Monday, March 30, 2020

ഓർമകളും സ്വപ്നങ്ങളും

'നോ' എന്ന വാക്ക് എന്റെ നിഘണ്ടുവിൽ ഇല്ലാതിരുന്ന കാലം . വളർന്നതും വളർത്തിയതും  അങ്ങനെയാണ് . എന്ത് കിട്ടിയാലും സ്വീകരിക്കും , എവിടെ കൊണ്ടിട്ടാലും ആരുടെ കൂടെയായാലും ജീവിക്കും എന്ന അവസ്ഥ. ആരെന്ത് പറഞ്ഞാലും ശരി എന്ന് മാത്രം പറഞ്ഞു ശീലിച്ച നാളുകൾ . അതുകൊണ്ട് തന്നെ സ്നേഹമെന്ന മുഖം മൂടിയുമായി വന്ന പലരെയും അന്നെനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല . വീട്ടിനകത്തെ ചെന്നായകളെ ആയിരുന്നു എനിക്ക് ഭയം. ഏതൊരു പെണ്‍കുട്ടിയുടെ ജീവിതത്തിലും ഒരിക്കലെങ്കിലും ഉണ്ടാവാൻ ഇടയുള്ള കാര്യങ്ങളാണ് . പക്ഷേ , ഭയവും നാണക്കേടും കൊണ്ട് ആരും മിണ്ടാറില്ല. 

സ്നേഹത്തോടെ ചുണ്ടിൽ ഉമ്മ വെക്കാൻ നിർബന്ധിച്ചിരുന്നു ഒരു അങ്കിൾ. വെറുപ്പോടെയാണെങ്കിലും, നോ പറഞ്ഞു ശീലമില്ലാത്തതുകൊണ്ടും അങ്കിളിന് വീട്ടിലുള്ള സ്ഥാന മാനങ്ങളെ ഓർത്തും പറഞ്ഞാൽ എന്ത് സംഭവിക്കും എന്ന പേടി കൊണ്ടും മിണ്ടാതെ സഹിച്ചു പോന്നു. വേറൊരാൾ വകയിലൊരു തല മൂത്ത കാരണവരായിരുന്നു. വയസ്സ് 70 നടുത്ത് ഉണ്ടെങ്കിലും കയ്യിലിരിപ്പ് അത്ര ശരിയല്ല . വന്നാലുടനെ സ്നേഹത്തോടെ തലോടിക്കൊണ്ട് മടിയിൽ പിടിച്ചിരുത്തും. അയാളുടെ കൈകളെ തടുത്തു നിർത്താനുള്ള ശക്തി ഇല്ലാതെ വരുമ്പോൾ കുതറി ഇറങ്ങി ഓടും . അതേ ഉള്ളൂ രക്ഷ. പിന്നീട്  അയാളുടെ കഴുകൻ കണ്ണുകളിൽ നിന്ന് രക്ഷപെടാൻ ചായ്പ്പിൽ കയറി ഒളിച്ചിരിക്കുമായിരുന്നു. എല്ലാം ചത്ത്‌ മണ്ണടിഞ്ഞു . മരിച്ചവരെ പറ്റി കുറ്റം പറയരുത് എന്നാണ് . പക്ഷേ ... ഇത് കുറ്റമല്ലല്ലോ , സത്യമല്ലേ ! ഞാനെന്റെ എല്ലാ വിചാരങ്ങളും വികാരങ്ങളും എഴുത്തിലൂടെയും പാട്ടിലൂടെയും നൃത്തത്തിലൂടെയും തീർക്കാൻ തുടങ്ങി . ഏതൊരു പെണ്‍കുട്ടിയേയും പോലെ കൃഷ്ണൻ എന്റെയും കളിക്കൂട്ടുകാരനായി . മാധവിക്കുട്ടിയെ ഞാൻ ആരാധിച്ചു തുടങ്ങി. ആരാധിക്കുമ്പോളും അവരെ അനുകരിക്കാതിരിക്കാൻ ശ്രമിക്കുന്നു . നമ്മുടെ ജീവിതം മറ്റുള്ളവരെ സ്വാധീനിക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ അത് എഴുതുന്നതിൽ എന്താണ് തെറ്റ് ? അവരെ പോലെ ഭയത്തെ മറികടന്ന് എഴുതാൻ വേറെ ആർക്ക് കഴിയും ! 

അക്ഷരങ്ങളുടെ ഒടുങ്ങാത്ത തിരകൾക്കിടയിൽ ഞാൻ എന്റേത് മാത്രമായ ലോകം തീർത്തു. എന്നെക്കൊണ്ട് കഴിയാത്തതൊക്കെയും എന്റെ കഥാപാത്രങ്ങളിലൂടെ ചെയ്തു വിജയശ്രീലാളിതയായി ഞാൻ ഉള്ളിന്റെ ഉള്ളിൽ ഉറക്കെ ഉറക്കെ ചിരിച്ചു.  തന്റേടമില്ലാത്ത ഒരു മിണ്ടാപൂച്ചയിൽ നിന്നും , തന്റേടിയും അഹങ്കാരിയും എന്ന് ആളുകളെക്കൊണ്ട് പറയിക്കുന്ന വിധത്തിൽ ഞാൻ മാറിയിട്ടുണ്ടെങ്കിൽ അതിന്റെ എല്ലാ ക്രെഡിറ്റും എന്നെ വേദനിപ്പിച്ച എന്റെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ച പലർക്കും ഉള്ളതാണ് . എന്റെ മൗനത്തെ എല്ലാവരും സമ്മതമായെടുത്തു . എനിക്കെന്തു വേണമെന്ന് എനിക്ക് തന്നെ അറിയാത്ത അവസ്ഥയിൽ അവർ കാണിച്ചു തന്ന വഴികളിലൂടെയൊക്കെ ഞാൻ നടന്നു. പലപ്പോഴും അറിയാത്ത വഴികളിൽ എന്നെ തനിച്ചാക്കി പോയി ചിലർ ... ചിലരെന്റെ വഴികളിൽ കല്ലും മുള്ളും കുപ്പിച്ചില്ലുകളും വിതറി. നമ്മൾ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നാം പലരെയും കണ്ടു മുട്ടുന്നു. അതിൽ ചിലർ നമ്മളെ വല്ലാതെ സ്വാധീനിക്കുന്നു , നമ്മളെ തന്നെ മാറ്റി മറിക്കുന്നു. വ്യക്തികളും , യാത്രകളും , എഴുത്തും , സിനിമയും മനുഷ്യനെ മാറ്റി മറിക്കാൻ പോന്നവയാണ് . അത് ചിലപ്പോൾ  നമുക്ക് നമ്മളെ തന്നെ അറിയാനുള്ള, നമുക്കെന്താണ് വേണ്ടതെന്നു പറഞ്ഞു തരാനുള്ള ഒരു മീഡിയം ആയി വർത്തിക്കുന്നു . കല്യാണം കഴിഞ്ഞതോടെ എന്റെ കഥ മാറിത്തുടങ്ങി . ഒരിക്കലും ചേർന്ന് പോകില്ലെന്ന് കരുതിയ ഒരാളുടെ കൂടെ 7 വർഷമായിരിക്കുന്നു ഇപ്പോൾ! എന്റെ സ്വന്തം വീട്ടിൽ കിട്ടാത്ത സന്തോഷവും മനസമാധാനവും ഈ വീട്ടിൽ  എനിക്കുണ്ട് . എന്നെ സ്വന്തം മകളായി കരുതുന്ന അച്ഛനും അമ്മയും ഉണ്ട്. വർഷങ്ങളായിരുന്നു ഞാൻ പേന തൊട്ടിട്ട് . എന്നെക്കൊണ്ട് കഴിയില്ലെന്ന് തോന്നിയ നിമിഷങ്ങൾ. ഒരു ദിവസം ഫെയ്സ് ബുക്കിലൂടെ കണ്ണോടിച്ചപ്പോൾ ഒരു ചെറിയ കഥ വായിക്കാനിട വന്നു. ആ കഥ മനസ്സിൽ  മായാതെ കിടന്നു കുറച്ചു നാൾ. എന്തോ ...അതൊരു ഊർജമായിരുന്നു . 

ആ കഥ എഴുതിയത് പ്രശസ്ത എഴുത്തുകാരൊന്നുമായിരുന്നില്ല , അന്നേ വരെ ഞാൻ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു അഭിനേത്രിയുടെ വാക്കുകൾ . അതിൽ നിന്നും ഊർജം ഉൾക്കൊണ്ടു ആദ്യ കഥ എഴുതി , ഒരു മഞ്ഞു മൂടിയ ദിവസം പുലർച്ചെ  4 മണിക്ക് . എന്നെക്കൊണ്ട് എന്തിനു കൊള്ളാം എന്ന് കരുതി ഇരിക്കുമ്പോൾ അത് വായിച്ച്  എന്റെ ഭർത്താവ് എന്നോട് ബ്ലോഗ്‌ തുടങ്ങാൻ പറഞ്ഞു. അന്ന് തുടങ്ങിയ ബ്ലോഗിൽ  ഇപ്പോൾ 25 ഓളം കഥകൾ നിറഞ്ഞു നില്ക്കുന്നു. അതിനിടയിൽ എഴുത്തിന്റെ ലോകത്ത് നിന്ന് കിട്ടിയ ചില സൗഹൃദങ്ങൾ ... അതെല്ലാം ഒരുപാട് സ്വാധീനിച്ചിരിക്കുന്നു. സമയം ഇല്ല എന്ന് പരാതി പറയുന്നവരാണ് നമ്മൾ പലരും. സമയം ഇല്ലാത്തതല്ല, സമയം നമ്മൾ കണ്ടെത്താത്തതാണ് പ്രശ്നം. ഇതെല്ലാം എനിക്ക് തന്ന ആത്മവിശ്വാസം, പോസിറ്റിവ് എനർജി... കുറച്ചൊന്നുമല്ല. പല പല ജോലികൾ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോളും രണ്ടു കുട്ടികളുടെ കാര്യങ്ങൾ, അവരുടെ പഠിത്തം അതിനെല്ലാം സമയം കണ്ടെത്തുന്നുണ്ട് . ഇഷ്ടമുള്ളത് ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷവും സംതൃപ്തിയും വേറെയല്ലേ ... ഇനിയുള്ള സ്വപ്നം സിനിമയാണ് ! ഒരിക്കൽ എന്റെ സിനിമയും വരും എന്ന സ്വപ്നം ... 

വെള്ളിത്തിരയിൽ  ' A film by Lakshmi & crew ...' എന്നെഴുതിക്കാണാനായി ... ഇവിടെ തുടങ്ങട്ടെ ! 

ഒരു ചെറിയ സംഭവം പറയാം. ചെറുതാണ് പക്ഷേ,  അതിൽ നിന്ന് കിട്ടിയ ധൈര്യം വളരെ വലുതാണ്‌. രാവിലെ 8 മണിക്ക് വീട്ടിൽ  നിന്നിറങ്ങുന്ന ഞാൻ തിരിച്ചെത്തുമ്പോൾ വൈകിട്ട് 7.30-8 മണി . എറണാകുളം ടൌണിൽ ഇറങ്ങി അടുത്ത ബസ്‌ പിടിക്കാൻ നടക്കുന്ന വഴി ഒരു ചെറിയ കടയുണ്ട്. ആ സമയത്ത് അവിടെ സ്ത്രീകൾ കുറവാണ് . എങ്കിലും നല്ല തിരക്ക് കാണും . ഒറ്റയ്ക്ക് ഒരു പെണ്‍കുട്ടി അവിടെ കയറി ചായ കുടിക്കുന്നത് എന്തോ പോലെ തോന്നിയത് കൊണ്ട് പല ദിവസങ്ങളിലും ചായയും പഴം പൊരിയും നോക്കി വെള്ളമിറക്കി വിശപ്പ്‌ സഹിച്ചു പോന്നു. ഒരു ദിവസം രണ്ടും കല്പിച്ചു ഞാൻ ആ കടയിലേക്ക് കാലെടുത്തു വച്ചു . ഒരു നിമിഷം ! അവിടെയുള്ളവർ എന്നെ ഒരു അത്ഭുത ജീവിയെ പോലെ നോക്കി . ഞാനെന്തോ അപരാധം ചെയ്ത പോലെ . തീർത്തും അവജ്ഞയോടെ അവരെനിക്ക് ചായ തന്നു . ഉള്ളിലെ ഭയവും ചമ്മലും പുറത്തു കാട്ടാതെ താനെന്തിനും പോന്നവളാണെന്ന ഭാവത്തിൽ ചായയും പഴംപൊരിയും കഴിച്ചു. അന്ന് മുതൽ അതൊരു പതിവായി . 

പിന്നീട് മനസ്സിലായി , അവിടെ സ്ത്രീകളും വരാറുണ്ട്  പക്ഷെ ഒറ്റക്കല്ലെന്നു മാത്രം. അതുകൊണ്ടായിരിക്കണം  ഞാൻ ഒറ്റയ്ക്ക് കയറി ചെന്നപ്പോൾ അവരെന്നെ തുറിച്ചു നോക്കിയതും . ഇപ്പോൾ അവിടത്തെ സ്ഥിരം കസ്റ്റമർ ആയി മാറിയിരിക്കുന്നു ഞാൻ. എന്നെക്കണ്ടിട്ടാണോ എന്നറിയില്ല ഇപ്പോൾ ഒരുപാട് പെണ്‍കുട്ടികൾ അവിടെ ഒറ്റയ്ക്ക് വന്നു ചായ കുടിച്ചിട്ട് പോകുന്നുണ്ട് . അന്നെനിക്ക് മനസ്സിലായ വേറൊരു കാര്യമുണ്ട് . നമ്മൾ ഒറ്റക്കായാൽ ഏതു കാട്ടിലായാലും ഉള്ളിലുള്ള ഭയം പുറത്തു കാട്ടാതെ ധൈര്യം അഭിനയിച്ചു നോക്കുക. ആരെയും കൂസാതെ നടക്കുക . അങ്ങനെയുള്ള സ്ത്രീകളുടെ അടുത്ത് വരാൻ ഏതാവനായാലും ഒന്ന് മടിക്കും . മാത്രമല്ല ധൈര്യം അഭിനയിച്ചഭിനയിച്ചു ശരിക്കും ധൈര്യവതികൾ ആയി മാറും നമ്മൾ ! നമ്മുടെ നാട്  പുരോഗമിക്കുന്നുണ്ട് , പക്ഷേ നാട്ടുകാരുടെ മനസ്സോ ?? ഒരു പെണ്ണ് ഒറ്റയ്ക്ക് യാത്ര ചെയ്താലോ , ഒറ്റയ്ക്ക് ഹോട്ടലിൽ കയറിയാലോ , ഒരു ആണ്‍ സുഹൃത്തിനൊപ്പം ചായ കുടിച്ചാലോ , മനസ്സിലുള്ളത് തുറന്നെഴുതിയാലോ അവൾ അഹങ്കാരിയും തന്റേടിയും കൊള്ളരുതാത്തവളും ആണെന്ന് കരുതുന്നവരാണ് പലരും . മറ്റുള്ളവർ പറയുന്നതാവരുത് നിങ്ങൾ ...  നിങ്ങളെന്താണെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ് .  

ഇപ്പോൾ എന്നെ കൊണ്ട് കഴിയാത്തതായി ഒന്നുമില്ലെന്ന തോന്നലാണ്. അതിന്  അഹങ്കാരം എന്ന് വിളിക്കാമോ എന്നറിയില്ല . അങ്ങനെ ആണെങ്കിൽ എന്റെ മകളെ ഞാൻ വളർത്തുന്നത്  അഹങ്കാരിയായിട്ടാണ്. 'എന്താടി ' എന്ന് ചോദിച്ചാൽ 'എന്താടാ ' എന്ന് തിരിച്ചു ചോദിക്കാനുള്ള ധൈര്യം ഉണ്ടാവണം ഇന്നത്തെ കുട്ടികൾക്ക് . നിർത്തേണ്ടവരെ നിർത്തേണ്ടിടത്ത് നിർത്താൻ പഠിച്ചു . പറ്റില്ലെങ്കിൽ മുഖത്ത് നോക്കി പറ്റില്ലെന്ന് പറയാനുള്ള തന്റേടം ഉണ്ടായിരിക്കുന്നു . അനുഭവങ്ങളുടെ തീച്ചൂളയിൽ ഇട്ടു പരുവപ്പെടുത്തിയതാണ് ഇന്നത്തെ ഞാൻ. എന്നെ ഞാനാക്കാൻ സഹായിച്ച എല്ലാവരെയും ഇപ്പോൾ ഓർക്കുന്നു . 
 Yes!  I  am bold  and  beautiful ...

Friday, March 20, 2020

കോഴിക്കഥകൾ !!

എല്ലാവർക്കും  എന്തെങ്കിലും ഒരു പേടി കാണില്ലേ... ചിലർക്ക് പാറ്റ പേടി...ചിലർക്ക് പട്ടി പേടി... ചിലർക്ക്  പാമ്പ് പേടി... വേറെ ചിലർക്ക് വെള്ളം, ഉയരം അങ്ങനെ അങ്ങനെ... എനിക്ക് പക്ഷെ അധികം കേൾവിപെടാത്ത ഒരു പേടിയാണ്‌. കോഴി പേടി!! അതെ നമ്മുടെ വീടുകളിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന പക്ഷി... നമുക്ക് മുട്ട തരുന്ന, ചിക്കൻ കറിയും ബിരിയാണിയും ഒക്കെ ഉണ്ടാക്കുവാൻ അനിവാര്യ ഘടകമായ കോഴി തന്നെ വില്ലൻ. ഇത് ജീവനുള്ള കോഴികളെ മാത്രം ഉദ്ദേശിച്ചുള്ള പേടിയാണ് കേട്ടോ... ഡൈനിംഗ് ടേബിളിൽ ഇരിക്കുമ്പോൾ ഈ പേടി ഒട്ടും തന്നെ ഇല്ല എന്നുള്ളതാണ് അത്ഭുതകരമായ വസ്തുത! അപ്പോൾ പറയാൻ പോകുന്നത് കുറച്ചു കോഴി കഥകളാണ്. കോഴി കാരണം നാണവും മാനവും നഷ്ടപെട്ട... ഇപ്പോഴും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു പാവം കുട്ടിയുടെ കഥ...

Story-1
ഈ കോഴി പേടി എന്ന് മുതൽ തുടങ്ങി എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ എനിക്കോർമ്മ വച്ച കാലം മുതൽ ഈ പേടിയുണ്ട്. ജന്മസിദ്ധമായ കിട്ടിയ പേടിയാണെന്ന് തോന്നുന്നു. ഈ ജീവി കാരണം ഞാൻ നാണം കെടാത്ത സ്ഥലങ്ങളില്ല. ഈ സാധനം എന്റെ വീട്ടിലും നാട്ടിലുള്ളവരുടെ വീട്ടിലും ഒക്കെ സുലഭമായി കാണപ്പെടുന്നത് കൊണ്ട് ഞാൻ എപ്പോളും റെഡ് അലേർട്ട് ആയിരിക്കും. സ്വന്തം നാട്ടില് മുഴുവൻ പാട്ടാണ് എന്റെ കോഴി പേടി. പലപ്പോഴും അമ്മയുടെ അടിയും പിച്ചും വിലപ്പോവാതെ വരുന്ന സന്ദർഭങ്ങളിൽ പതിനെട്ടാമത്തെ അടവായി പരീക്ഷിക്കുന്നത് ഞാനും കോഴിയും ഒരുമിച്ചു സ്റ്റോർ റൂമിൽ എന്നതാണ്! ഒരു മൂലയിൽ ഞാൻ കോഴിയെ പേടിച്ചു ഇരിക്കുമ്പോൾ വേറൊരു മൂലയിൽ കോഴി എന്നെ പേടിച്ചിരിപ്പുണ്ടാവും. അങ്ങനെ കുറെ നേരം ഇരുന്നു കഴിയുമ്പോൾ ഞാൻ നന്നാവും. അന്നേരം സ്റ്റോർ റൂമിന്റെ വാതിലുകൾ തുറക്കും.

കോളേജിൽ പഠിക്കുന്ന സമയത്ത് ഹോസ്റ്റലിൽ നിന്നായിരുന്നു പഠനം. ഒരിക്കൽ ഒരു കൂട്ടുകാരിയുടെ വീട്ടിൽ വിരുന്നിനു പോയി. അവിടെ ചെന്ന് അകത്തു കേറി ഇരിക്കുമ്പോൾ അതാ കോഴികൾ അകത്തു ഉലാത്തുന്നു. ഉള്ളിൽ കൊള്ളിയാൻ മിന്നി. ആരോട് പറയും... നാണക്കേടല്ലേ ... പേടിച്ചു മിണ്ടാതെ ഇരിപ്പാണ്. ഞാനിരിക്കുന്നത് മുന്നിലെ മുറിയിൽ ഇട്ടിരിക്കുന്ന ഒരു കട്ടിലിന്റെ അറ്റത്താണ്. അങ്ങനെ കൈയിൽ ചായയും പിടിച്ചു ഇരിക്കുമ്പോഴാണ് തൊട്ടു പുറകിൽ ഒരനക്കം. തിരിഞ്ഞു നോക്കിയപ്പോളുണ്ട് ...വില്ലൻ പുറകിൽ!! എന്റെ പൊന്നോ... പിന്നെ ഒരലർച്ചയായിരുന്നു... ഞാനും, ഒപ്പം കോഴിയും. ആകപ്പാടെ ഒരു ബഹളമയം. ഇടക്കിടെ ഞാൻ കട്ടിലിനു മുകളിലും കോഴി താഴെയും... പിന്നെ തിരിച്ചും... അവസാനം അലറി വിളിച്ചു കൊണ്ട് പുറത്തേക്കോടുന്ന എന്നെ കണ്ടു അയൽപക്കക്കാർ അടക്കം അടുത്ത വീട്ടില് പണിക്കു നിന്നിരുന്ന പണിക്കാര് വരെ ഓടിക്കൂടി. കൂടെ വന്ന കൂട്ടുകാർ സംഭവം മനസ്സിലാവാതെ വായും പൊളിച്ചിരുന്നു! പിന്നീട് വിശദമായി ഞാൻ കഥ മുഴുവൻ പറഞ്ഞു കൊടുത്തപ്പോൾ അവർ വീണ്ടും വാ പൊളിച്ചു!! സ്വന്തം നാട്ടില് പോട്ടെ... വല്ല നാട്ടിലും പോയി നാണം കെടേണ്ട അവസ്ഥ!

Story- 2 
അടുത്തത് കേരളം വിട്ടുള്ള കളിയാണ്. ഇത്തവണ ചെന്നൈയിലുള്ള കൂട്ടുകാരിയുടെ കല്യാണം. ബാംഗ്ലൂർ നിന്നും ടീം മൊത്തം ട്രെയിൻ പിടിച്ചു ചെന്നൈയിലെത്തി. താമസിക്കുന്നത് അവിടെയുള്ള വേറൊരു കൂട്ടുകാരിയുടെ വീട്ടിൽ. അവിടത്തെ വീടുകൾ ഒരു അഗ്രഹാരം പോലെയാണ്. ഒരു കോളനിയിൽ കുറെ വീടുകൾ രണ്ടു സൈഡിലും വരി വരിയായി... നടുക്കുള്ള നടപ്പാതയിലൂടെ നടന്നു ചെന്ന് കേറുന്നത് അവളുടെ വീട്ടിൽ. അവളുടെ വീട് കുറച്ചൊരു കേരള സ്റ്റൈൽ ആണ്. കുറച്ചു പറമ്പും മറ്റും ഉണ്ട്. ഗേറ്റ് കടന്നു വലതുകാൽ വച്ച് അകത്തോട്ടു കയറുമ്പോൾ അതാ ഒരു തടിമാടൻ പൂവൻ കോഴി കാത്തു നില്ക്കുന്നു. എന്റെ പരുങ്ങലും കള്ളത്തരവും കണ്ടിട്ടാവണം അതിനത്ര പിടിച്ചില്ല. എന്റെ നേരെ ചീറി വരുന്ന കോഴിയെ കണ്ടു കയിലിരുന്ന ബാഗ് വലിച്ചെറിഞ്ഞു രണ്ടും കല്പിച്ചു തിരിഞ്ഞൊരോട്ടം. അഗ്രഹാര തെരുവിലൂടെ ഞാനും കോഴിയും നടത്തിയ ഓട്ട മത്സരം കണ്ടു തമിഴൻമാർ കണ്ണ് മിഴിച്ചു. ആ ഓട്ടം എവിടെയൊക്കെയോ പോയി നിന്നു. കോഴി തോറ്റു പിന്മാറി എന്ന് തോന്നുന്നു. പിന്നല്ലാ... അമ്മാതിരി ഓട്ടമല്ലേ ഓടിയത്. ഈ ഓട്ടം ഞാൻ വല്ല ഒളിമ്പിക്സിൽ ഓടിയിരുന്നെങ്കിൽ എന്തായേനെ എന്റെ കൃഷ്ണാ...!!
തിരിച്ചു പോവാൻ വഴിയും അറിയില്ല, ധൈര്യവുമില്ല. അങ്ങനെ മിഴുങ്ങസ്യാ നിൽക്കുമ്പോൾ കൂട്ടുകാരിയും കുറെ തമിഴന്മാരും കൂടി വരുന്നു. അത്രയും നാൾ തമിഴ് വെള്ളം പോലെ സംസാരിച്ചിരുന്ന എനിക്ക് അന്നവർ പറഞ്ഞ ഒരു വാക്ക് പോലും മനസ്സിലായില്ല... ഒരു കണക്കിന് ആ കാവൽ കോഴിയുടെ കണ്ണ് വെട്ടിച്ചു വീട്ടിനകത്ത് കേറിയപ്പോളുണ്ട് തമിഴത്തിയുടെ കുമ്പസാരം. ആ കോഴിയാണത്രേ അവിടത്തെ ആസ്ഥാന പട്ടി! കള്ള ലക്ഷണം ഉള്ള ആരെ കണ്ടാലും കോഴി ഓടിച്ചിട്ട്‌ കൊത്തും! എനിക്കവളോട് അന്ന് പറയാൻ വായിൽ വന്നത് നല്ല തമിഴ് ആയിരുന്നു... പക്ഷേ, കോഴി അപ്പോഴും പുറത്തുണ്ട് എന്നും ഞാൻ ഇപ്പോഴും അവളുടെ വീട്ടിൽ തന്നെ ആണെന്നും ഉള്ള കാര്യം ഓർത്തപ്പോൾ പറയാൻ വന്ന തമിഴ് വീണ്ടും ഞാനങ്ങു മറന്നു...!

Story-3
പഠിത്തം കഴിഞ്ഞു... ജോലി കിട്ടി... ഇനി കല്യാണം. അതും കഴിഞ്ഞു കിട്ടി. കല്യാണം കഴിഞ്ഞു കുറച്ചു നാളുകൾ വിരുന്നുകളും അമ്പലങ്ങളും കയറി ഇറങ്ങുക എന്നതാണല്ലോ നമ്മുടെ ആചാരം. അത് ഞങ്ങളും മുടക്കിയില്ല. അങ്ങനെ, ചേർത്തലയിലുള്ള ഒരു അമ്പലത്തിൽ നേർച്ചയുണ്ടെന്നു പറഞ്ഞു ഭർത്താവും വീട്ടുകാരുമായി ഭക്തി പുരസ്സരം അമ്പലത്തിൽ എത്തി. കാറിൽ നിന്നിറങ്ങി നേരെ അമ്പലത്തിന്റെ പടി കടന്നു. അപ്പോഴേ എന്തോ ഒരു പന്തികേട്‌ തോന്നി. തോന്നിയതല്ല, ശരിക്കും ഉള്ളത് തന്നെ എന്ന് രണ്ടടി മുന്നോട്ടു വച്ചപ്പോൾ മനസ്സിലായി. അമ്പലത്തിന്റെ കോമ്പൌണ്ട് മൊത്തം പല നിറത്തിലും തരത്തിലുമുള്ള കോഴികൾ ഉലാത്തുന്നു!! എന്താ കഥ!! എന്റെ ദേവീ... എന്നെ ഇങ്ങനെ പരീക്ഷിക്കണോ?! ആരോട് പറയാൻ... ഭർത്താവും വീട്ടുകാരും ഒരു കൂസലുമില്ലാതെ ദാണ്ടെ അകത്തോട്ടു വെച്ചടിച്ചു കയറുന്നു. ഞാൻ ഒരുകണക്കിന് എല്ലാരുടെയും ഇടയിൽ കയറിപ്പറ്റി കോഴിയുടെ അടുത്തെങ്ങും എത്തുന്നില്ലെന്ന് ഉറപ്പു വരുത്തി ഒരു കണക്കിന് അകത്തു കേറി. ഹോ! നാലമ്പലത്തിലെ അവസ്ഥ അതിലും ഭീകരമായിരുന്നു. ദേവിയുടെ നടയിലും എന്ന് വേണ്ട സകലയിടത്തും കോഴികൾ മാത്രം. എന്റെ കണ്ണ് നിറഞ്ഞു പോയി.
ഭർത്താവിനോട് പതുക്കെ ഒന്നുമറിയാത്ത പോലെ ചോദ്യം ഉന്നയിച്ചു, "ഇതെന്താ ഇവിടെ നിറയെ കോഴികൾ?"
"നീയിവിടെ ഇതിനു മുൻപ് വന്നിട്ടില്ലേ? ഇവിടത്തെ പ്രധാന വഴിപാട്  കോഴികളാണ്" അദ്ദേഹത്തിന്റെ മറുപടി.
കുറച്ചു നേരത്തേക്ക് എനിക്ക് സ്ഥലകാല ബോധം ഉണ്ടായിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം. ഇക്കാര്യം ഇങ്ങേർക്ക് നേരത്തെ പറഞ്ഞൂടാർന്നോ!! പ്രാർത്ഥിക്കാൻ പോയിട്ട് ഒരു നിമിഷം പോലും അവിടെ നില്ക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. എന്റെ വെപ്രാളം കണ്ടിട്ട് അദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ടെന്നു തോന്നിയിട്ടാവണം പുറത്തിറങ്ങാം എന്ന് പറഞ്ഞു. സന്തോഷത്തോടെ ജീവനും കൊണ്ടോടി പുറത്തേക്കിറങ്ങാൻ കാലെടുത്തു പുറത്തു വെച്ചതും ചെവിയിൽ ഒരു കോഴിയുടെ ചിന്നം വിളി...അതെ,എനിക്കിതു ചിന്ന വിളിയായിട്ടേ തോന്നാറുള്ളൂ. അത് കേട്ട് ഉറക്കെ കൂവി വിളിച്ചു കൊണ്ട് പുറത്തേക്ക് ഞാനും. ഇതെല്ലാം കണ്ടു അന്തം വിട്ട് നില്ക്കുന്ന ഭർത്താവും വീട്ടുകാരും! അന്നത്തോടെ അക്കാര്യത്തിൽ ഒരു തീരുമാനമായി. ഇന്നിപ്പോൾ എന്ത് പറഞ്ഞാലും, പതിനെട്ടാമത്തെ അടവാണ് ആദ്യം... അമ്മായി അമ്മയും ഭർത്താവും കോഴി വളർത്തൽ ബിസിനസ് തുടങ്ങുമത്രേ!! അങ്ങനെ തുടങ്ങിയാൽ അന്ന് ഈ ഭാര്യ പോസ്റ്റ്‌ റിസൈൻ ചെയ്തിരിക്കും എന്ന് ഞാനും...
ഓഫീസിൽ  ചെന്നാൽ അവിടെയും ഇത് തന്നെ അവസ്ഥ. കോഴി എന്ന പക്ഷിയെ വച്ച് എന്നെ ഇത്രയൊക്കെ ബ്ലാക്ക്മെയിൽ ചെയ്യാൻ പറ്റുമെന്ന്‌ ഞാനിപ്പോ ഇവിടെ വിളിച്ചു കൂവുകയാണെന്ന് എനിക്കറിയാം... അറിയാത്തവർ ഇപ്പോൾ അറിയും... അറിയുന്നവർ ഊറിച്ചിരിക്കും... എന്നിട്ട് എനിക്കിട്ട്  അടുത്ത പണി എങ്ങനെ തരും എന്നാലോചിക്കുന്നുണ്ടാവും ഇപ്പോൾ. എന്റെ കൃഷ്ണാ... ഈ കോഴികളിൽ നിന്നെന്നെ കാത്തോണേ...!! 

Thursday, March 19, 2020

ഇരുട്ട് എന്ന വരം

സ്വതന്ത്രമായൊരു രാത്രി ! കുറെ നാളുകളായി ആഗ്രഹിക്കുന്ന ഒന്നാണ്. ആരെയും പേടിക്കാതെ എവിടെ വേണമെങ്കിലും ഇറങ്ങി നടക്കാം എന്നുള്ള വരം ... അങ്ങനെയാണെങ്കിൽ ആദ്യം എവിടെ പോകും ? അതൊരു ചോദ്യമാണ് ! ആദ്യം എനിക്ക് രാത്രിയിലെ കടല് കാണണം, കടലിനു മുകളിലെ ആകാശത്തിൽ നിറഞ്ഞു നില്ക്കുന്ന നിലാവും നക്ഷത്രങ്ങളും കാണണം ... ഒറ്റയ്ക്ക് കടൽത്തീരത്ത്‌ അങ്ങനെ കുറച്ചു നേരം. 

പകല് കാണുന്ന കടലമ്മയല്ല രാത്രി എന്നാണ് കേട്ടിട്ടുള്ളത് . സാധാരണ കടല് കാണാൻ പോയാൽ ഇരുട്ട് വീണു തുടങ്ങുമ്പോഴേക്കും എല്ലാത്തിനേം ആട്ടിതെളിച്ച് തിരിച്ചു വീട്ടിലേക്കു മടക്കും. രാത്രി അവിടം സുരക്ഷിതമല്ലത്രേ... പ്രത്യേകിച്ച് സ്ത്രീകൾക്ക്. അന്ന് മുതൽ മനസ്സിൽ കൊതിയാണ് രാത്രിയുടെ ഇരുട്ടിലും നിലാവിന്റെ പട്ടുടുത്ത് സുന്ദരിയായിരിക്കുന്ന കടലെന്ന പെണ്ണിനെ കാണാൻ. ഒരു പെണ്ണിന് വേറൊരു പെണ്ണിനെ കാണാനും വേണം  സമയവും കാലവും ! 

രാത്രിയുടെ മറവിൽ പുരുഷന്മാർ സഞ്ചരിക്കുന്നയിടങ്ങളിലൊക്കെ ഒന്നെത്തി നോക്കണമെന്നുണ്ട് . ബാറുകളും കഫെകളും ചുവന്ന തെരുവുകളും... വേറൊന്നിനുമല്ല, ഈ രാത്രികൾ ഇവർക്ക് നല്കുന്നതെന്താണോ അത് തന്നെയാണോ നമുക്കും വച്ചു നീട്ടുക എന്നറിയാൻ ഒരു കൗതുകം. പകൽ വെളിച്ചത്തിൽ കാണുന്ന വഴികൾ രാത്രിയുടെ ഇരുട്ടിലും അതുപോലെയാണോ ? അല്ലെന്നറിയാം... 

പകൽ മുഴുവനും വെയിൽ കൊണ്ട് പിച്ചയെടുത്ത ആ അമ്മയും കുഞ്ഞും എവിടെയാണ് കിടന്നുറങ്ങുന്നുണ്ടാവുക ? പലയിടങ്ങളിൽ പണിക്കു നില്ക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കിടന്നുറങ്ങുന്നത് നഗരത്തിലെ ട്രാഫിക്‌ സിഗ്നലിനു കീഴെയോ അതോ ബസ്‌ സ്റ്റാന്റിലെ കടത്തിണ്ണയിലോ... എത്ര മുഴുക്കള്ളന്മാർ ? എത്ര അരക്കള്ളന്മാർ ? ഏതൊക്കെ വീടുകളിലാണ് ഇന്നവർക്ക് ഡ്യൂട്ടി ... അങ്ങനെ ഒത്തിരി കുഞ്ഞു വലിയ കാര്യങ്ങൾ . 

വർഷങ്ങൾക്ക് മുൻപ് ബാംഗ്ലൂർ നഗരത്തിലെ രാത്രികൾ കണ്ടിട്ടുണ്ട് ... അവിടെ പക്ഷേ നിലാവെളിച്ചമില്ല ,പകരം മിന്നുന്ന ഇലക്ട്രിക്‌ ലൈറ്റുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമാണ് . അതിനിടയിൽ മദ്യമൊഴിച്ച ഗ്ലാസ്സുകൾ പിടിച്ച് എല്ലാം മറന്നു നൃത്തം ചെയ്യുന്നവർ ... കാതടപ്പിക്കുന്ന വെസ്റ്റേൺ മ്യൂസിക്‌ ... അന്ന് പബ്ബുകൾക്കും ഡിസ്കുകൾക്കും തോന്നിയിരുന്ന ഭംഗി ഇന്നെന്തു കൊണ്ട് തോന്നുന്നില്ല ?! ഇന്നെനിക്കു ഏതു പാതിരാക്കും തുറന്നിരിക്കുന്ന കൊച്ചിയിലെ കൊച്ചു തട്ടുകടകളിൽ കയറി കട്ടനും ഓം ലെറ്റും കഴിക്കാനാണ് ആഗ്രഹം . എന്നിട്ട് മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനു മുകളിൽ നിന്ന് കായല് കാണണം . അവിടന്ന് പിന്നെ കൊച്ചു വള്ളത്തിൽ കായലിലെക്കൊരു യാത്ര ... രാത്രിയും നിലാവും കായലും നക്ഷത്രങ്ങളും ചേർന്നൊരുക്കുന്ന സ്വർഗത്തിൽ കുറച്ചു നേരം അങ്ങനെ ... എന്റെയെന്നോ എന്റെതെന്നോ പറയാൻ ആരുമില്ലാതെ , ഒന്നുമില്ലാതെ എല്ലാം മറന്നുള്ള കുറച്ചു നിമിഷങ്ങൾ വേണം എനിക്ക് . 

ദാർശനികതയും ഭൗതികതയും ഒരുമിക്കുന്ന നിമിഷങ്ങളിലാണ് നമുക്ക് സ്വയം അറിയാൻ കഴിയുന്നത്‌ എന്ന് എവിടെയോ കേട്ടിരിക്കുന്നു. ഒരു പക്ഷേ , ബാംഗ്ലൂർ ആയിരുന്നെങ്കിൽ എനിക്ക് കുറച്ചു കൂടെ കാര്യങ്ങളുണ്ട്  ലിസ്റ്റിൽ . രാത്രികളിൽ ഹോസ്റ്റലുകളിൽ നിന്നും അണിയിച്ചൊരുക്കി കൊണ്ട് പോകുന്ന പെൺകുട്ടികൾ ശരിക്കും എങ്ങോട്ടാണ് പോകുന്നത് ? ഡാൻസ് ബാറുകളിലേക്കോ അതോ ....? അറിഞ്ഞിട്ടെന്തിനാ എന്ന് ചോദിച്ചാൽ , അറിഞ്ഞിട്ടു കാര്യമുണ്ട് . ഒരു കുട്ടിയെ എങ്കിലും ഇതിൽ നിന്നും പുറത്തെത്തിക്കാൻ കഴിയണം എന്നൊരു തോന്നൽ . അതിനുള്ള ധൈര്യം ഉണ്ടോടീ നിനക്ക് എന്നാരെങ്കിലും ചോദിച്ചാൽ , തീർച്ചയായും ഉണ്ട് എന്ന് പറയും ഞാൻ . വീരവാദം മുഴക്കാൻ ആർക്കും പറ്റും അല്ലേ ? പക്ഷേ, അങ്ങനെ ഒരു ഭീതിയുടെ പാരമ്യത്തിൽ നില്ക്കേണ്ടി വരുമ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്. ധൈര്യമില്ലാത്തവർ രാത്രി തനിച്ചു പുറത്തേക്കിറങ്ങാതിരിക്കുന്നതാണ് നല്ലത്. 

പണ്ട് തമിഴ്‌നാട്ടിലെ കോളേജിൽ നിന്നും ഓണാവധിക്ക് വീട്ടിൽ വരാൻ ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ ചെയ്ത ഒരു അതിസാഹസ യാത്ര ഓർമ വരുന്നു. 
ലോട്ടറി അടിക്കുന്നത് പോലെയാണ് അവിടെ അവധി പ്രഖ്യാപിച്ചിരുന്നത്. അതുകൊണ്ട് ടിക്കറ്റ് ഒക്കെ കിട്ടാക്കനിയായിരുന്നു. ടീ ഗാർഡൻ എക്സ്പ്രസ്, ബോംബെ ജയന്തി ഈ രണ്ടു ട്രെയിനുകളായിരുന്നു ആകെയുള്ള പ്രതീക്ഷ. പക്ഷേ, അന്നത്തെ തിരക്ക് കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നോക്കി നിൽക്കാനേ കഴിഞ്ഞുളളൂ.
ജനറൽ കമ്പാർട്ട്മെന്റിലൊന്നും സൂചി കുത്താൻ ഇടമില്ല. അങ്ങനെ നോക്കി നിന്ന് നിന്ന് അന്നത്തെ അവസാനത്തെ ട്രെയിനും കടന്നു പോകാൻ തുടങ്ങി. കൂടെ ഉണ്ടായിരുന്ന LLB കഴിഞ്ഞ് MBA പഠിക്കാൻ വന്ന വക്കീലമ്മയുടെ കൈയും വലിച്ചു നേരെ റിസർവേഷൻ കമ്പാർട്ട്മെന്റിൽ ചാടിക്കയറി. കൈയിൽ കഷ്ടിച്ച് വീട്ടിൽ എത്താനുള്ള പൈസയുണ്ട്. TTR വന്നാൽ എന്ത് ചെയ്യും ? ഫൈൻ അടിച്ചാൽ ? ഒന്നാമത് TTR മാർക്ക് സ്റ്റുഡന്റ്സ് നെ അത്ര മതിപ്പില്ല. എങ്ങനെ ഉണ്ടാവാനാ! അമ്മാതിരി കന്നം തിരിവാണല്ലോ ഓരോരുത്തൻമാര് വണ്ടിയിൽ കേറിയാൽ കാണിക്കുന്നത്. അടി, ഇടി, കുത്ത്‌, വെട്ട് എന്ന് വേണ്ട ഒരു ടോളിവുഡ് സിനിമക്ക് വേണ്ട എല്ലാം ഈ വണ്ടികളിൽ കയറിയാൽ കാണാം.

രണ്ടും കല്പിച്ചു തറയിൽ പത്രക്കടലാസ് വിരിച്ച് കുത്തിയിരുന്നു . പ്രതീക്ഷിച്ച പോലെ തന്നെ TTR വന്നു , ഫൈൻ അടിച്ചു . പൈസ ഇല്ലെന്ന് കൈ മലർത്തിയപ്പോൾ അടുത്ത സ്റ്റേഷനിൽ ഇറങ്ങിക്കോളണം എന്നായി. കരഞ്ഞു കാലു പിടിച്ചു നോക്കി. ഞങ്ങൾ പാവം പെൺകുട്ടികളല്ലേ എന്ന് ഡയലോഗും. അതേറ്റു.  ഞങ്ങൾ രണ്ടു പെൺകുട്ടികളെ ഈ പാതിരാക്ക്‌ ഏതെങ്കിലും കാട്ടുമുക്കിൽ അങ്ങനെ ഇറക്കി വിട്ടാൽ അതിന്റെ ക്ഷീണം അങ്ങേർക്കും കൂടെ ആണെന്ന് തോന്നിയത് കൊണ്ടാവണം , ഇനി വരുന്ന വലിയ സ്റ്റേഷനിൽ ഇറങ്ങണം എന്നാക്കി. 

പക്ഷേ, ഞങ്ങൾ ഉറപ്പിച്ചു, അങ്ങനെ ഇറങ്ങാനൊന്നും പോണില്ല. തൃശൂർ എത്തുമ്പോൾ വക്കീലമ്മ ഇറങ്ങും , കൂടെ ഞാനും. വൃത്തികെട്ട ടോയ്ലറ്റിലും മറ്റുമായി ഒളിച്ചും പാത്തും തൃശൂർ വരെ എത്തിച്ചു. സമയം ഏകദേശം 3 - 3.30 AM ആയിക്കാണും. ട്രെയിനിൽ നിന്നിറങ്ങാൻ വയ്യാത്ത അവസ്ഥ, TTR  വാതില്ക്കൽ.  നേരെ പുറകിലത്തെ വാതിലിലൂടെ ചാടിയിറങ്ങി . കണ്ടു ...അങ്ങേരത് കണ്ടു. പുറകെയുണ്ട്‌... ഞങ്ങൾ ആ ഇരുട്ടിന്റെ മറവിലൂടെ നേരെ റയിൽവേ ട്രാക്കിലൂടെ എങ്ങോട്ടെന്നില്ലാതെ വെച്ചടിച്ചു. ഒരു സൈഡിൽ ട്രെയിൻ , ഒരു സൈഡിൽ കുറ്റിക്കാട്. ഒന്നേ മനസ്സിലുണ്ടായിരുന്നുള്ളൂ കള്ള വണ്ടി കയറി എന്നൊരു ചീത്തപ്പേര് വരരുത്.  അല്പനേരം നടന്നതിനു ശേഷം രണ്ടും കല്പിച്ചു തിരിഞ്ഞു നോക്കി . ഇല്ല , ആരുമില്ല... ഇരുട്ടാണ്, നല്ല കരിമഷി പോലത്തെ ഇരുട്ട്‌. ട്രെയിൻ പോകുന്നത് വരെ ആ കുറ്റിക്കാടിന്റെ മറയിൽ ഞങ്ങൾ രണ്ടു പെൺകുട്ടികൾ ! 

ട്രെയിൻ പോയതും അവിടന്നിറങ്ങി സ്റ്റെഷനിലേക്കൊരോട്ടം ആയിരുന്നു . കള്ളന്മാരെ പോലെ പേടിച്ച്‌ , അവിടെ ഉണ്ടായിരുന്ന പോലീസുകാരുടെ കണ്ണ് വെട്ടിച്ച് പുറത്തു കടക്കുമ്പോൾ എന്തോ ഭയത്തിന്റെ കൊടുമുടിയിൽ നിന്ന് ആശ്വാസത്തിന്റെ നീരൊഴുക്കിലേക്ക് വന്നു വീണത്‌ പോലെ തോന്നി . അന്നാദ്യമായി രാത്രിയുടെ ഇരുട്ട് ഒരു സുരക്ഷാകവചമായി ഞങ്ങളെ പൊതിഞ്ഞത് പോലെ തോന്നി . ഇരുട്ട് പുതപ്പിച്ചു ഞങ്ങളെ രക്ഷപെടുത്തിയ രാത്രിയോട്‌ നന്ദി പറഞ്ഞിറങ്ങുമ്പോൾ പകലിന്റെ സ്വർണവെളിച്ചം കണ്ണുകളിൽ തിളങ്ങുന്നുണ്ടായിരുന്നു . 

ഇനിയൊരു രാത്രി കിട്ടിയാൽ, എന്റെ എല്ലാ പെൺ സുഹൃത്തുക്കളെയും കൂട്ടി ഒരു യാത്ര പോവും... ചിലപ്പോൾ തൊട്ടടുത്ത്‌... ചിലപ്പോൾ അങ്ങ് ദൂരെ... ഒന്നും നമ്മൾ തീരുമാനിക്കുന്നില്ല , എല്ലാം സംഭവിക്കുകയാണ്... ഇതും സംഭവിക്കട്ടെ !

Thursday, March 12, 2020

കടം കഥയുടെ ഉത്തരം

സൂര്യരശ്മികളുടെ പ്രഭാവം ഉച്ചസ്ഥായിയിൽ എത്തി നില്ക്കുന്നു. കായലിനരികിലൂടെ ഉള്ള കോണ്‍ക്രീറ്റ് നടപ്പാതയുടെ ഇരുവശങ്ങളിലും നിറയെ ഗുൽമോഹർ മരങ്ങളാണ് . ഈ തണൽ മരങ്ങളാണ് ചൊരിഞ്ഞു നില്ക്കുന്ന ചൂടിൽ ഒരേ ഒരു ആശ്വാസം. നടപ്പാത മുഴുവനും കൊച്ചു കുഞ്ഞാറ്റ കുരുവികൾ കൈയടക്കി കഴിഞ്ഞിരിക്കുന്നു. ഗുൽമോഹർ മരങ്ങളുടെ തണുത്ത തണലിൽ തുള്ളിച്ചാടി കിന്നാരം പറഞ്ഞു നടക്കുന്ന അവയെ നോക്കിയിരുന്നാൽ സമയം പോകുന്നത് അറിയുകയേ ഇല്ല. 

നടപ്പാതയുടെ ഒരു വശത്ത് ശാന്തമായ കായലാണെങ്കിൽ, മറുവശം മനുഷ്യരുടെ വേലിയേറ്റവും വേലിയിറക്കവും കൊണ്ട് അശാന്തമായ കടൽ പോലെ മാളുകൾ ആണ്. മാളുകൾ ഇന്ന് പട്ടണ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി തീർന്നിരിക്കുന്നു. ഈ മാളുകളിൽ ഒന്നിലാണ് സാനുവിന്റെ ഓഫീസും. ഊണ് കഴിഞ്ഞുള്ള വിശ്രമ വേളകളിൽ ഒന്ന് കാറ്റ് കൊള്ളാൻ ഇറങ്ങുന്നത് അവന്റെ പതിവാണ്. നടപ്പാതയിലൂടെ കടന്നു പോകുന്ന ഓരോ മുഖങ്ങളെയും നിരീക്ഷിക്കുക എന്നത് അവനൊരു നേരം പോക്കായിരിക്കുന്നു. എത്രയെത്ര മുഖങ്ങൾ ! എത്രയെത്ര ഭാവങ്ങൾ ! ഈ സമയം കാണുന്ന കാഴ്ചകളിൽ മുഴുകി പലപ്പോഴും ഓഫീസിൽ തിരിച്ചു കയറാൻ വൈകുന്നത് ഒരു സ്ഥിരം പ്രശ്നമായിരിക്കുന്നു. പൊതുവെ നിരീക്ഷണം അല്പം കൂടുതലാണെന്നാണ് കൂട്ടുകാർക്കിടയിൽ സാനുവിനെപ്പറ്റിയുള്ള അഭിപ്രായം. അത് ശരിയാണെന്ന് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അവനും തോന്നാറുണ്ട്. അന്നും പതിവ് പോലെ നേരം പൊക്കുമായി ഇരിക്കുമ്പോഴാണ് തൊട്ടപ്പുറത്തെ മരത്തണലിൽ ഒറ്റക്കിരിക്കുന്ന ആ പെണ്‍കുട്ടിയെ അവൻ ശ്രദ്ധിക്കുന്നത്. അന്നാണ് അവളെ ആദ്യമായിട്ടും അവസാനമായിട്ടും അവൻ കാണുന്നത്. ചുമ്മാ ഒരു വായ്നോട്ടം എന്ന് കരുതിയെങ്കിൽ തെറ്റി. അവളെ ശ്രദ്ധിക്കുവാൻ കാരണമുണ്ട്. അവൾ ഗർഭിണിയാണ്. ഏഴോ എട്ടോ മാസം തോന്നും കണ്ടാൽ. പ്രായം ഇരുപതിനപ്പുറം തോന്നില്ല. ഒരു ചെറിയ പെണ്‍കുട്ടി. മലയാളിയാണെന്ന് തോന്നുന്നില്ല. ജീൻസും ടോപ്പുമാണ്‌ വേഷം. നമ്മുടെ നാട്ടിൽ ജീൻസും ടോപ്പുമിട്ട ഒരു ഗർഭിണി, അതും ഒറ്റയ്ക്ക് ഇങ്ങനെ ഇരിക്കുന്നത് കാണാൻ തരമില്ല. അതാണ്‌ പറഞ്ഞത് അവളെ ശ്രദ്ധിക്കുവാൻ കാരണം ഉണ്ടെന്ന്‌. 

സാനു അവളുടെ മുഖഭാവം ശ്രദ്ധിച്ചു. വെയില് കൊണ്ട് ആകെ വാടി തളർന്ന ഒരു പൂവ് പോലെ ... ആരെയും പ്രതീക്ഷിചിരിക്കുകയല്ല . അത് മുഖഭാവത്തിൽ നിന്ന് വ്യക്തമാണ്. ഒരു വിഷാദ ഭാവം നിഴലിക്കുന്നുണ്ടോ? എന്തായാലും സന്തോഷമില്ല ആ കണ്ണുകളിൽ. കൈയിൽ ഒരു ഹാൻഡ് ബാഗും മൊബൈലും മാത്രം. രണ്ടും ആധുനികത നിറഞ്ഞു നില്ക്കുന്നവ തന്നെ. കണ്ടിട്ട് നല്ല ഏതോ കുടുംബത്തിൽ പെട്ടതാണെന്ന് ഉറപ്പ്. എന്തിനായിരിക്കും ഇവിടെ ഒറ്റയ്ക്ക് വന്നിരിക്കുന്നത് ? താൻ മാത്രമല്ല, വഴിയിലൂടെ കടന്നു പോകുന്നവരെല്ലാം തന്നെ അവളെ ശ്രദ്ധിക്കുന്നുണ്ടെന്ന് സാനുവിന് മനസ്സിലായി. അല്ലെങ്കിലും നമ്മുടെ നാട്ടുകാർക്ക്‌ അസാധാരണമായ എന്ത് / ആരെ കണ്ടാലും ഒരു ചളുപ്പും ഇല്ലാതെ നോക്കി നില്ക്കുന്ന സ്വഭാവം ഉണ്ടല്ലോ. താനും ഇപ്പോൾ അത് തന്നെയല്ലേ ചെയ്തു കൊണ്ടിരിക്കുന്നത് എന്നോർത്തപ്പോൾ അവൻ കണ്ണുകൾ പിൻവലിച്ചു. പക്ഷെ, സാധിക്കുന്നില്ല. കണ്ണുകൾ വീണ്ടും അവളെ ചുറ്റിപറ്റി തന്നെ നിന്നു. അവൾ തന്നെ ശ്രദ്ധിക്കുന്നുണ്ടോ ? സാനു വേഗം തല ചൊറിഞ്ഞുകൊണ്ട് മൊബൈലെടുത്ത് ആരെയോ വിളിക്കുന്നത്‌ പോലെ ഭാവിച്ചു. 

ഏയ് ...തന്നിക്ക് തോന്നിയതാവും. അവൾ വേറെ ഏതോ ലോകത്തിലെന്ന പോലെ ഒരേ ഇരുപ്പാണ് . തന്റെ ചുറ്റിനും നടക്കുന്നതൊന്നും തന്നെ അവൾ അറിയുന്നില്ല . കാര്യമായ എന്തോ പ്രശ്നം അവളെ അലട്ടുന്നുണ്ട് എന്നവനു തോന്നി . ഒരു പക്ഷെ, വല്ല കള്ളക്കാമുകനും ചതിച്ചതാവുമോ? കായലിൽ ചാടി ജീവനൊടുക്കാനുള്ള ആലോചന വല്ലതും ആണോ ? സാനുവിന്റെ മനസ്സ് കഥകൾ മെനഞ്ഞു തുടങ്ങി. കല്യാണം കഴിഞ്ഞതാണെന്ന് തോന്നുന്നു. സിന്ദൂരരേഖയിൽ മിന്നായം പോലെ കണ്ടു ചുവപ്പിന്റെ സൗന്ദര്യം. പക്ഷെ, പൊട്ട് ഇല്ല. ഒരു ഉത്തരേന്ത്യൻ ഛായ. ഇനി ചിലപ്പോൾ ഭർത്താവ്‌ ഉപേക്ഷിച്ചതാവുമോ? എന്തായാലും ഗർഭിണിയായ ഇവളെ ഈ നഗര മധ്യത്തിൽ, കൊടും വെയിലത്ത്‌  ഉപേക്ഷിച്ചവർ ആരായാലും അവർ കണ്ണിൽചോരയില്ലാത്തവർ തന്നെ. 

ഇതിനിടക്ക്‌ രണ്ടു കൈനോട്ടക്കാരികൾ ഇരകളെ തിരഞ്ഞു പിടിക്കാൻ മത്സരിച്ചു കൊണ്ട് രംഗത്തേക്ക് കടന്നു വന്നു. അതിലൊരുവൾ തന്റെ നേർക്ക്‌ വരുന്നത് കണ്ട്‌ സാനു 'വേണ്ട' എന്ന് ആംഗ്യം കാണിച്ചു. ഒരു ഇരയെ നഷ്ടപെട്ട വിഷമത്തിൽ നടന്നു നീങ്ങുമ്പോഴാണ് അവൾ അവരുടെ കണ്ണിൽ പെട്ടത്. നല്ലൊരു ഇരയെ കിട്ടിയ സന്തോഷത്തിൽ രണ്ടു പേരും അവളുടെ അടുത്തേക്ക് ആഞ്ഞു പിടിച്ചു. "കൈ നോക്കണോ മോളെ? " അതിലൊരുത്തി ചോദിച്ചു. അവൾ ഒന്നും മനസ്സിലാകാത്തത് പോലെ അവരുടെ മുഖത്തേക്ക് നോക്കി. അവർ ആംഗ്യഭാഷയിൽ പിന്നെയും ചോദിച്ചു. അവർ വല്ലാത്ത ഒരു മുഖഭാവത്തോടെ അവളെ നോക്കിക്കൊണ്ട്‌ വീണ്ടും ചോദിച്ചു. "മലയാളം... ?? മലയാളം ..? " ' അറിയില്ല ' എന്നവൾ മുദ്ര കാണിച്ചു. അവർ അവളെ വിടാൻ ഭാവമില്ല. "ഗർഭിണിയാാ? " എന്നവർ. അവളുടെ മുഖത്ത് നീരസം തെളിഞ്ഞു കാണാം. കണ്ണ് കണ്ടൂടെ എന്ന മട്ടിൽ അവൾ അവരെ രൂക്ഷമായി നോക്കി. 

ഇനി നിന്നാൽ ശരിയാവില്ല എന്ന് തോന്നിയിട്ടാവണം ചോദ്യശരങ്ങൾ അവസാനിപ്പിച്ചു കൊണ്ട് , 'കഷ്ടം' എന്നവളെ നോക്കി പരിതപിച്ചു കൊണ്ട് അവർ നടന്നു നീങ്ങി. ഇതേതോ കേസ്കെട്ടാണെന്ന് പുച്ഛവും പരിഹാസവും ഒപ്പം അല്പം സഹതാപവും കലർന്ന സ്വരത്തിൽ അവർ കുശുമ്പ് പറയുന്നുണ്ടായിരുന്നു. അവർ വീണ്ടും അതേ ഇരിപ്പ് തുടർന്നു. ഓ! സമയം പോയതറിഞ്ഞില്ല. സാനു വാച്ചിലേക്ക് നോക്കി. തനിക്കു ഓഫീസിൽ കയറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പോകുന്നതിനു മുൻപ് അവളോട്‌ എന്തൊക്കെയോ ചോദിക്കണമെന്ന് അവനു തോന്നി. പക്ഷേ, കഴിയുന്നില്ല. ആരാണെന്നോ എന്താണെന്നോ അറിയാത്ത തന്നോട് ഭാഷ പോലുമറിയാത്ത അവൾ എന്തിനു സംസാരിക്കണം? അങ്ങനെ ഒരു പെണ്ണും സംസാരിച്ചെന്ന് വരില്ല. ഇനി ചിലപ്പോൾ അവൾ ഊമയാണെങ്കിലോ.... അങ്ങനെയും സംശയിക്കാം. അതുകൊണ്ട് ഈ കടം കഥയെ ഇവിടെ ഉപേക്ഷിച്ചു പോകുന്നതായിരിക്കും നല്ലത്. ഉത്തരം കിട്ടാത്ത ഒരു കടം കഥയായി ഇവൾ മനസ്സിലിരിക്കട്ടെ. സാനു തിരിഞ്ഞു നടന്നു. 

********************************************************************************************************** 

അരുണിമക്ക്  ചിരിയടക്കാൻ കഴിഞ്ഞില്ല. കാറിലേക്ക് കയറിയതും അവൾ ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. അവളുടെ പേരിനെ അന്വർഥമാക്കും പോലെ മുഖം ചുവന്നു തുടുത്തിരുന്നു. തൊട്ടടുത്തിരുന്ന അമ്മ അവളെ നോക്കി അമ്പരന്നു.

"എന്തു പറ്റി? "പെണ്ണേ, നിനക്ക് വട്ടായോ? എന്തോ എവിടെയോ ഒപ്പിച്ചു വച്ചിട്ടുള്ള വരവാണല്ലോ. മുഖം കണ്ടാലറിയാം. " അവൾ ചിരിയടക്കാൻ പാട്പെട്ടു കൊണ്ട് പറഞ്ഞു. 

" പറയാമ്മേ ....ഒരു മിന്ട്ട്." അവൾ സീറ്റിലേക്ക് ചാഞ്ഞിരുന്നു. ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ട് മുഖത്ത് ശാന്തഭാവം വരുത്താൻ ശ്രമിച്ചു. പക്ഷേ ആ ശ്രമം വിഫലമായി. മുഖത്ത് വീണ്ടും ചിരിയുടെ അലകൾ തിരയടിച്ചു. " അമ്മേ... ഇന്നൊരു രസമുണ്ടായി.കുറച്ചു പേരെ ശരിക്കും ഒന്ന് വടിയാക്കി. " 

"നിന്റെ കുട്ടിക്കളി മാറ്റാൻ സമയമായി ട്ടോ. ഒരു കൊച്ചിന്റെ അമ്മയാവാൻ പോണു. എന്നിട്ടും ഇപ്പോഴും കുട്ടി ആണെന്നാണ് വിചാരം. ഡെലിവറി ബാംഗ്ലൂർ വച്ച് മതിയെന്ന് പറഞ്ഞതാ. ആര് കേൾക്കാൻ? ഇവിടെ വന്നു ഓരോന്ന് ഇതുപോലെ ഒപ്പിച്ചു വയ്ക്കും. എനിക്ക് ഒറ്റയ്ക്ക് നിന്നെ നോക്കാനാവില്ല കുട്ടീ... പത്തു മുപ്പതു വയസ്സായി നിനക്ക്. അതെങ്കിലും ഓർത്ത്‌ ഒന്ന് സീരിയസ് ആയിക്കൂടെ ? " അമ്മ പരിഭവിച്ചു. 

 "ശോ! ഈ അമ്മ. ഇത് കൊണ്ടോക്കെയാ നിങ്ങളൊക്കെ തല നരച്ചു വേഗം വയസ്സായി അമ്മൂമ്മയായത്. എന്നെ കണ്ടാൽ ആരെങ്കിലും പറയോ മുപ്പതു വയസ്സുണ്ടെന്നു? മനസ്സ് ചെറുപ്പം ആയിരിക്കണം അമ്മേ... ഇതൊക്കെയല്ലേ ജീവിതത്തിലൊരു രസം." എന്ത് പറഞ്ഞാലും അവളുടെ ഈ ഫിലോസഫി കേൾക്കുമ്പോൾ അമ്മ തോൽവി സമ്മതിക്കും. 'ഇവളോട്‌ ഒന്നും പറഞ്ഞു ജയിക്കാൻ പറ്റില്ല. പണ്ടേ ഇവളിങ്ങനാ...' എന്ന് ആത്മഗതം. 

 "ആട്ടെ , ഇന്നെന്താ നീ ഒപ്പിച്ചത് ? അത് പറ. " 

 "അമ്മ കടയിൽ പോയ അത്രയും സമയം ഞാൻ കായലിനരികിൽ ഒറ്റക്കിരിക്കുകയായിരുന്നല്ലോ. ഈ വയറും വച്ച് ഒരു ചെറിയ പെണ്ണ് ഇങ്ങനെ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടാൽ നമ്മുടെ നാട്ടുകാർ തുറിച്ചു നോക്കുമെന്ന കാര്യത്തിൽ വല്ല സംശയവും ഉണ്ടോ? അത് തന്നെ ഇവിടെയും സംഭവിച്ചു. പോകുന്നവരെല്ലാം എന്നെ തന്നെ നോക്കുന്നു. എങ്കിൽ പിന്നെ ഞാനായിട്ടെന്തിന് കുറക്കണം ? ഞാൻ വല്ലാത്ത വിഷാദ ഭാവത്തിൽ അവിടെ തന്നെ ഇരുന്നു. രണ്ടു കൈ നോട്ടക്കാരികൾ വന്നു കൈ നോക്കണോ എന്ന് ചോദിച്ചു. ഞാൻ ഭാഷ അറിയാത്ത പോലെ ഇരുന്നു. അവരെന്നോട് ആംഗ്യ ഭാഷയിൽ 'ഗർഭിണിയാണോ? മലയാളം അറിയില്ലേ? ' എന്നൊക്കെ ചോദിയ്ക്കാൻ തുടങ്ങി. ഞാനവരെ രൂക്ഷമായൊന്നു നോക്കി. അവസാനം ഞാൻ ഏതോ ഒരു കേസ് കെട്ടാണെന്ന നിഗമനത്തിൽ, സഹതാപവും പുച്ഛവും കലർന്ന സ്വരത്തിൽ 'പാവം! കഷ്ടം!' എന്നൊക്കെ പറഞ്ഞിട്ട് പോയി. 
പിന്നെ തൊട്ടപ്പുറത്ത് , സിമന്റു ബഞ്ചിൽ ഒരു പയ്യൻസ് എന്നെ കുറെ നേരം നിരീക്ഷിച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു. അവനെന്നോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു എന്ന് തോന്നുന്നു. പക്ഷേ, ചോദിച്ചില്ല. മനസ്സില്ലാ മനസ്സോടെ എന്നെ സഹതാപം കൊണ്ട് ഉഴിഞ്ഞിട്ടു അവനും പോയി. അങ്ങനെ കുറെ ആളുകൾ... അവരുടെയൊക്കെ മനസ്സില് ഞാനുണ്ടാവും, കുറച്ചു നാളത്തേക്ക്  അല്ലെങ്കിൽ കുറച്ചു നേരത്തേക്കെങ്കിലും ... ഒരു നൊമ്പരമായി ...ശരിക്കും പറഞ്ഞാൽ ഒരു കടം കഥയായി. അതുറപ്പ്‌ !" അവൾ പറഞ്ഞു നിർത്തി. 

അമ്മയുടെ പരിഭവങ്ങൾക്കിടയിൽ അവളുടെ കൊലുസിട്ട ചിരി ജനാലയിലൂടെ വന്ന കാറ്റിനോട് കൂട്ടു കൂടി പുറത്തേക്കൊഴുകി.

നാലു സുന്ദര ദശാബ്ദങ്ങൾ

മെയ് 5 - ഇന്ന് എനിക്ക് നാല്പതു വയസ്സായി എന്നുള്ളത് അത്ര വലിയ കാര്യമായിട്ട് എനിക്ക് തോന്നുന്നില്ല. പക്ഷേ, കഴിഞ്ഞ നാലു  ദശാബ്ദങ്ങൾ ഇക്കണ്ട പല...