീ ആഴ്ച്ചക്കാഴ്ചക്ക് വിളിക്കണ്ടല്ലോ...അത് മതി. എന്റെ ചാവെടുത്താലും അവളിവിടെ വേണ്ട." എന്നയാൾ മുരണ്ടു.

"നിങ്ങൾക്കാരാണ് മനുഷ്യാ കരുണാകരൻ ന്ന് പേരിട്ടെ?പേരിന്റെ നീളത്തിനൊപ്പം പോലും കരുണയില്ലാലോ. ഒരു കരുണാകരൻ പിള്ള!" സുമയുടെ കണ്ണ് നിറഞ്ഞു.

ടി.വി യിൽ മരിച്ചവരുടെയും മരിക്കാനുള്ളവരുടെയും കണക്കെടുപ്പ് നടക്കുന്നു. പിള്ളക്ക് അതിലാണ് ശ്രദ്ധ. "ഇത് സംഭവം അവന്മാര് മനപ്പൂർവ്വം പടച്ചു വിട്ടേക്കണതാണ്. ഇതല്ല ഇതിന്റപ്പുറം ഇനിം കാണാൻ കിടക്കുന്നു. അമേരിക്കക്കാര് വെറുതെ കൈയും കെട്ടി നോക്കി ഇരിക്കുവോ..." അയാൾ കമെന്ററി പറഞ്ഞു കൊണ്ടിരുന്നു.

"ഹിമേടെ കല്യാണം നടത്താൻ ഇതാർന്നു ബെസ്ററ് ടൈം. ആളോളെ വിളിക്കണ്ടാലോ. പത്തു പൈസ ചെലവില്ലാണ്ട് കല്യാണം നടന്നേനെ!ആ...ഇനീപ്പോ പറഞ്ഞിട്ടെന്താ" അയാൾ ആത്മഗതം പറഞ്ഞു.

പെട്ടെന്ന് മൊബൈൽ അടിച്ചതും സുമ ചാടി എടുത്തതും, കണ്ണന്റെ വായിൽ ഈരേഴുപതിനാലു ലോകവും കണ്ട് പ്രജ്ഞയറ്റ്‌ വീണ യശോദയെ പോലെ ഭൂമിയിൽ പതിച്ചതും എല്ലാം നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. കരുണാകരൻ പിള്ള കാര്യമെന്തെന്നറിയാതെ അന്തിച്ചു നിന്നു!



*************************************************************************


കഴിഞ്ഞ ഒന്നര ആഴ്ചയായി പതിവിൽ നിന്നും വ്യത്യസ്തമായി ഹോൺ മുഴക്കി ചീത്ത വിളിച്ചു പുക തുപ്പി പോകുന്ന വണ്ടികളുടെ ഓരിയിടലിന് പകരം എന്നും രാവിലെ കേൾക്കുന്നത് കുയിലിന്റേയും കുഞ്ഞാറ്റക്കിളികളുടെയും ഉപ്പന്റെയും എല്ലാം പാട്ടു കച്ചേരിയാണ്. കൊറോണ കൊണ്ട് അങ്ങനെ ഒരു ഉപകാരമുണ്ടായി.

ഭർത്താവിനേം കൊച്ചിനേം അല്ലാതെ വേറൊരു മനുഷ്യജീവിയെ അടുത്ത് കണ്ടു രണ്ടു വർത്തമാനം പറഞ്ഞിട്ട് തന്നെ ദിവസങ്ങളാവുന്നു. ഓരോ കുടുംബവും ഓരോ തുരുത്തുകളായി മാറിയിരിക്കുന്നു. മനുഷ്യൻ മനുഷ്യനെ തന്നെ പേടിക്കുന്ന അവസ്ഥ എത്ര ഭയാനകമാണ്. ഒരു സാമൂഹ്യജീവിയായ മനുഷ്യന് ഒരു വീട്ടിൽ തന്നെ എത്ര നാൾ അടച്ചിരിക്കാൻ കഴിയും എന്നതാണ് വെല്ലുവിളി. നാട്ടിലാണെങ്കിൽ മുറ്റത്തോട്ടെങ്കിലും ഇറങ്ങാം. ഈ തീപ്പെട്ടിക്കൂട് പോലുള്ള ഫ്ലാറ്റുകളിൽ താമസിക്കുന്നവരുടെ അവസ്ഥ അത് അവർക്ക് മാത്രമേ അറിയൂ.

ഹേമക്ക് ദിവസം ചെല്ലുംതോറും അസ്വസ്ഥത കൂടി വന്നു. ഇത് തന്റെ മാത്രം അവസ്ഥയല്ലെന്ന് അവൾക്ക് മനസ്സിലാവുന്നത് വാട്സാപ്പ് ഗ്രൂപുകളിൽ കൂട്ടുകാരികളുടെ തുറന്നു പറച്ചിലുകളിലൂടെയാണ്. ഇത്രയും നാൾ അഭിമാനത്തിന്റെ മേലങ്കി അണിഞ്ഞു നടന്നിരുന്ന പല പെണ്ണുങ്ങളുടെയും ചിരിക്കുന്ന മുഖം മൂടികൾ ഈ ഒരാഴ്ച കൊണ്ട് അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് ഹേമയെ അത്ഭുതപ്പെടുത്തിയത്. ഇത്രയും നാൾ മുടങ്ങാതെ കിട്ടിയിരുന്ന ജോലിക്കാരിയുടെ സഹായം കിട്ടാതെ ആയപ്പോൾ എന്ത് ചെയ്യുമെന്നറിയാതെ പകച്ചു നില്ക്കുന്ന ഒരുപാട് പേർ... വീട് അടിച്ചു തുടക്കാനറിയാത്തവർ, പാചകം അറിയാത്തവർ അങ്ങനെ അങ്ങനെ എത്ര പേർ! എല്ലാം യൂട്യൂബിൽ ഉണ്ടല്ലോ എന്ന് ആശ്വസിപ്പിക്കാനും ആളുണ്ട്. എത്രയായാലും ഒരു പെണ്ണിന് മാനസിക പിരിമുറുക്കത്തിൽ നിന്ന് ഒരല്പം അയവ് കിട്ടുന്നത് തുറന്നു പറച്ചിലുകളിലൂടെയാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.

ഇതിനെല്ലാം പുറമേ ഭയം വീട് മുഴുവനും നിറഞ്ഞിരിക്കുന്നു. മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ള വാർത്തകൾ തീരെ സുഖകരമല്ല. നമ്മുടെ നഗ്ന നേത്രങ്ങൾക്ക് അപ്രാപ്യമായ ഒരിത്തിരിക്കുഞ്ഞൻ രാക്ഷസൻ എങ്ങനെ ഈ ലോകത്തെ നിയന്ത്രിക്കുന്നതെന്ന് അവൾക്ക് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. അത്യാവശ്യം സാധങ്ങൾ വാങ്ങുവാൻ പോലും വീടിന് പുറത്തിറങ്ങാൻ ഭയമാവുന്നു. എവിടെപ്പോയാലും കൂടെ വരുന്ന രാക്ഷസൻ വാതിലിന്റെ പിടികളിലും ലിഫ്‌റ്റിലും എന്ന് വേണ്ട സകലയിടങ്ങളിലും ഒളിച്ചിരിക്കുന്നുണ്ടെന്ന തോന്നൽ അവളുടെ ഉള്ളിലെ ഭയത്തെ ഇരട്ടിയാക്കി. വീട്ടിലുള്ള കുട്ടികളെ ഓർത്തു മാത്രമായിരുന്നു ഈ ഭയം വളർന്നു പന്തലിച്ചു കൊണ്ടിരുന്നത്.

ഭർത്താവ് റോഷൻ യൂ.എസ് ഇൽ നിന്ന് എത്തിയിട്ട് ഒരാഴ്ച ആവുന്നു. അതുകൊണ്ടു തന്നെ ക്വറന്റൈൻ പീരീഡ് ആണ്. വീട്ടിലേക്ക് വേണ്ട സാധനങ്ങൾ വാതിലിന് മുന്നിൽ അസോസിയേഷൻ വെക്കും. പക്ഷേ, എത്ര ദിവസം മുൻപ് വിളിച്ചു പറഞ്ഞാലാണെന്നോ സാധനങ്ങൾ കിട്ടുന്നത്. ഇതെല്ലാം പോട്ടെന്നു വെക്കാം. എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ ആരോഗ്യ വകുപ്പിനെ വിളിച്ചറിയാക്കണം എന്നാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്ക് മുൻപ് റോഷന് ചെറിയ രീതിയിൽ തൊണ്ടവേദന. ഉള്ളിലെ ഭയം ഇരട്ടിക്കിരട്ടിയായി. ടെസ്റ്റിന് കൊടുത്തതിന്റെ റിസൾട്ട് ഇന്ന് വരും. തന്റെ പത്താം ക്ലാസ് റിസൾട്ടിന് പോലും ഇത്രയും ടെൻഷൻ അടിച്ചിട്ടില്ല. ഇതിപ്പോ ജീവന്മരണ പോരാട്ടം പോലെയാണ് തോന്നുന്നത്.

വാട്സാപ്പിൽ പ്രചരിക്കുന്ന വാർത്തകളാണ് സഹിക്കാൻ പറ്റാത്തത്. ഇപ്പോഴേ അസുഖം വന്നവരെ പോലെയാണ് തങ്ങളെ മറ്റുള്ളവർ കാണുന്നത്. എന്തോ കുറ്റം ചെയ്ത പോലെ. അപ്പോൾ പിന്നെ ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് കൂടെ ആയാലത്തെ അവസ്ഥ എന്തായിരിക്കും! ഇവനൊക്കെ അമേരിക്കയിൽ തന്നെ നിന്നാൽ പോരായിരുന്നോ, ഇവിടുള്ളവരെ കൂടെ ബുദ്ധിമുട്ടിക്കാൻ എന്തിന് ഇങ്ങോട്ട് കെട്ടിയെടുത്തു എന്ന രീതിയിലാണ് സംസാരം.

വാട്സാപ്പിൽ മെസ്സേജുകളുടെ കുത്തൊഴുക്കാണ്‌. ഒരു കണക്കിന് നോക്കാതിരിക്കുന്നതാണ് നല്ലത്. ഇന്നലെ ദീപ്‌തി ഏതോ മരുന്നിന്റെ കാര്യം ഇട്ടിരുന്നു. ഇന്നേവരെ ഒരു രാജ്യവും ഇതിനൊരു മരുന്ന് കണ്ടു പിടിച്ചതായി ഒരു വാർത്തയും പുറത്തു വിട്ടിട്ടില്ലെന്നിരിക്കേ, ഇവിടെ ആളുകൾ മരുന്നുണ്ടാക്കുകയും അത് വിറ്റു കാശാക്കുകയും ചെയ്യുന്നു. എന്തൊരു പ്രഹസനമാണ്!
ഇത്രയും പഠിപ്പും വിവരവുമുണ്ടായിട്ടും ഇതൊക്കെ കണ്ണുമടച്ചു വാങ്ങാൻ ഗ്രൂപ്പിൽ നിന്നും മിനിമം ഒരു ഇരുപത്തഞ്ച് പേരെങ്കിലും ഉണ്ടായിരുന്നു എന്നുള്ളതാണ് അതിലും വലിയ ഞെട്ടിക്കുന്ന സത്യം. ഹേമ വാട്സാപ്പ് ഗ്രൂപ്പുകൾ ഇപ്പോൾ തുറക്കുന്നത് തന്നെ അപൂർവം.

മതമാണ് മറ്റൊരു ചിന്താവിഷയം. തനിക്ക് അച്ഛനില്ലാതെയാക്കിയ മതം. അത് ഉപേക്ഷിച്ചിട്ടിപ്പോൾ വർഷങ്ങളായി. ദൈവത്തിന്റെ പേരിൽ ഓരോരോ മതങ്ങളും ഈ വൈറസിനെതിരെ നടത്തുന്ന കൂട്ടപ്രാർത്ഥനകൾ മനുഷ്യനെ കൊന്നു കൊണ്ടേയിരിക്കുന്നുവെന്ന്‌ എത്ര പേരോട് പറഞ്ഞാലും അവർ സമ്മതിച്ചു തരില്ല. എന്നാണോ ഈ ലോകത്തു നിന്ന് മതം ഇല്ലാതാവുന്നത് അന്നേ മനുഷ്യൻ സ്നേഹം എന്താണെന്ന് പഠിക്കുകയുള്ളു എന്നാണ് ഹേമയുടെ സിദ്ധാന്തം. അതുകൊണ്ടു തന്നെ വീട്ടിൽ ഒരു ദൈവത്തിന്റെ ഫോട്ടോ പോലും ഹേമ വെച്ചിട്ടില്ല. യാതൊരു വിധ പ്രാർത്ഥനകളും നടത്താറില്ല. മറ്റുള്ളവർക്ക് നമ്മൾ ചെയ്യുന്ന നന്മയാണ് ദൈവം അത് തന്നെയാണ് തന്റെ മതവും എന്ന് സ്വയം വിശ്വസിച്ചും മക്കളെ പഠിപ്പിച്ചും ജീവിക്കുന്ന വളരെ കുറച്ചു മനുഷ്യരുടെ കൂട്ടത്തിൽ പെടുത്താവുന്നവരാണ് ഇവരും. നിരീശ്വരവാദികളെന്ന് പലരും വിളിക്കാറുണ്ട്. അങ്ങനെ വിളിക്കേണ്ടവർക്ക് വിളിക്കാം. ദൈവമില്ലെന്നല്ല, മതമില്ലെന്നാണ് ഞങ്ങൾ പറയുന്നത്, ദൈവം നിങ്ങളുടെ ഉള്ളിലെ നന്മയാണെന്നാണ് ഞങ്ങൾ പറയുന്നത്, അതിന് നിങ്ങൾ എന്ത് പേര് വേണമെങ്കിലും വിളിച്ചോളൂ എന്നാണ് ഹേമയുടെ ഭാഷ്യം.

നാട്ടിൽ നിന്ന് അമ്മ വിളിക്കുന്നു. ഇന്നെന്താണാവോ വാർത്ത!

"എടീ ഹേമേ, നിങ്ങടെ ബാൽക്കണീല് വെയിലുണ്ടോ?" അമ്മ.

"ഇണ്ടല്ലോ, എന്താ വല്ലോം ഒണക്കാനുണ്ടോ?ഹ!നാട്ടിലിപ്പോ വെയിലില്ലേ മ്മേ?" ഹേമ പതിവ് പോലെ പരിഹസിച്ചു.

"അതല്ലെടീ,നല്ല വെയിലത്ത് പോയി കുറെ നേരം നിന്നാലേ കൊറോണ ചത്ത് പൊയ്ക്കോളുംത്രേ. നീയും റോഷനും പിള്ളേരും കൂടെ ദിവസോം കുറച്ചു നേരം വെയില് കൊള്ളണത് നല്ലതാട്ടോ."

"ഹോ! ഒന്ന് നിർത്തണ്ടോ അമ്മേ. അമ്മേം തൊടങ്ങിയോ?ആ വാട്സാപ്പ് അൺ ഇൻസ്റ്റാൾ ചെയ്യാൻ ഞാൻ ഹിമയോട് പറയണ്ട്. വെയിലത്ത് നിന്ന് ഞാൻ കറുത്ത് കരുവാളിച്ചു പോവുംന്നല്ലാണ്ട് കൊറോണക്കൊന്നും പറ്റാൻ പോണില്ല."

അമ്മ വിളിച്ചു വെച്ചതിന് പുറകേ മോനുറങ്ങിയ സമയം നോക്കി ആകെ കിട്ടിയ ഒരു ഞായറാഴ്ച എന്തെങ്കിലും വായിക്കാമെന്ന് കരുതി ഒരു മലയാളം ആഴ്ചപ്പതിപ്പെടുത്തു മറിച്ചു നോക്കി. ഓരോ ആണ്ടു ചെല്ലുംതോറും കഥകൾക്കും കവിതകൾക്കും എല്ലാം മാറ്റം വന്നിരിക്കുന്നു. എത്ര തവണ തിരിച്ചും മറിച്ചും വായിച്ചിട്ടും പല കഥകളും കവിതകളും മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞില്ല. മോഡേൺ ആർട്ട് പോലെയായി ഇപ്പോഴത്തെ എഴുത്തും. ആർക്കും ഒന്നും മനസ്സിലാവരുത് എന്നതാണ് ആദ്യഘടകം. പണ്ടത്തെ മഹാകവികളുടെ എഴുത്തുകൾ പോലും ഏതൊരു സാധാരണക്കാരനും മനസ്സിലാവും വിധമായിരുന്നു. ഇന്നിപ്പോ അങ്ങനെയൊരെഴുത്തില്ല തന്നെ.

റോഷന്റെ മൊബൈൽ അടിക്കുന്നു. റിസൾട്ട്!! ഫോൺ വെച്ചതും റോഷന്റെ മുഖത്ത് തെളിഞ്ഞ ഭയം ഹേമയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞു.

"എത്രയും പെട്ടെന്ന് പാക്ക് ചെയ്യണം. അവരിപ്പോൾ എത്തും. നീ ഇങ്ങോട്ട് വരണ്ട" റോഷൻ പെട്ടി റെഡി ആക്കി.

ഹേമ ആകെ വിയർത്തു, കുട്ടികളെ അടുത്ത മുറിയിൽ ഇരുത്തി വാതിലടച്ചു. നിമിഷങ്ങൾക്കുള്ളിൽ ആംബുലൻസ് എത്തി. ഹേമയുടെ കണ്ണുകൾ നിറഞ്ഞു.

"നീ വിഷമിക്കണ്ട. ഒന്നും വരില്ല. നീ ശ്രദ്ധിക്കണം. എന്തെങ്കിലും ലക്ഷണം കണ്ടാൽ ഇവരെ വിളിക്കണം." കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു റോഷൻ ഇറങ്ങി.

അകന്നു പോകുന്ന ആംബുലൻസിനെയും നോക്കി ബാല്കണിയിൽ നിൽക്കുമ്പോൾ ജീവിതം താൽക്കാലികമായി ഏതോ സ്റ്റോപ്പിൽ നിർത്തിയിട്ടത് പോലെ തോന്നി. പെട്ടെന്ന് അവൾ മൊബൈൽ എടുത്ത് അമ്മയെ വിളിച്ചു. ഒരാശ്വാസത്തിന് വിളിച്ചതാണ്, കാര്യം പറഞ്ഞതും ഫോണിന്റെ അങ്ങേത്തലപ്പത്തു കേട്ട വീഴ്ചയുടെയും തുടർന്നുള്ള നിശ്ശബ്ദതയുടെയും ഇടർച്ചയിൽ നിന്ന് അവൾക്ക് കാര്യം അബദ്ധമായെന്ന് മനസ്സിലായി. അൽപ സമയത്തെ നിശ്ശബ്ദതക്ക് ശേഷം അപ്പുറത്തു നിന്ന് അച്ഛന്റെ ശബ്ദം.

"എന്താ നീ പറഞ്ഞെ?"

ഹേമക്ക് ശബ്ദം തൊണ്ടയിൽ കുടുങ്ങിയത് പോലെ തോന്നി. വർഷങ്ങൾക്ക് ശേഷം അച്ഛന്റെ ശബ്ദം തൊട്ടരികിൽ. അവൾ ഒരു കണക്കിന് കാര്യം പറഞ്ഞു.

"ഉം...നീ വിഷമിക്കേണ്ട. ഞാൻ വിളിക്കാം. അമ്മ പേടിച്ചു ബോധം പോയി. ടെൻഷൻ അടിക്കണ്ട." അച്ഛൻ!!

ശബ്ദവീചികൾക്കും മേലെ വാക്കുകൾക്കിടയിൽ നിന്നും ഉയർന്നു കേട്ട നിശ്ശബ്ദതക്ക് എത്ര മാത്രം പറയാനുണ്ടെന്ന് അവൾക്ക് തോന്നി. വർഷങ്ങളോളം പറയാതിരുന്നതെല്ലാം ആ നിശ്ശബ്ദതക്കുള്ളിൽ ഒതുക്കി വച്ചിരുന്നു. തന്നെ മുഴുവനായും വിഴുങ്ങിയ ഭയത്തിനുള്ളിൽ നിന്നും സന്തോഷത്തിന്റെയോ ആശ്വാസത്തിന്റെയോ എന്ന് തിരിച്ചറിയാനാവാത്ത എന്തോ ഒന്ന് ഇറങ്ങി വന്നു തന്നെ മുഴുവനായും മൂടുന്നതായി ഹേമക്ക് തോന്നി...

സ്വാഭിമാനം മനുഷ്യന് സ്നേഹത്തേക്കാൾ വലുതാണ്. എന്നാൽ മരണഭയം നമുക്ക് മനസ്സിലാക്കി തരുന്ന മറ്റൊരു സത്യമുണ്ട്...സ്നേഹമാണ് എല്ലാത്തിനും മുകളിലെന്നുള്ള പരമ സത്യം. അവിടെ ഞാനും നീയുമില്ല,നമ്മൾ മാത്രം. ദൈവവും മതവുമില്ല,മനുഷ്യൻ മാത്രം! മനുഷ്യൻ എപ്പോഴൊക്കെ അത് മറക്കുന്നുവോ അപ്പോഴൊക്കെ ഓർമപ്പെടുത്താൻ പ്രകൃതി ഓരോരോ രാക്ഷസന്മാരെ സൃഷ്ടിച്ചു കൊണ്ടിരിക്കും...ഈ കോറോണക്കാലം കഴിഞ്ഞാലും നമുക്കിതൊന്നും മറക്കാതിരിക്കാൻ കഴിയട്ടെ. പ്രകൃതിയുടെ ഓർമ്മപ്പെടുത്തലുകൾ ഇനിയുമുണ്ടാവാതിരിക്കാൻ മറ്റെല്ലാം ഇവിടെ ഉപേക്ഷിച്ചു കൊണ്ട് ഇനി മുന്നോട്ട് സ്നേഹം മാത്രം നമുക്ക് കൂടെ കൂട്ടാം.

ജീവരക്തം

ജീവിത പോരുകളിൽ നിന്നുതിരുന്ന രക്തത്തിനെന്താണ് പേർ?
രോഷവും ദ്വേഷവും കൊണ്ട് കണ്ണു കാണാത്തവർ... ശ്രവണ ശേഷിയില്ലാത്തവർ...
എന്നും കാണുന്നവർ പക്ഷെ തമ്മിൽ ചിരിക്കാത്തവർ... എന്നും ചിരിക്കുന്നവർ പക്ഷെ തമ്മിൽ മിണ്ടാത്തവർ...
എന്നും മിണ്ടുന്നവർ പക്ഷെ മനസ്സറിയാത്തവർ... മനസ്സറിഞ്ഞവർ പക്ഷെ അറിയാതെ നടിക്കുന്നവർ...
ഇവരത്രേ നമ്മുടെ ലോകം...നമ്മെ ചുറ്റുന്ന...നാം ചുറ്റുന്ന ലോകം!
ഇവർക്കെന്നെ അറിയാൻ, എനിക്കിവരെ അറിയാൻ ഒരു മഴയുടെ ദൂരം മാത്രം!
ആ ദൂരം താണ്ടി ചെല്ലുമ്പോൾ പ്രകൃതിയാണ് ഗുരു... പ്രകൃതിയാണ് ഈശ്വരൻ!
ഇവിടെ അറിയാത്തവർ തമ്മിലറിയുന്നു ഒരുമിച്ചൊരു ആകാശക്കൂരക്ക് കീഴെ ഒരുമിച്ചുണ്ണുന്നു, ഒരുമിച്ചുറങ്ങുന്നു ഒരുമിച്ചു കണ്ണീരൊഴുക്കുന്നു...
ഇവിടെയാണീശ്വരൻ... ഇവിടെയാണീശ്വരൻ. കാലാവശേഷമായെന്നു കരുതിയത് നഷ്ടപ്പെട്ടിട്ടില്ല-മനുഷ്യത്വം!
ഇനിയൊരു മഴവെള്ളപ്പാച്ചിലിൽ നാം ഒലിച്ചിറങ്ങുന്നതിനു മുന്നേ...ഒന്നു ചിരിക്കൂ...ഒന്ന് ക്ഷമിക്കൂ... ജീവിതപോരുകളിൽ നിന്നുതിരുന്ന രക്തത്തിന് പേരിതാവട്ടെ - മനുഷ്യത്വം!!

അങ്ങനെ പല പല സിന്ദാബാദ് !

ഇലക്ഷൻ അടുക്കുമ്പോൾ കൂൺ മുളച്ചു പൊന്തുന്നത്‌ പോലെയാണ് നമ്മുടെ നാട്ടിൽ രാഷ്ട്രീയ പാർട്ടികൾ രൂപം കൊള്ളുന്നതും. ആർക്കും പാർട്ടി തുടങ്ങാം, വായിൽ തോന്നുന്ന പേരും ഇടാം. അത് പോലൊരു പാർട്ടി കഥയാണ്‌ ഇതും. ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരൊക്കെയോ ആയി എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് ചോദിച്ചാൽ... ചിലപ്പോ കാണുമായിരിക്കും എന്ന് പറഞ്ഞ് ഇരുട്ടടി വാങ്ങിക്കൂട്ടാൻ എനിക്ക് യാതൊരു താല്പര്യവും ഇല്ലാത്തത് കൊണ്ട് തല്ക്കാലം ഇതാരെയും ഉദ്ദേശിച്ചല്ല, അങ്ങനെ എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് യാദൃശ്ചികം മാത്രം എന്ന് ഞാൻ വീണ്ടും വീണ്ടും ആണയിട്ടു പറയുകയാണ്‌ കൂട്ടരേ... ആണയിട്ടു പറയുകയാണ്‌...!

അങ്ങനെ ഒരു ഇലക്ഷൻ കാലത്താണ് നമ്മുടെ നായകൻ ഹരിക്ക് നിനച്ചിരിക്കാതെ ഒരു ഫോൺ വിളി വരുന്നത്. പഴയ ഒരു സുഹൃത്താണ്. ഒരു സഹായം വേണമത്രെ. അത്യാവശ്യ ഘട്ടങ്ങളിൽ തന്നെ സഹായിച്ചിട്ടുള്ളവനാണ്. ഒരാവശ്യം പറഞ്ഞാൽ പറ്റില്ലെന്ന് പറയാൻ കഴിയില്ല. അവൻ കാര്യം അവതരിപ്പിച്ചപ്പോളാണ് ഇതിത്തിരി കടുപ്പമായിപ്പോയല്ലോ എന്ന് ഉള്ളാലെ തോന്നിയത്. വേറൊന്നുമല്ല,
കാര്യം ഇത്രേയുള്ളൂ...അവനൊരു പുതിയ പാർട്ടി തുടങ്ങിയിട്ടുണ്ടത്രേ. യുവജനങ്ങളെ മുന്നിൽ കണ്ടു കൊണ്ട് തുടങ്ങിയ പാർട്ടിയാണ്. പാർട്ടി ഉണ്ടാക്കിയത് കൊണ്ടായില്ലല്ലോ, അത് നാലാളറിയണ്ടേ. പാർട്ടിയുടെയും അണികളുടെയും ശക്തി അറിയിക്കണമെങ്കിൽ കുറഞ്ഞത്‌ ഒരു ജാഥയെങ്കിലും നടത്തണം. അങ്ങനെ ഒരു ജാഥയെപ്പറ്റി പറയാനാണ് നേതാവ് സുഹൃത്ത്‌ വിളിച്ചത്. കൊച്ചിയുടെ നഗരമധ്യത്തിലൂടെ ഒരു ജാഥ. പക്ഷേ, അണികൾ കുറവാണ്. ടിയാന് അണികളെ ഒപ്പിച്ചു കൊടുക്കണം. അതാണ്‌ ആവശ്യം.

പിറ്റേന്ന് ഒരുച്ച ഉച്ചര ഉച്ചേമുക്കാൽ ആവുമ്പോളെക്കും അണികളെയും കൊണ്ട് സ്ഥലത്തെത്തണം. നീ ഒന്നു കൊണ്ടും പേടിക്കണ്ട, ജാഥ നമുക്ക് ആഘോഷമാക്കാം എന്ന് നമ്മുടെ നായകൻ കണ്ണുമടച്ചങ്ങേറ്റ്. അണികളെ എവിടന്നൊപ്പിക്കും എന്ന് തല പുകഞ്ഞിരിക്കുമ്പോളാണ് വഴിയിൽ തെണ്ടിത്തിരിഞ്ഞു നടക്കുന്ന കുറെ ഫ്രീക്കന്മാരെ കണ്ടത്. ഒന്നും നോക്കിയില്ല, ഒരു ദിവസത്തെ പുട്ടടി ഓഫർ വെച്ച് നീട്ടിയപ്പോൾ ഫ്രീക്കന്മാർ ഹാപ്പി. കൂടെ വേറെ ഏതെങ്കിലും വേലയും കൂലിയുമില്ലാത്തോന്മാരുണ്ടെങ്കിൽ അവന്മാരെയും കൂട്ടിക്കോളാൻ പറഞ്ഞു. പിറ്റേന്ന് പറഞ്ഞ പോലെ നായകനും ഫ്രീക്കന്മാരും അല്ല, അണികളും സംഭവ സ്ഥലത്തെത്തി. നേതാവ് അണികളെ കണ്ടതും റൊമ്പ റൊമ്പ ഹാപ്പി. പുട്ടടിയുടെ കാര്യം മറക്കണ്ട എന്ന് നായകൻ നേതാവിനെ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. അതെല്ലാം ഏറ്റു എന്ന് നേതാവും. അപ്പൊ എല്ലാം പറഞ്ഞ പോലെ, ഞാൻ വിട്ടോട്ടെ എന്ന് പറഞ്ഞിറങ്ങാൻ തുടങ്ങിയ നായകനോട് നേതാവ്, "നീ പോയാലെങ്ങനാ... നീ വരണം. നീയില്ലാതെ എന്റെ പാർട്ടിക്കെന്ത് ജാഥ! വാടാ പുല്ലേ..."

"എന്റമ്മച്ചിയേ...ഇത് മാനക്കേടാവൂല്ലോ! കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ. അവന്റൊരു ഒണക്ക പാർട്ടി" എന്ന് മനസ്സാലെ പ്രാകിക്കൊണ്ട്‌ നായകൻ സമ്മതം മൂളി. അങ്ങനെ നഗരമധ്യത്തിലൂടെ ജാഥ വെച്ചടി വെച്ചടി മുന്നേറുകയാണ്. നായകൻ വെയില് കൊള്ളാതിരിക്കാനെന്ന വ്യാജേന തലയിലൂടെ സ്കാർഫ് വലിച്ചു കെട്ടിയിട്ടുണ്ട്. ആരേലും കണ്ടാ പിന്നെ ഇത് മതി. നാണം കെടാൻ വേറൊന്നും വേണ്ട. നേതാവ് മുന്നില് തന്നെ ഘോര ഘോരം സിന്ദാബാദ് വിളിച്ചു കൊണ്ട് നയിക്കുകയാണ്. പക്ഷേ, അണികളുടെ ഒച്ച തീരെ പോരാ... തീരെ ആവേശമില്ല. നേതാവ് തിരിഞ്ഞു നോക്കി കണ്ണുരുട്ടി.

ഒന്നാഞ്ഞു വിളിക്കടെയ്...എന്തോന്നെടേയ് ഇതൊക്കെ? അണികളിൽ പലർക്കും പാർട്ടിയുടെ പേരത്ര പിടിയില്ല എന്നതാണ് വാസ്തവം! അതിനിടയിൽ ഒരു ഫ്രീക്കൻ നായകനോട്, "ബ്രോ... ആസ് ലോങ്ങ്‌ ആസ് ദി റീസൺ ഈസ്‌ പോസ്സിബിൾ...ഈ പാർട്ടീടെ പേരെന്താ ചേട്ടാ??"

നായകൻ കണ്ണ് മിഴിച്ചു. ആ അസുലഭ ദുർലഭനിമിഷത്തിലാണ് പാർട്ടീടെ പേര് തനിക്കും അറിയാൻ പാടില്ലെന്ന നഗ്ന സത്യം അവൻ മനസ്സിലാക്കിയത്! അതുകൊണ്ട് ഫ്രീക്കനെ ഇങ്ങനെ പറഞ്ഞ് സമാധാനിപ്പിച്ചു, "മോനേ... ദേ...ദങ്ങാട് നോക്കിയേ. ആ മുന്നില് പോണ നേതാവ് ചേട്ടനെ കണ്ടാ? ആ ചേട്ടന്റെ പാർട്ടിയാണ് ദിത്! തല്ക്കാലം ഇത്രേം അറിഞ്ഞാ മതി. ജയ് വിളിയെടാ..."

"പാർട്ടീടെ പേരറിയാണ്ട് എങ്ങനെ വിളിക്കാനാണ് ബ്രോ? ആ... ചേട്ടന്റെ പാർട്ടി സിന്ദാബാദ്... സിന്ദാബാദ്...!!"

ഹൊ! അവന്റെ സിന്ദാബാദ് വിളി കേട്ട് കുന്തം വിഴുങ്ങിയ പോലെ നില്ക്കുമ്പോളുണ്ട് അപ്പുറത്തുന്ന് വേറൊരു വിളി, "അങ്ങനെ പല പല സിന്ദാബാദ്... അങ്ങനെ പല പല സിന്ദാബാദ്!!"
എന്തോന്നെടേയ്... നീയൊക്കെ കൂടെ എന്നെ കൊലക്കു കൊടുക്കും അല്ലേടാ എന്ന് മുഖത്ത് വരുത്തിക്കൊണ്ട് അവനെ നോക്കിയപ്പോൾ അവന്റെ പരിതാപം, "പാർട്ടിയേതാന്നറിയാൻ മേലാത്തോണ്ടാ ബ്രോ... ക്ഷമി!" അങ്ങനെ ഒരു കണക്കിന് ജാഥ ഒരു വഴിക്കാക്കി അണികൾക്ക് വയറ് നിറച്ച് പുട്ടും വാങ്ങിക്കൊടുത്ത് കൃതാർഥനായി നില്ക്കുന്ന നേതാവ് നായകനെ കണ്ടതും ഓടി വന്ന് കൈ പിടിച്ചു കുലുക്കി കൊണ്ടു ആവോളം നന്ദി പറഞ്ഞു. "നന്ദിയുണ്ടെടാ മോനേ ഹരി, നന്ദിയുണ്ട്. നിന്റെ പിള്ളേരൊക്കെ അസ്സലായി ജയ് വിളിച്ചു. നമുക്ക് കൂടണം ട്ടാ... എന്റെ പാർട്ടിയൊന്നു പച്ച പിടിച്ചോട്ടെ"

ഉവ്വാ...അസ്സലായി ജയ് വിളിച്ചു. വിളിച്ചതിവൻ കേൾക്കാതിരുന്നതെന്റെ ഭാഗ്യം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ നമ്മുടെ നായകന് ഒരു വെളിപാടുണ്ടായി.
അതിതായിരുന്നു..."അപ്പ ദിങ്ങനെയാണ് നമ്മുടെ നാട്ടിലെ പാർട്ടികളും ജാഥകളും ഉണ്ടാവുന്നത്. ദങ്ങനെയാണെങ്കിൽ പിന്നെ തനിക്കും ഒരു പാർട്ടി അങ്ങുണ്ടാക്കിയാലാ?!!
പോയാ കുറച്ചു പുട്ടും കടലേം, കിട്ടിയാ ഒരു സീറ്റ്!!"

കറന്റ് ബില്ല്

**Based on a true incident**

"എടീ കത്രീനാമ്മോ...എടിയേ..." പോത്തമറുന്ന പോലെയുള്ള വർക്കിച്ചായന്റെ വിളി കേട്ട് അടുക്കളയിൽ തേങ്ങാ ചിരവിക്കൊണ്ടിരുന്ന കത്രീനാമ്മയുടെ കയ്യിൽ നിന്നും തേങ്ങ, ഒന്ന് ഞെട്ടി കാലിടറി പാത്രത്തിലേക്ക് വീണു.

തേങ്ങാ വീണതറിയാതെ ചിരവയിൽ ഈണമിട്ടു കൊണ്ടിരുന്ന കത്രീനാമ്മയുടെ കൈയ്യും ചെറുതായൊന്ന് ഞെട്ടി പൊട്ടി. ചോര കിനിയുന്ന തള്ളവിരൽ വായിലിട്ട് കൊണ്ട് അവർ ഓടി ഉമ്മറത്തെത്തി.
"എന്നതാ മനുഷ്യനേ നിങ്ങളീ കിടന്നു കാറുന്നേ?എന്റെ കൈയ്യും പോയി."

"നിന്റെ കൈയല്ലേ പോയുള്ളൂ. എന്റെ നല്ല ജീവനാടി പോയത്. നീയിത് കണ്ടാ? കഴിഞ്ഞ മാസത്തെ കറന്റ് ബില്ലാ. നീയൊക്കെ കൂടെ കറന്റാണോ ഇവിടെ നാല് നേരം വച്ച് തിന്നണത്?"

"ഓ...ഇതാണാ. എല്ലാ മാസോം നിങ്ങളീ ബില്ലും പിടിച്ചു എണ്ണിപ്പെറുക്കണതല്ലേ. ഞാൻ കരുതി വേറെന്തോ ഗുലുമാലാണെന്ന്."

"ആ...നിനക്കൊക്കെ അത് പറയാം. പൈസാ ഉണ്ടാക്കി അത് കൈയീന്ന് പോവുന്നവനേ അതിന്റെ വെല അറിയൂ. ഇതെല്ലാ തവണേം പോലല്ല. നീയേ ഈ ബില്ലൊന്നു നോക്ക്." വർക്കിച്ചന്റെ കയ്യിലെ ബില്ലിലേക്ക് ഇടം കണ്ണിട്ട് നോക്കിയ കത്രീനാമ്മയുടെ കണ്ണടിച്ചു പോയി.

"എന്റെ കറന്റ് പുണ്യാളാ... പതിനായിരം രൂപായോ!!"

"ഇതെന്റെ ബില്ലല്ലാ... എന്റെ ബില്ലിങ്ങനല്ലാ..." ജഗതിയെ പോലെ ഉറക്കെ വിളിച്ചു കൂവണമെന്ന് തോന്നി കത്രീനാമ്മക്ക്. ഷോക്കടിച്ച പോലിരുന്ന വർക്കിച്ചായൻ കലി തുള്ളി അകത്തേക്ക് പോയി. രണ്ട് മിനിറ്റ് കഴിഞ്ഞില്ല, ഒറ്റ മോളായ സൂസൻ അന്തം വിട്ട് വായും പൊളിച്ചു ഓടി വന്നു.

"അമ്മച്ചീ, ഈ അപ്പച്ചനിതെന്നാ പറ്റി? കറന്റ് ബില്ല് വന്നാ? എന്നാലും ഇത്രേം ഭൂമി കുലുക്കം ഇണ്ടാവാറില്ലല്ലോ! ആണ്ടെ... എല്ലാ മുറീലും കേറി ഫാനിന്റെ റെഗുലേറ്റർ ഒക്കെ വലിച്ചൂരുന്നുണ്ട്."

തലയിൽ കൈ വച്ച് മുറ്റത്തോട്ടു നോക്കി നോക്കുകുത്തി പോലിരിക്കുന്ന കത്രീനാമ്മ അവസാനം മകളോട് ഉരിയാടി.

"എടീ പെണ്ണേ, പതിനായിരം രൂപായാ ബില്ല് വന്നേക്കണത്. അപ്പച്ചൻ നമ്മളെ വച്ചേക്കൂല. എന്നാലും ഇത്രേം പൈസ എങ്ങനായീന്നാ!! ഞങ്ങളറിയാണ്ട് നീ വല്ല ബിസിനസ്സും തുടങ്ങിയാടീ?" ഇരുപത്തിനാലു മണിക്കൂറും കംപ്യൂട്ടറിന്റെ മുന്നിലിരിക്കുന്ന മകളെ അവരൊന്നു തറപ്പിച്ചു നോക്കി.

"ആ...ഇനി എന്റെ മണ്ടക്ക് കേറിക്കോ. ഇവിടെ വർക്ക് ഫ്രം ഹോം എടുത്തു വീട്ടുപണീം ഓഫീസ് പണീം എടുത്ത് നടുവൊടിഞ്ഞ എനിക്കിത് വേണം. എന്റെ തച്ചോളി വർഗീസ് ചേകവരാണെ സത്യം, ഇത് ഞാൻ കണ്ടു പിടിച്ചിരിക്കും. ആഹാ..."

"അതേടീ... ഞാനും കണ്ടു പിടിച്ചിട്ടേ ഉള്ളൂ. KSEB വരെ പോയിട്ട് വരട്ടെ. എന്നിട്ടാവാം ബാക്കി. എല്ലാത്തിനേം ഞാനിന്ന് ശരിയാക്കും. മുടിപ്പിക്കാനായിട്ട്, എന്റെ കർത്താവേ എന്തിനീ കുരിശുകളെ നീയെനിക്ക് തന്നു?!"

"ഓ, നിങ്ങള് പോയി കണ്ടു പിടിക്ക് മനുഷ്യാ. എനിക്കും അറിയാണല്ലോ ആരാ കുരിശെന്ന്." കത്രീനാമ്മ സാരി മടക്കി കുത്തി ഭൂമി കുലുങ്ങും മട്ടിൽ അടിവച്ചടിവച്ചു അടുക്കളയിലോട്ടു മടങ്ങി. വർക്കിച്ചൻ ദേഷ്യം കൊണ്ട് ചുക്കി ചുളിഞ്ഞ മുഖവുമായി ചാടിത്തുള്ളി ഇലെക്ട്രിസിറ്റി ആപ്പീസിലേക്കും. ഇന്നിവിടെ എന്തേലും ഒക്കെ നടക്കും എന്നുറപ്പിച്ചു സൂസൻ ഉമ്മറത്ത് കുത്തിയിരുന്നു.

ഒരു മണിക്കൂറിന്റെ നിശ്ശബ്ദതക്ക് വിരാമമിട്ടുകൊണ്ട് വർക്കിച്ചന്റെ പതിഞ്ഞ കാലടിയൊച്ച കേട്ട് സൂസൻ ഓടി ഉമ്മറത്തെത്തി. പോയപ്പോളുള്ള ചുക്കിച്ചുളിഞ്ഞ മുഖമല്ല ഇപ്പോൾ അപ്പച്ചന്റേതെന്നു സൂസന് തോന്നി.

"എന്നതാ അപ്പച്ചാ? കിട്ടിയോ കുരിശിനെ? ഇയ്യോ... അപ്പച്ചൻ ബില്ലടച്ചോ? എന്നാ പറ്റി? അമ്മച്ചീ, ദാണ്ടെ അപ്പച്ചൻ മിണ്ടുന്നില്ല. ബില്ലടച്ചമ്മച്ചീ..."

"ങേ...ബില്ലടച്ചോ ആര്? ഇങ്ങേരാടക്കാൻ ഒരു വഴീം ഞാൻ കാണണില്ല. എടീ, ഇനി കൂട്ടീന്ന് ബ്രൂണോ എങ്ങാനും പുറത്തു ചാടിയോന്നു നോക്കിയേടീ..." കത്രീനാമ്മ വാതിൽക്കലേക്ക് ഓടിക്കിതച്ചെത്തി.

"അമ്മച്ചീ... ഒരാൾക്ക് ഏനക്കേട്‌ വരുമ്പളാന്നോ ഇങ്ങനൊക്കെ പറയണേ? മിണ്ടണില്ലാന്നേ..."

"എന്നാ മനുഷ്യാ നിങ്ങക്ക് പറ്റിയെ? വാ തൊറന്ന് പറ." ഒരു റോബോട്ടിനെ പോലെ കസേരയിൽ നിന്നും എണീറ്റ് അടുക്കളയിലേക്ക് നടന്നു പോകുന്ന വർക്കിച്ചന്റെ പുറകെ ഭാര്യയും മകളും വെച്ചു പിടിച്ചു. അടുക്കളയിലെ ഒരു മൂലയിൽ ഒതുങ്ങി കൂടി ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ പതുങ്ങിയിരിക്കുന്ന ഗ്രില്ലിങ് മെഷീന് നേരെ വിരൽ ചൂണ്ടി നിൽക്കുന്ന വർക്കിച്ചനെ കണ്ട് ആദ്യം അവരൊന്ന് ഞെട്ടി.

"ഇത് നിങ്ങ കഴിഞ്ഞ മാസം ഓൺലൈൻ വാങ്ങീതല്ലേ? കോഴി പുതിയ മോഡലിൽ ഗ്രിൽ ചെയ്ത് തിന്നാണ്ട് എന്തായിരുന്നു വെഷമം! തീർന്നില്ലേ... അല്ലാ എന്നാലും ഇത്രേം ബില്ല് വരാൻ വഴീല്ലാലോ"

"എന്റമ്മച്ചീ, ഇതേതോ ലോക്കൽ ഐറ്റം ആണെന്നേ. ഷോർട് സർക്യൂട്ട് അടിച്ചു കാണും. വാങ്ങുമ്പോ നല്ല സാധനം നോക്കി വാങ്ങണം. അപ്പച്ചനോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് ഓൺലൈൻ ഷോപ്പിംഗ് പറ്റിക്കൽസ് ഇഷ്ടം പോലെ ഇണ്ടെന്ന്. എന്നെ കാണിച്ചിട്ടേ വാങ്ങാവൂന്ന്."

"എല്ലാ മാസോം 200 രൂപാ കൂടുമ്പോളേക്കും ഇവിടെ കൊടുവാളെടുത്തു തുള്ളാറുള്ളതല്ലേ മനുഷ്യാ നിങ്ങള്. ഇപ്പോ എന്നാ പറ്റി? മുണ്ടാട്ടം മുട്ടി പോയാ? എന്തൊക്കെയാർന്ന്... കുരിശിനെ കണ്ടു പിടിക്കാൻ പോയതല്ലേ. കിട്ടിയല്ലോ, തൃപ്പതിയായല്ലോ! നിങ്ങളോട് ആവശ്യമില്ലാത്ത സാധങ്ങള് ഈ കംപ്യൂട്ടറീക്കൂടെ ഓർഡർ ചെയ്യരുതെന്ന് ഞാൻ പറഞ്ഞതാണാ? ഈ വീട്ടില് നിങ്ങടെ ഓൺലൈൻ ഷോപ്പിംഗ് സാധങ്ങള് തട്ടി നടക്കാൻ പറ്റാണ്ടായി. കസേര,മേശ,പെട്ടി,പട്ടി ഇനി കുട്ടീനേം കൂടിയേ വാങ്ങാനുള്ളൂ!" എല്ലാം കേട്ട് തറയിലേക്ക് കണ്ണും നട്ടു നിന്ന വർക്കിച്ചൻ പെട്ടെന്ന് എന്തോ വെളിപാട് വന്ന പോലെ തല പൊക്കി രണ്ടു പേരെയും തറപ്പിച്ചു നോക്കി.

എന്നിട്ട് ഉറക്കെ ഒരു കാരണവരുടെ ധാർഷ്ട്യത്തോടെ തലയുയർത്തി പ്രസ്താവിച്ചു. "വീട്ടിലെ കാർന്നോർക്ക് അടുപ്പിലും ആവാം... ഇനിയിവിടെ ഒരൊറ്റയെണ്ണം മിണ്ടിപ്പോവരുത്." സൂസനും കത്രീനാമ്മയും കുരിശു തറച്ച പോലെ തരിച്ചു നിന്നു! ഒരു നിമിഷത്തേക്ക് പുരുഷമേധാവിത്വത്തിനെതിരേ പോരാടുന്ന വനിതാ വിമോചകരായിരുന്നെങ്കിൽ എന്നവർക്ക് തോന്നിപ്പോയി. പിന്നെ അത് വേണ്ടെന്ന് വച്ച് ബാക്കി കിടക്കുന്ന വീട്ടുപണികളിലേക്ക് മുങ്ങിത്താഴ്ന്നു.

Wednesday, April 1, 2020

ഒരു ബാങ്ക് ടെസ്റ്റിന്റെ ഇര

ഈ ബോധം എന്ന് പറയുന്ന സാധനം കുറച്ചു കുറഞ്ഞു പോയതിന്റെ പേരിൽ ഞാൻ അനുഭവിക്കേണ്ടി വന്നിട്ടുള്ളത് ചില്ലറയൊന്നുമല്ല. അതിൽ ഒരെണ്ണം തത്കാലം ഇവിടെ അവതരിപ്പിക്കാം.

വായനയുടെയും സിനിമയുടെയും ലോകത്ത്‌ നോക്കി പകച്ചു പോയൊരു ബാല്യം ആയിരുന്നു എന്റേത്. അന്ന് മുതലേ പകുതി സ്വപ്ന ലോകത്താണ് ജീവിതം. പറഞ്ഞ കാര്യങ്ങൾ തന്നെയും പിന്നെയും പറഞ്ഞു 'അമ്മ വശം കെട്ടു. ഏതു നേരവും ഇവൾക്ക് ചിന്തയാണല്ലോ... എന്താടി നിനക്കിത്ര ചിന്തിക്കാൻ? ബോംബിടാനുള്ള വല്ല ആലോചനയും...?? എന്നമ്മ! ഈ മറവി എന്ന് പറയുന്ന മാറാരോഗം അന്നേ ഇതിന്റെ കൂടെ free കിട്ടീതാ... അങ്ങനെ പല പല വിലപ്പെട്ട സാധങ്ങൾ (അതൊന്നും ഇപ്പോ പറയുന്നില്ല, വെറുതെ വീട്ടുകാർക്ക് ഹാർട് അറ്റാക്ക് വരുത്തണ്ടല്ലോ) മറന്നു കൊണ്ട് എന്റെ ബോധമില്ലായ്മ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ട്, ഞാൻ വളർന്നു വന്നു.

കല്യാണം കഴിഞ്ഞാലെങ്കിലും ഈയുള്ളവൾക്ക് ബോധമുദിക്കും എന്നിവരെല്ലാം കിനാവ് കണ്ടു. അതൊക്കെ കാറ്റിൽ പറത്തി കെട്ടിയവന്റെന്നു കണക്കിന് ചീത്ത വിളി വാങ്ങിക്കൂട്ടിക്കൊണ്ട് ഞാൻ മുന്നേറിക്കൊണ്ടിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് രണ്ടാമത്തവനെ വയറ്റിൽ കൊണ്ട് നടക്കുന്ന സമയം. 2-3 മാസം ആയിട്ടുണ്ടാവും. ജോലിയിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുന്ന സമയം. ഭർത്താവിനും വീട്ടുകാർക്കും ഒരു ഐഡിയ. എന്തായാലും ഇവളിവിടെ വെറുതെ മൊബൈലും കുത്തി ഇരിപ്പല്ലേ എന്നാ പിന്നെ വല്ല ബാങ്ക് ടെസ്റ്റ്, PSC ഇതിനൊക്കെ പഠിച്ചു എഴുതിക്കൂടെ ? സർക്കാർ ജോലിയെക്കാൾ സുഖമുള്ള ജോലി വേറെന്തുണ്ട്.

ഇനി ഒരു കാര്യം പറയാം. എനിക്ക് ഇഷ്ടമില്ലാത്ത ഒരു വിധത്തിലും എന്നെക്കൊണ്ട്  കടന്നു കയറാൻ പറ്റാത്ത രണ്ടു ലച്ചുകേറാമലകളുണ്ട്. അതിൽ ഒന്ന് കണക്ക്. രണ്ടാമത്തേത് പിന്നീട് പറയാം. ഈ ബാങ്ക് ടെസ്റ്റ് എഴുതണേൽ കണക്ക് അറിയണ്ടേ ...! കൂട്ടാനും കുറക്കാനും വരെ ഇപ്പളും കയ്യും കാലും എടുക്കുന്ന എന്നോടാ ഈ പറയണേന്ന് ഇവരുണ്ടോ അറിയുന്നു. പണ്ടേ ഞാൻ കണക്കിന് കൊട്ടക്കണക്കിനു വീക്ക് വാങ്ങികൂട്ടീട്ടുള്ളതാ. എന്നോട് കണക്കു പറയരുത് വേറെന്തു വേണേൽ പറഞ്ഞോളൂ എന്ന് ഞാൻ. നിന്നോട് കണക്കു മാത്രമേ പറയൂ എന്ന് വീട്ടുകാരും ടീച്ചർമാരും. ബാക്കി എല്ലാത്തിനും ഫുൾ മാർക്ക് ഇണ്ടല്ലോടീ പിന്നെ ഈ കണക്കെന്താ രണ്ടാം കെട്ടിലിണ്ടായതാണോ? രണ്ടാം കെട്ടാണോ മൂന്നാം കെട്ടാണോ എന്നെനിക്കറീല്ല പക്ഷെ ഈ കണക്കിന്റെ കെട്ടഴിക്കാൻ ഞാൻ പെടണ പാട് അതെനിക്കല്ലേ അറിയൂ! 

എന്തായാലും ഭർത്താവിന്റേം  വീട്ടുകാരുടേം മുന്നിൽ നാണം കെടരുതല്ലോ. എന്നെ ഇവർ ശരിക്കും മനസ്സിലാക്കി വരുന്നതേയുള്ളു. ധൈര്യമായി ഏറ്റെടുത്തു. ബുക്ക് വാങ്ങുന്നു, പഠിക്കുന്നു, എഴുതുന്നു... മരുമകളുടെ പഠിത്തത്തിൽ അഭിമാനം കൊണ്ട് അച്ഛനും അമ്മയും ധൃതംഗപുളകിതരാകുന്നു... ഒരൊറ്റ കണക്കിന്റെ ഉത്തരം പോലും എനിക്ക് കിട്ടീട്ടില്ല എന്നുള്ള പരമ സത്യം ഞാൻ ആരോടും പറഞ്ഞില്ല! എന്തൊരു പരീക്ഷണം. സെലക്ഷൻ ആയില്ലെങ്കിൽ ഉള്ള നാണക്കേട് വേറെ. എങ്ങനെ ഇവരുടെ ഒക്കെ മുഖത്ത് നോക്കും. എംബിഎക്കാരി ആണത്രേ എംബിഎ! ഛെ! അങ്ങനെ കാത്തു കാത്തിരുന്നു എക്സാം ഇങ്ങെത്തി. അതും കസിന്റെ കല്യാണത്തിന്റെ അന്ന് തന്നെ. ടെസ്റ്റ് ഇനീം വരുമല്ലോ പക്ഷേ അവനിനീം കെട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു കെട്ടിയോനെ ഇമോഷണൽ അത്യാചാർ ചെയ്തു നോക്കി. രക്ഷയില്ല. ഈ ടെസ്റ്റ് കഴിഞ്ഞിട്ടേ ഉള്ളു കല്യാണോം പേര് വിളീം ഒക്കെ എന്ന് പുള്ളി.

വികാരമില്ലാത്ത മനുഷ്യൻ. സ്വന്തം അനിയനല്ലെടോ കെട്ടാൻ പോണേ, ചേട്ടനാണത്രെ ചേട്ടൻ! എന്നൊക്കെ ചോദിയ്ക്കാൻ വന്നെങ്കിലും ചോദിച്ചില്ല. വെറുതെ എന്തിനാല്ലേ... എന്റെ സൈക്കിളോടിക്കൽ ഇടപാടുകൾ സൈക്കിളോടിച്ചങ്ങു പോയി. അങ്ങേരു പറഞ്ഞ പറഞ്ഞതാ... ഒരിഞ്ചു അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല. അതോണ്ട് എല്ലാം വിധിയെന്ന് സമാധാനിച്ചു രാത്രി കിടന്നു. പിറ്റേന്നത്തെ ടെസ്റ്റിന് കൊണ്ടുപോവാനുള്ളതൊക്കെ ഫയലിൽ റെഡി ആക്കി വെച്ചോടി എന്ന കെട്ട്യോന്റെ ചോദ്യം കേട്ടതും ചാടി എണീറ്റ് കൈയിൽ കിട്ടിയതൊക്കെ ഫയലിലാക്കി വീണ്ടും വന്നു കിടന്നു. എങ്ങനേലും നാളത്തെ ടെസ്റ്റ് ഒന്ന് മുടക്കി തരണേന്ന് മുട്ടിപ്പായി പ്രാർത്ഥിച്ചു. രാവിലെ കല്യാണത്തിന് പോകാൻ പറ്റാത്തതിലുള്ള മനോവിഷമവും ഉള്ളിലേറ്റി എങ്ങനെ ഈ ബാങ്ക് ടെസ്റ്റ് എന്ന കടമ്പ കടക്കും എന്ന അടുത്ത വേദനയിൽ ഞാൻ എങ്ങനൊക്കെയോ ഒരുങ്ങി ഇറങ്ങി. കൂടെ മെന്റൽ സപ്പോർട്ടിന് സഹധർമ്മണനും.

സാരിയുമുടുത്തു ബസിൽ വലിഞ്ഞു കേറി. മനസ്സിൽ മുഴുവനും കണക്ക് ചോദ്യങ്ങൾ വട്ടമിട്ടു പറക്കുന്നു. ഒന്നിനെ പോലും ആലുവ മണപ്പുറത്തു വെച്ച് കണ്ട പരിചയം പോലുമില്ല. ഇടപ്പള്ളി എത്തിക്കാണും. പെട്ടെന്നാണ് എന്തോ ഒരു മിന്നായം പോലെ ഓർമ വന്നത്. വേഗം ഫയൽ തുറന്നു തപ്പാൻ തുടങ്ങി. ഇല്ല... ബാഗിൽ ഉണ്ടാവുമോ... ബാഗു മുഴുവനും അരിച്ചു പെറുക്കി. ദൈവമേ നീ എന്റെ പ്രാർത്ഥന ശരിക്കും കേട്ടാ???!!
എന്റെ മാതാവേ.... നീയീ സാധനം എവിടെകൊണ്ടു ഒളിപ്പിച്ചു വെച്ച്?? ഇന്നലെ രാത്രി ഞാൻ എല്ലാം എടുത്തു വെച്ചതല്ലാർന്നോ! ഇന്നെന്റെ പതിനാറെടുക്കും തീർച്ച! അങ്ങേരോടിനി ഇതെങ്ങനെ പറഞ്ഞൊപ്പിയ്ക്കും?

ബസിലെ പുറകു സീറ്റിലിരിക്കുന്ന കെട്ടിയവനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. "അതേ ... ഹാൾ ടിക്കറ്റ് എടുത്തിട്ടില്ല!" പിന്നെ അവിടെ എന്താണ് നടന്നതെന്ന് എനിക്ക് തീരെ ഓർമയില്ല അല്ലെങ്കിൽ സൗകര്യപൂർവം ഞാനതങ്ങു മറന്നു എന്ന് പറയുന്നതാവും ശരി. എന്നാലും ഓർമയിലുള്ളത് പറയാം. ബസ് അടുത്ത സ്റ്റോപ്പിൽ നിന്നതും എന്നെയും കൊണ്ട് ചാടിയിറങ്ങി നടുറോഡിൽ കണ്ണ് പൊട്ടണ ചീത്ത. അടുത്ത ബസ് പിടിച്ചു തിരിച്ചു വീട്ടിലേക്ക്. മുന്നിൽ കേറാൻ പോയ എന്നോട്, വേണ്ടാ നീ എന്റെ കൂടെ പിന്നിൽ തന്നെ ഇരുന്നാ മതീന്ന്. എന്തിനാ? വീടെത്തും വരെ ബാക്കി ചീത്ത കൂടി പറയണ്ടേ...  ഇത്രേം പഠിച്ചിട്ടു ഒരു ടെസ്റ്റ് വെറുതെ കളഞ്ഞില്ലേ എന്നൊക്കെ! എത്രേം പഠിച്ചിട്ടു?!! ആ ടെസ്റ്റ് എങ്ങാനും എഴുതിയിരുന്നേൽ എന്റെ മാനം കപ്പല് കേറിയേനെ. ദൈവമേ, നീ ഹാൾ ടിക്കറ്റ് മാറ്റി വെച്ചത് (സത്യായിട്ടും ഞാൻ മറന്നതല്ല, ഇതിലെന്തോ കള്ളക്കളിണ്ട്. ഞാൻ എല്ലാം എടുത്തു വെച്ചതാണെന്നേ) എത്ര നന്നായി.

ഒരു മാസത്തേക്ക് ഞാൻ ചെവി പൊട്ടണ ചീത്ത കേൾക്കണം എന്നല്ലേയുള്ളു. അത് ഞാനങ്ങു സഹിച്ചു. ബസിലുള്ളവർ കണ്ണുരുട്ടുന്നു, ഇവനേതാടാ ഒരു പെണ്ണിനെ ബസിൽ പുറകിലിരുത്തി ചീത്ത വിളിച്ചു കരയിപ്പിക്കുന്നവൻ! അപ്പൊ ദേ അങ്ങേര്, "ഇനി കരയണ്ട, പോട്ടെ കഴിഞ്ഞത് കഴിഞ്ഞു." 
ഹൊ! ആശ്വാസമായി എന്ന് ദീർഘനിശ്വാസം വിടാനൊരുങ്ങുമ്പോൾ പറയണ് "ബസ് ആയോണ്ടാ, ബാക്കി വീട്ടിൽ ചെന്നിട്ടാവാം" എന്ന്.
ശ്ശെടാ... വീടെത്തല്ലേ മാതാവേ എന്ന് ഞാനും! വീട്ടിൽ ചെന്നിട്ടുള്ള പൊങ്കാല വേറെ. വീട്ടുകാരുടേം നാട്ടുകാരുടേം വക! അതിനിപ്പോ പറഞ്ഞു എന്നെ വീണ്ടും വിഷമിപ്പിക്കുന്നില്ല, നിങ്ങളങ്ങു ഊഹിച്ചോളൂ...
എന്നാലും ദൈവമേ, നീ എന്റെ പ്രാർത്ഥന കേട്ട് ടെസ്റ്റ് മുടക്കിച്ചു. വേറെന്തെല്ലാം വഴിയുണ്ടാർന്ന് ഇത് മുടക്കാൻ. ഹർത്താൽ, കനത്ത മഴ അങ്ങനെ ചേതമില്ലാത്ത എത്ര വഴികൾ... അതൊന്നും പറ്റാഞ്ഞിട്ട് എന്റെ പെടലിക്ക് തന്നെ വെച്ച്. ഇത് വല്ലാത്തൊരു സഹായമായിപ്പോയെന്റെ ദൈവമേ!

ഇതൊക്കെ പോട്ടെ, വന്നു വന്നു ഇപ്പൊഴുള്ള ആരോപണം ആ ടെസ്റ്റ് എഴുതാതിരിക്കാൻ വേണ്ടി ഞാൻ മനഃപൂർവം ഹാൾടിക്കറ്റ് എടുത്തു വെച്ചില്ല എന്നതാണ്. സത്യായിട്ടും മനഃപൂർവം ഞാൻ ഒന്നും മറക്കാറില്ലന്നേ. മനസാ വാചാ കർമണാ ഞാൻ അറിയാത്ത കാര്യോണ്. മാതാവേ... എന്റെ ഗുരുവായൂരപ്പാ എല്ലാരും കൂടെ ഇങ്ങനെയൊക്കെ അങ്ങ് സഹായിക്കാൻ പോയാലോ! ഇതിന്റെ ബാക്കി പത്രമായി പിന്നീടുള്ള കുറച്ചു മാസങ്ങൾ വലിയ വയറുമായി P S C കോച്ചിങ് ക്ലാസ്സിൽ ഉറങ്ങി തീർത്തു.

നാലു സുന്ദര ദശാബ്ദങ്ങൾ

മെയ് 5 - ഇന്ന് എനിക്ക് നാല്പതു വയസ്സായി എന്നുള്ളത് അത്ര വലിയ കാര്യമായിട്ട് എനിക്ക് തോന്നുന്നില്ല. പക്ഷേ, കഴിഞ്ഞ നാലു  ദശാബ്ദങ്ങൾ ഇക്കണ്ട പല...