അന്ന മറിയ സാറ

"ആഹാരവും വെള്ളവും കഴിഞ്ഞാൽ മനുഷ്യന് പരമപ്രധാനം സ്വാതന്ത്ര്യം തന്നെ! അതില്ലാത്തിടത്തോളം കാലം ഒരു ഹൃദയവും ഒരു രാജ്യവും ഇന്നേ വരെ അധികകാലം ഒന്നിനെയും അതിജീവിച്ചിട്ടില്ല."


അന്ന മറിയ സാറ 

"സിനിമക്ക് പോണുണ്ടോ ഇല്ലേ? പറ..."
അന്ന അവസാനമായി ചോദിച്ചു. 

"ഇല്ലാ... ഭർത്താവിനെ തല്ലുന്ന സിനിമയല്ലേ? പണ്ട് ഒരെണ്ണം കണ്ടതിൻ്റെ ക്ഷീണം തീർന്നിട്ടില്ല. ഒരു ഗ്ലാസ്സ് വെള്ളം പോലും അവള് എടുത്ത് തരൂല. ഇനി ഇതും കൂടെ കണ്ടിട്ട് വേണം അവൾക്കെന്നെ അടിച്ചൊതുക്കാൻ. അതങ്ങ് മനസ്സില് വെച്ചാ മതി മോളേ..." ദിലീപ് മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു തീർത്തു.

"ആ... കയ്യിലിരിപ്പ് കൊള്ളൂല്ലെങ്കി ചിലപ്പോ അടിയൊക്കെ കിട്ടീന്ന് വരും" അന്ന പിറു പിറുത്തു കൊണ്ട് തിരിച്ചു നടന്നു.

"എന്താ പറഞ്ഞേ?" അയാൾ അലറി.

"ഓ... ഒന്നൂല്ല്യ"

"ഉം... ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാ" ദിലീപ് മൊബൈൽ എടുത്ത് ജീൻസിൻ്റെ പോക്കറ്റിൽ ഇട്ട് പുറത്തേക്കിറങ്ങി.

അയാൾ പോയതും അന്ന മതിലിനോട് ചേർന്ന് കിടക്കുന്ന ഇഷ്ടികക്കല്ലിൽ ചവുട്ടി നിന്ന് കാൽവിരലുകളിൽ എല്ലാ ഭാരവും ഏറ്റി, എത്തി വലിഞ്ഞു കൊണ്ട് അപ്പുറത്തെ ശാലുവിനെ ഉറക്കെ വിളിച്ചു. സാമ്പാറിന് വേവിക്കാനുള്ള പരിപ്പിനെ കഴുകി കുളിപ്പിച്ച് നിന്ന ശാലു അന്നയുടെ വിളി കേട്ട് പുറത്തേക്ക് വന്നു. 

"എന്താടി പണിയൊന്നുമില്ലേ?"

"ഓ... എനിക്ക് കിട്ടിയ ഏറ്റവും വലിയ പണി ദാ, ഇപ്പോ അങ്ങ് പോയതേയുള്ളൂ."

ശാലുവിന് ചിരി പൊട്ടി. "ഇന്നെന്താണ് പുകില്?"

"എടീ, നമുക്കൊരു സിനിമക്ക് പോയാലോ? ഈ മനുഷ്യനോട് പറഞ്ഞിട്ട് കാര്യമില്ല. ഭർത്താവിനെ തല്ലുന്ന പടത്തിന് പോകണ്ടാത്രെ. പേടിയാന്നേ...അല്ലാണ്ടെന്ത്!" 

"ഓ... ആ പടം... അത് ഞാൻ കണ്ടതാ. എന്നാലും കൊഴപ്പല്ല്യ, ഒന്നൂടെ കാണാം. എന്നാ പോണ്ടേ?"

"ദിലിയേട്ടൻ അറിയണ്ട. മറ്റെന്നാള് പോവാം. അന്ന് പുള്ളിക്കാരൻ ഇവിടെ കാണില്ല. ഞാൻ എൻ്റെ വീട്ടിലും പോവും. അപ്പോ അവിടന്ന് നേരിട്ട് അങ്ങ് വരാലോ. അങ്ങേര് അറിഞ്ഞാ പിന്നെ അറിയാലോ, ൻ്റെ പുണ്യാളാ!"

"ഇത്ര പേടിയാണെങ്കി പിന്നെ പോണെന്തിനാ?" 

"അത് പിന്നെ...ആഗ്രഹം കൊണ്ടല്ലേടീ. എനിക്ക് പണ്ടേ സിനിമാ ഭ്രാന്താണെന്ന് നിനക്കറിയില്ലേ?"

അന്നയുടെ അമ്മച്ചി മറിയ ഒരു മുഴു സിനിമാഭ്രാന്തി ആയിരുന്നു. അവർ അവളോട് അവരുടെ ചെറുപ്പത്തിലെ കഥകൾ വാ തോരാതെ പറയുമായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഓല മേഞ്ഞ സിനിമാ കൊട്ടകയിലേക്ക് കുടുംബത്തോടെ ഒരു പോക്കുണ്ട്. അപ്പൻ്റെ കൈ പിടിച്ച് മറിയ മുന്നിൽ, പുറകിലായി ചേട്ടനും കൂട്ടുകാരനും. അതിനും പുറകിൽ അമ്മയും ചേച്ചിയും. ഏറ്റവും പുറകിൽ വല്ല്യപ്പച്ചനും വല്യമ്മച്ചിയും. അങ്ങനെ ഉറുമ്പുകളെ പോലെ വരി തെറ്റാതെ ജാഥയായൊരു പോക്ക്. മറിയയുടെ അപ്പൻ മരിക്കുന്നത് വരെ അതിനൊരു മാറ്റവും ഉണ്ടായിട്ടില്ല. ഷീലയുടെയും നസീറിൻ്റെയും ജയഭാരതിയുടെയും ശാരദയുടെയും ജയൻ്റെയും സിനിമകൾ കണ്ട് മറിയ, ഷീലയായും ശാരദയായും ജയഭാരതിയായും കണ്ണാടിക്കു മുന്നിൽ അഭിനയിച്ചു തകർത്തു.
പിന്നീട് കൂട്ടുകാരികളുടെ കൂടെ ഭാർഗവിനിലയവും മുറപ്പെണ്ണും ഇരുട്ടിൻ്റെ ആത്മാവും ഒക്കെ ആയി കളികൾ. ചുണ്ടുകൾ കൂർപ്പിച്ച് ഗോഷ്ടി കാണിച്ച്, കണ്ണുകൾ ചിമ്മിച്ച് അവൾ നായികമാരായി ജീവിക്കുകയായിരുന്നു.
ആ സിനിമാ ഭ്രാന്ത് അപ്പാടെ അന്നക്കും കിട്ടിയിട്ടുണ്ട്.

"ചാലക്കുടി പുഴയും വെയിലിൽ ചന്ദന ചോലയെടി..." അന്ന മൂളിപ്പാട്ടും പാടി അകത്തേക്ക്  പോയി. പണ്ടത്തെ റോസി എന്ന ചിത്രത്തിലെ പാട്ടാണ്. പഴയകാല പാട്ടുകൾക്ക് ഒരു പ്രത്യേക ഭംഗിയാണ്. അമ്മച്ചി മറിയ, എപ്പോഴും പഴയ ഓരോ പാട്ടുകൾ മൂളിക്കൊണ്ട് നടക്കും. അങ്ങനെ കേട്ട് കേട്ട് ഈ പാട്ടുകളൊക്കെ അന്നയുടെ നാവിൻ തുമ്പത്തും ഇടക്കിടെ വന്ന് എത്തി നോക്കും. ഓരോ സിനിമ ഇറങ്ങുമ്പോഴും അതിൻ്റെ പാട്ട് ബുക്ക് വാങ്ങി ഇഷ്ടപ്പെട്ട പാട്ടുകൾ മുഴുവനും കാണാതെ പഠിച്ചു പാടുന്നത് മറിയക്ക് ഒരു ഹരമായിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് പഴയ പാട്ടുകൾ എല്ലാം തന്നെ ഒരു വിധം മന:പാഠമായിരുന്നു. അതു തന്നെയുമല്ല, ജീവിതം തന്നെ ഒരു സിനിമയായി കണ്ടു കൊണ്ടാണ് അവർ ജീവിച്ചത്. അഭിനയിച്ചു ജീവിച്ചു എന്നു തന്നെ പറയാം. ഈ അഭിനയം അമ്മച്ചി സിനിമയിൽ ആണ് ചെയ്തിരുന്നെങ്കിൽ ഓസ്കാർ കിട്ടിയേനെ എന്നു പറഞ്ഞു അന്ന എപ്പോഴും കളിയാക്കും. അഭിനയിച്ച് അഭിനയിച്ച് അവരിപ്പോൾ ജീവിക്കാൻ മറന്നു പോയിരിക്കുന്നു. അവർ അവരല്ലാതായത് പോലും അവരറിഞ്ഞിട്ടില്ല. ഇപ്പോഴത്തെ മറിയ നാലു ചുവരുകൾക്കുള്ളിൽ അടച്ചിരുന്ന് മാടമ്പിളളിയിലെ മനോരോഗിയായി അഭിനയിച്ചു കൊണ്ടിരിക്കുന്നു!  

ഈ സമയം അന്നയുടെ ആസൂത്രണങ്ങളെ പറ്റി അറിയാതെ ദിലീപ് പതിവ് പോലെ തൻ്റെ അലസമായ ഞായറാഴ്ച സുഹൃത്തുക്കളുമായി ചേർന്ന് ആസ്വദിച്ചു കൊണ്ടിരുന്നു. 

"ഈ ഭാര്യമാർക്ക് ഇടക്കിടെ വീട്ടിൽ പോയില്ലെങ്കിൽ ഒറക്കം വരൂലേ? ലവള് ഒരു മാസം മുൻപ് പോയതാ അവൾടെ തലക്ക് സുഖമില്ലാത്ത തള്ളയെ കാണാൻ. ഇനി വീണ്ടും മറ്റെന്നാൾ പോണോന്ന്. നിങ്ങടെ വീട്ടിലും ഇങ്ങനാണോ?" വിനോദൻ നെറ്റി ചുളിച്ചു.

സുധീറിൻ്റെ വക ഉടനെ വന്നു മറുപടി. "ഓ, എൻ്റെ വീട്ടിലും ഇത് തന്നെ അവസ്ഥ. അവള് പോയാ വീട്ടിലെ കാര്യങ്ങള് ആരു നോക്കും? അതെങ്കിലും ചിന്തിക്കണ്ടേ? ഒരുത്തരവാദിത്തമില്ല ഇതിനൊക്കെ."

"ആ... നിങ്ങളെ കൊള്ളില്ലാഞ്ഞിട്ടാ. എൻ്റെ പെണ്ണിനെ ഞാൻ വരച്ച വരയിൽ നിർത്തും. ഞാൻ പറയാണ്ട് അവള് ഒരു വിരലനക്കില്ല." പുരുഷാധിപത്യത്തിൻ്റെ ഉത്തമ ഉദാഹരണം താനാണെന്ന് ഉറപ്പിച്ചു കൊണ്ട്  മനു പറഞ്ഞു നിർത്തിയതും അവിടെ കൂട്ടച്ചിരി ഉയർന്നു. 

"ആര് ശാലുവോ? ചുമ്മാ തള്ളല്ലേ മാഷേ. ശാലുവിൻ്റെ 'മാഷേ'ന്നുള്ള വിളി കേട്ടാ നിങ്ങടെ മുട്ട് വിറക്കുന്നത് ഞങ്ങള് കണ്ടിട്ടുള്ളതല്ലേ." സുധീർ കണ്ണിറുക്കി.

മനുവിന് ആകെ ചമ്മലായി. മുണ്ട് മടക്കിക്കുത്തി അവൻ പറഞ്ഞു. "എന്തായാലും ശരി, ഈ പെണ്ണുങ്ങള് ഇടക്കിടെ വീട്ടിൽ പോണത് അത്ര നല്ല പരിപാടിയല്ല."

"നിങ്ങളൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്? ഇന്നിപ്പോ സ്ത്രീകൾ പഴയ പോലെ ആണോ? അവരും നമ്മളെ പോലെ തന്നെ മനുഷ്യരല്ലേ... അവർക്കും സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വീട്ടിൽ അടച്ചിടുന്നതൊക്കെ വളരെ മോശം ഏർപ്പാടാണ്. നമ്മളെ പോലെ ഉള്ള മോഡേൺ ഭർത്താക്കന്മാർ ഇങ്ങനെ ഒക്കെ ചിന്തിക്കാമോ?" ദിലീപ് കൂട്ടത്തിലെ വലിയവനായി. ഭാര്യക്ക് ആവശ്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന്ന വലിയവനായ ഭർത്താവ്!

വൈകുന്നേരത്തേക്കുള്ള ചപ്പാത്തിയും മുട്ടക്കറിയും റെഡിയാക്കിക്കൊണ്ടിരിക്കുമ്പോഴാണ് കാളിംഗ് ബെൽ അടിച്ചത്. അന്ന തൻ്റെ നനഞ്ഞ കൈ ഇട്ടിരുന്ന ഉടുപ്പിൽ തുടച്ചു കൊണ്ട് വേഗം ചെന്ന് വാതിൽ തുറന്നു. 
"ഇന്നെന്ത് പറ്റി നേരത്തേ ആണല്ലോ? വെള്ളമടി പാർട്ടി ഒന്നുമില്ലേ?" പതിവിലും നേരത്തേ വീട്ടിലെത്തിയ ദിലീപിനെ കണ്ട് അന്ന അമ്പരന്നു.

"അവന്മാർക്കൊക്കെ ഓരോരോ തിരക്ക്. അതോണ്ട് ഞാനിങ്ങു പോന്നു." 

"ദേ, ഞാൻ മറ്റെന്നാള് വീട്ടില് പോണ കാര്യം എന്തായി? നിങ്ങളേതായാലും ഇവിടെ കാണില്ല. ഞാൻ പോയിട്ട് പിറ്റേന്ന് ഇങ്ങു പോരാം."

"എല്ലാ മാസവും പോയിട്ടെന്തിനാ? അവിടെ ആളുണ്ടല്ലോ നോക്കാൻ. ഇപ്പോ പോണ്ട. നിൻ്റെ സോഷ്യൽ മീഡിയ ഫെമിനിസം പറഞ്ഞോണ്ട് എൻ്റടുത്ത് വരണ്ട. അതൊക്കെ അങ്ങ് കൈയില് വെച്ചാ മതി. ഇപ്പോ കുറേ എണ്ണങ്ങൾ ഇറങ്ങീട്ടുണ്ട് വീട്ടിലുള്ള പെണ്ണുങ്ങളെ വഴി തെറ്റിക്കാൻ. കോടതി വരെ ഇപ്പോ ഇവളുമാർക്ക് സപ്പോർട്ടല്ലേ! ഈ നാട്ടിൽ ആണുങ്ങൾക്ക് ജീവിക്കാൻ പറ്റാണ്ടായി. ആരോട് പറയാൻ!" അയാളുടെ സ്യൂഡോ ഫെമിനിസം ഒരൊറ്റ നിമിഷത്തിൽ അപ്രത്യക്ഷമായി.

അന്നയുടെ കണ്ണുകൾ നിറഞ്ഞു വന്നു. അടച്ചിട്ട മുറിയിലെ ജനൽകമ്പികളിൽ കൊച്ചു കുട്ടികളെ പോലെ പിടിച്ചു കയറുന്ന അമ്മയെ ഓർത്തപ്പോൾ നിറഞ്ഞു നിന്ന കണ്ണുനീർ അവളുടെ ചുവന്ന കവിളുകളെ നനച്ചു കൊണ്ട് താഴെ വീണു പൊട്ടിച്ചിതറി. അയാൾ അത് കാണാതിരിക്കാൻ അവൾ അടുക്കളയിലേക്ക് തിരിഞ്ഞു നടന്നു. ഇനി കരയുന്നതിന് വേറെ ചീത്ത കേൾക്കണം. യുഗമേതായാലും കഥ ഒന്നുതന്നെ! ചോരയുണങ്ങാത്ത മണ്ണും, കണ്ണീരുണങ്ങാത്ത പെണ്ണും, എന്ന് പറയുന്നത് എത്ര സത്യം.

പിറ്റേന്ന് പകൽ അയാൾ ജോലിക്കു പോയതിന് ശേഷം, മുഴുവൻ സമയവും അവൾ മുറിയിൽ ഒരേ ഇരിപ്പായിരുന്നു. നാല് വർഷം ആവുന്നു വിവാഹം കഴിഞ്ഞിട്ട്. അതിനു മുൻപ് രണ്ടു വർഷത്തെ പരിചയം. ഉണ്ടായിരുന്ന കൂട്ടുകാരെയൊക്കെ കല്യാണത്തിന് മുന്നേ തന്നെ അയാൾ വിദഗ്ധമായി അവളിൽ നിന്നകറ്റി. പിന്നെ ആകെ ഉള്ളത് തൊട്ടപ്പുറത്തെ ശാലുവാണ്. ആരോടെങ്കിലും കുറച്ചൊന്ന് അടുത്താൽ പിന്നെ അയാൾക്ക് കലിയാണ്. ശാലുവിൻ്റെ കൂടെ എങ്ങോട്ടെങ്കിലും പോകാൻ പ്ലാൻ ചെയ്താൽ ഉടനെ അയാൾ ഇടംകോലിടും. വിവാഹത്തിൻ്റെ ഒന്നാം വർഷം അയാൾ സമ്മാനിച്ച സ്വർണ പാദസരം അവളുടെ കാലുകളിലെ കൂച്ചുവിലങ്ങുകളായിരുന്നെന്ന് മനസ്സിലാക്കാൻ പിന്നെയും കുറെ വർഷങ്ങൾ എടുത്തു. അതോർക്കുമ്പോഴൊക്കെ അവൾക്ക് അയാളോടുള്ള വെറുപ്പ് കൂടി കൂടി വരും.
 
"നിനക്കല്ലെങ്കിലും അവൾടെ കൂടെ പോണതല്ലേ ഇഷ്ടം. ഞാൻ എങ്ങോട്ടെങ്കിലും വിളിച്ചാ ഈ ഉത്സാഹം കാണാറില്ലല്ലോ. എനിക്ക് നല്ല സംശയംണ്ട്, നീ വല്ല ലെസ്ബിയൻ ആണോന്ന്! ആയിരിക്കും, അല്ലാതെ പിന്നെ...  എന്നോടില്ലാത്ത സ്നേഹമാണ് കൂട്ടുകാരികളോട്."
ഇതും കൂടെ കേൾക്കാൻ ബാക്കി ഉണ്ടായിരുന്നുള്ളൂ. അന്ന് ഇറങ്ങി പോയാലോന്ന് തോന്നിയതാണ്. പക്ഷേ എങ്ങോട്ട്? ജോലിയില്ല, അതും അയാൾ നിർത്തിച്ചു. അയാൾ എണ്ണിപ്പെറുക്കി കൊടുക്കുന്നതല്ലാതെ സ്വന്തമായി സമ്പാദിച്ചു അവളുടെ കൈയിൽ കുറച്ചു പൈസ വരുന്നത് അയാൾക്ക് സമ്മതമായിരുന്നില്ല. 

"നീ വീട്ടിലെ കാര്യങ്ങൾ മര്യാദക്ക് നോക്കിയാ മതി. ജോലി ഇല്ലാഞ്ഞിട്ട് തന്നെ ഇങ്ങനെ, അപ്പോ ഇനി ജോലീം കൂടെ ആയാ ഇവിടത്തെ ഒരു കാര്യോം നടക്കില്ല." അയാൾ ന്യായങ്ങൾ നിരത്തും.

ഒരു കണക്കിന് കുട്ടികൾ ഇല്ലാത്തത് നന്നായി. എങ്കിൽ പിന്നെ ഇതിൻ്റെ ഇരട്ടി കേൾക്കേണ്ടി വന്നേനെ. പല ഡോക്ടർമാരെയും കണ്ടു, ഇതുവരെ അതിനൊരു പരിഹാരം ആയിട്ടില്ല. 
സ്വന്തം വീട്ടിലേക്ക് പോകാനൊക്കില്ല. അന്നയുടെ വീട്ടിൽ അമ്മയും അനുജനും കുടുംബവും മാത്രമേ ഉള്ളൂ. അമ്മയുടെ അസുഖവും മരുന്നും മന്ത്രവും ഒക്കെ ആയി അവരും ആകെ ബുദ്ധിമുട്ടിലാണ്. അവർക്കിപ്പോൾ വലിയ പരിഭവമൊന്നുമില്ല. അതുകൊണ്ട് തന്നെ ഇടക്കിടെ അമ്മയെ കാണാൻ അവൾ വീട്ടിലേക്ക് പോകാറുണ്ട്, അതും ഈ കുറച്ചു മാസങ്ങളായിട്ട്. അയാളുടെ അറിവോ സമ്മതമോ ഇല്ലാതെ ഒരിട അനങ്ങാൻ പറ്റില്ല. അന്നയുടെ അമ്മക്ക് സുഖമില്ലാത്തതു കൊണ്ട് ദിലീപ് പറയുന്നത്, അവൾക്കും തലക്ക് സ്ഥിരത ഇല്ലായ്മ ഉണ്ടാവും എന്നാണ്. പാരമ്പര്യം ആണത്രേ. അത് വരുത്തി തീർക്കാനായി അയാൾ പല വഴികളും നോക്കുന്നുണ്ട്. പലപ്പോഴും അവളെ ഓരോന്ന് പറഞ്ഞ് പ്രകോപിപ്പിക്കും. വായിൽ കോലിട്ട് കുത്തുക എന്ന് കേട്ടിട്ടില്ലേ. എന്നിട്ട്, അന്ന കലി തുള്ളുമ്പോൾ അയാൾ ഉറപ്പിച്ചു പറയും, "കണ്ടോ, നിനക്ക് പാരമ്പര്യമാണ്." അവൾ പറയാത്തതും ചെയ്യാത്തതും ആയ കാര്യങ്ങൾ ചെയ്തെന്ന് സ്ഥാപിക്കും. എന്നെങ്കിലും ഒരിക്കൽ അയാൾ അവളെ ഒരു ഭ്രാന്തിയാക്കും എന്നവൾക്ക് ഉറപ്പായിരുന്നു. താനും അമ്മയെപ്പോലെ... ആരും ഒന്നും സംശയിക്കില്ല.

ഒരിക്കൽ പതിവ് പോലെ രാത്രി വാതിലും ജനലും എല്ലാം അടച്ചു കുറ്റിയിട്ടു വന്നു കിടന്ന അന്ന, ബഹളം കേട്ട് ഞെട്ടി എണീറ്റപ്പോൾ കണ്ടത് കലി തുള്ളി നിൽക്കുന്ന ദിലീപിനെയാണ്. അയാൾ പറയുന്നത് അവൾ വാതിൽ കുറ്റിയിടാതെ ആണ് പോയതെന്ന്.    പക്ഷേ, അവൾക്കുറപ്പായിരുന്നു താൻ അടച്ചതും കുറ്റിയിട്ടതും. അവൾക്കറിയാം അയാൾ തന്നെയാവും അത് ചെയ്തതെന്ന്. ഇതിന് മുൻപും പല തവണ ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, അതെല്ലാം അവളുടെ വെറും തോന്നലുകൾ മാത്രമാണെന്ന് അയാൾ അവളെ പറഞ്ഞു വിശ്വസിപ്പിക്കും. വന്നു വന്ന് ഇപ്പോൾ അവൾക്ക് തന്നെ തോന്നി തുടങ്ങി അവൾക്ക് ശരിക്കും എന്തോ കുഴപ്പമുണ്ട് എന്ന്. ഒരാളുടെ ആവർത്തിച്ചുള്ള വാക്കുകൾക്ക് എത്ര മാത്രം മറ്റൊരാളെ സ്വാധീനിക്കാൻ ആവും എന്ന് അറിയണമെങ്കിൽ അന്നയെ നോക്കിയാൽ മതി. അയാളോട് ഒരിക്കലും വാദിച്ചു ജയിക്കാനാവില്ല. അതുകൊണ്ട്, നിന്നു കേട്ടു മുഴുവനും. ദേഹോപദ്രവം ഒന്നുമില്ല. പക്ഷേ, അതിനേക്കാൾ മൂർച്ചയുണ്ട് അയാളുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും. ഹൃദയം കീറി മുറിക്കാൻ നിങ്ങൾ നല്ലൊരു സർജൻ ആവണമെന്നില്ല, അത്യാവശ്യം മൂർച്ചയുള്ള നാവുണ്ടായാൽ മതി. സ്വന്തം ഇഷ്ടത്തിന് തിരഞ്ഞെടുത്തത് കൊണ്ട് ആരോടും പരാതിയില്ല, പരിഭവമില്ല. എന്തായാലും ഇയാൾ ഒരു ദിവസം തന്നെ അമ്മയെപ്പോലെ ജനൽക്കമ്പികൾ എണ്ണിക്കും എന്ന് അവൾക്കുറപ്പാണ്. 

വൈകുന്നേരം അയാൾ വരുന്നതിന് തൊട്ടു മുൻപായി അവൾ എണീറ്റ് അടുക്കളയിലേക്ക് നടന്നു. അയാൾക്കിഷ്ടപ്പെട്ട
പുട്ടും മീൻകറിയും ഉണ്ടാക്കണം. അൽപ സമയത്തിനകം അയാൾ ഉമ്മറത്ത് വന്നു കയറുന്ന ഒച്ച കേട്ടു. അന്ന വേഗം ചെന്ന് അയാളോട് കുശലം ചോദിച്ചു. "ഇന്ന് വർക് കൂടുതലായിരുന്നോ?"

"ആ, ചെറിയ തിരക്കുണ്ടായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം മുഴുവനും കഴിക്കാൻ പറ്റിയില്ല." അയാൾ ലഞ്ച് ബാഗ് അവളുടെ കൈയിൽ കൊടുത്തു. ഇതിപ്പോൾ അവളായിരുന്നെങ്കിൽ  ഇവിടെ മറിച്ചു വച്ചേനെ. ഭക്ഷണം ഒരു തരി പോലും കളയരുത്, ഞാൻ അധ്വാനിച്ച് ഉണ്ടാക്കുന്നതിനൊന്നും ഒരു വിലയുമില്ല, അങ്ങനെ പോകും മൂല്യബോധം. 

കുടിക്കാൻ വെള്ളമെടുക്കാനായി അടുക്കളയിൽ കയറിയ അയാളുടെ കണ്ണുകൾ മൂലക്ക് ഒതുങ്ങി പതുങ്ങി അയാളെ പേടിച്ചിട്ടെന്ന പോലെ കിടന്നിരുന്ന ഒരു ചോക്ലേറ്റ് കവറിൽ തട്ടി നിന്നു. 

"ഇന്ന് എവിടുന്നാ ചോക്ലേറ്റ് കിട്ടിയേ?" സൗമ്യതയാർന്ന മുഖഭാവം തീക്ഷ്‌ണതയിലേക്ക്  മാറാൻ അധിക സമയം വേണ്ട അയാൾക്ക്.

ചായ എടുത്തുകൊണ്ട് നിന്ന അന്ന ഒന്ന് ഞെട്ടി. "അത്... പിന്നേ... പച്ചക്കറി വാങ്ങാൻ പോയപ്പോ ഒരെണ്ണം വാങ്ങിയതാ."

"ഈ പച്ചക്കറി വാങ്ങാൻ പോവുമ്പോഴുള്ള ചോക്ലേറ്റ് തീറ്റ അത്ര നല്ലതല്ല. കഴിഞ്ഞ തവണയും വാങ്ങിയില്ലേ? അത് മാത്രല്ല, ഒരെണ്ണത്തിന് എത്ര രൂപയാ!" ദിലീപ് ശബ്ദം കടുപ്പിച്ചു.

"ഞാൻ പത്ത് രൂപേടെയാ വാങ്ങിയെ..."

"പത്ത് രൂപക്ക് വിലയില്ലേ? എന്ത് പറഞ്ഞാലും നിന്ന് ന്യായീകരിച്ചോളും." അയാൾ പിറുപിറുത്തു കൊണ്ട് മുറിയിലേക്ക് പോയി. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. എന്നും ഇത് തന്നെ അവസ്ഥ. അവൾ കഴിക്കാൻ പുട്ടും മീൻകറിയും എടുത്തു വച്ചു. ദിലിയേട്ടൻ്റെ ഇഷ്ടപ്പെട്ട വിഭവം. ആണിൻ്റെ മനസ്സിലേക്കുള്ള വഴിയാണ്  രുചിയുള്ള ഭക്ഷണം എന്ന് വല്യമ്മച്ചിയും അമ്മയും ഒക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ശരിയാവണം. രുചിയുള്ള ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്ന ദിവസങ്ങളിൽ അയാൾക്ക് നല്ല സ്വഭാവമായിരിക്കും. പറയുന്നതെല്ലാം ചെയ്തു തരും. ഒന്നിനും വഴക്ക് പറയില്ല. അപ്പോൾ
നിങ്ങൾ ചോദിക്കും, എങ്കിൽ പിന്നെ എന്തുകൊണ്ട് ദിവസവും രുചിയുള്ള ഭക്ഷണം ഉണ്ടാക്കിക്കൂടാ? അങ്ങനെ ഉണ്ടാക്കാൻ പറ്റുമോ ആർക്കെങ്കിലും?! പറ്റുമായിരിക്കും അല്ലേ...? പക്ഷേ, അന്നക്ക് പറ്റാറില്ല. എന്തെങ്കിലും ഒക്കെ കുറവ് അയാൾ കണ്ടുപിടിക്കും. അതുകൊണ്ട് പാചകം തന്നെ അവൾ വെറുത്തു തുടങ്ങിയിരിക്കുന്നു.

അവൾ അയാളെ കഴിക്കാൻ വിളിച്ചു. "ദിലിയേട്ടാ, കഴിക്കാൻ എടുത്തു വച്ചിട്ടുണ്ടേ. പുട്ടും മീൻ കറിയും."

അയാൾ കുളിച്ചു ഫ്രഷ് ആയി കഴിക്കാൻ വന്നിരുന്നു. 
"ആഹാ, ഇന്ന് അടിപൊളി ഫുഡ് ആണല്ലോ.

രണ്ടു പേരും കഴിക്കാനിരുന്നു. അയാൾ ആസ്വദിച്ചു കഴിക്കുന്നത് ഇടം കണ്ണിട്ടു നോക്കി അന്ന. അവൾക്ക് ചിരി വന്നു. ഇത്രേ ഉള്ളൂ. പെട്ടെന്ന് അയാൾ ഒന്നു ചുമച്ചു. മുള്ള്  തൊണ്ടയിൽ കുടുങ്ങി കാണും. അവൾ എണീറ്റ് ചെന്ന് തലയിൽ തട്ടിക്കൊടുത്തു. എന്നിട്ടും ചുമ നിൽക്കുന്നില്ല. അയാൾക്ക് ശ്വാസം കിട്ടുന്നില്ല. നിർത്താതെ കഷ്ടപ്പെട്ട് ചുമക്കുന്നുണ്ട്. അവൾ വെപ്രാളപ്പെട്ട് വെള്ളമെടുക്കാൻ അടുക്കളയിലേക്കോടി. ഗ്ലാസ്സ് തപ്പുന്നതിനിടയിൽ ആ ചോക്ലേറ്റ് കടലാസ് അവളുടെ കണ്ണിൽ പെട്ടു. പെട്ടെന്ന് അവൾ എന്തോ ആലോചിച്ചിട്ടെന്ന പോലെ കൈയിൽ കിട്ടിയ ഗ്ലാസ്സ് തിരിച്ചു വച്ചു. അയാളുടെ ചുമയുടെ ശബ്ദം കൂടിക്കൂടി വന്നു. അവൾ പ്രതിമ കണക്കെ അവിടെ തന്നെ നിന്നു. കസേര മറിഞ്ഞു വീഴുന്ന ശബ്ദം. താഴെ വീണു കാണും. സമയം നീങ്ങാത്തതു പോലെ തോന്നി അവൾക്ക്. ചുമയുടെ ശബ്ദം നേർത്തു നേർത്തു വന്ന് ഇല്ലാതെയായി. പിന്നെയും കുറേ കഴിഞ്ഞ് അന്ന ഡൈനിങ് റൂമിലേക്ക് പതിയെ എത്തി വലിഞ്ഞു നോക്കി. അയാൾ താഴെ വീണു കിടക്കുന്നു. അവൾ ഭയത്തോടെ വേച്ചു വേച്ചു അയാളുടെ അടുത്തേക്ക് നടന്നു. അടുക്കളയിൽ നിന്നും ഡൈനിങ് റൂമിലേക്ക് ഇത്രയും ദൂരമുണ്ടോ?! കസേരയിൽ നിന്ന് താഴെ വീണു കിടക്കുന്ന ദിലീപിൻ്റെ മൂക്കിനു താഴെ, പതിയെ വിറക്കുന്ന കൈകൾ കൊണ്ട് ജീവനുണ്ടോ എന്നു നോക്കി. ഒരു ഞെട്ടലോടെ കൈ പിൻവലിച്ചു അവൾ തൻ്റെ മുറിയിലേക്കോടി. അവൾക്കിപ്പോൾ നല്ല ഉറക്കം വരുന്നുണ്ട്. രാവിലെ എണീക്കേണ്ടതാണ്. വീട്ടിൽ പോകണം, അമ്മയെ കാണണം. അന്ന കണ്ണുകൾ മുറുക്കിയടച്ചു, ഒരു തേരട്ടയെ പോലെ തറയിൽ ചുരുണ്ട് കൂടി കിടന്നു.

പിറ്റേന്ന് രാവിലെ തന്നെ അവൾ അമ്മയെ കാണാൻ ഇറങ്ങി. ഒരു ഓട്ടോ പിടിച്ചു. സ്വന്തം വീടിൻ്റെ പടി കടന്ന് അകത്ത് അമ്മയുടെ മുറിയിലേക്ക് കയറുമ്പോൾ മറിയ പതിവു പോലെ ജനലിൽ അള്ളിപ്പിടിച്ചിരിക്കുന്നു. അന്നയെ കണ്ടതും കൈ കാട്ടി വിളിച്ചു. "ബാ..." അന്ന ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ പതിയെ അടുത്തേക്ക് ചെന്നു. ജനൽക്കമ്പികളിൽ പിടിച്ച് മറിയയെ ആദ്യമായി കാണുന്നത് പോലെ കുറെ നേരം നോക്കി നിന്നു. താൻ അമ്മയെ ഇത്ര അടുത്ത്, ആ ഹൃദയം മിടിക്കുന്നത് കേൾക്കാൻ പറ്റുന്ന അത്രയും അടുത്ത് ഇതുവരെ കണ്ടിട്ടില്ലെന്ന് അവൾക്ക് തോന്നി. അമ്മയും കുഞ്ഞും തമ്മിൽ അന്തരമില്ല. താൻ തന്നെയാണ് അമ്മ, അമ്മ തന്നെയാണ് താനും. പെട്ടെന്ന് അവൾ ഒരു കാറ്റു പോലെ അകത്തേക്ക് പാഞ്ഞു. അമ്മയുടെ മുറി തള്ളിത്തുറന്ന് അവരെ കെട്ടിപ്പിടിച്ചു വിതുമ്പി. പിന്നീടവർ രണ്ടു പേരും ഒരു ജീവനായി.

അപ്പോൾ അനുജൻ്റെ മകൻ ജോയിക്കുട്ടി ഉറക്കെ വിളിച്ചു പറയുന്നത് കേട്ടു.

"അപ്പച്ചാ... മറ്റേമ്മ വന്നിട്ടുണ്ട്."

"ആഹാ, എന്നിട്ടെവിടെ?"

"ദാ, വല്യമ്മച്ചീടെ കൂടെ... ജനലുമ്മെ..."

അന്നയും മറിയയും ജനൽക്കമ്പികളിൽ പിടിച്ചു പിടിച്ചു കയറി എണ്ണി തുടങ്ങി, ഒന്നേ... രണ്ടേ...

***************************************************

സാറയുടെ പുതിയ കഥ മുഴുവനും വായിച്ചു തീർന്നതും സുദീപിൻ്റെ തൊണ്ട വരണ്ടു. ഈ കഥയിലെ ദിലീപിന് തൻ്റെ നല്ല ചായ കാച്ചൽ ഇല്ലേ? അന്ന തന്നെയല്ലേ തൻ്റെ ഭാര്യ സാറ?! സുദീപ് കടലാസ് കെട്ട് തിരിച്ച് സാറയുടെ മേശ വലിപ്പിൽ തന്നെ വച്ചു. എന്നിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ അയാൾ മുറ്റത്ത് കാക്കയോട് സൊള്ളിക്കൊണ്ടിരുന്ന സാറയുടെ അടുത്തു ചെന്നു.

"സാറാ നീ എന്നാണ് മമ്മിയെ കാണാൻ പോണെന്ന് പറഞ്ഞേ?"

"പറഞ്ഞില്ലല്ലോ, നിങ്ങളല്ലേ പറഞ്ഞേ ഇപ്പോ പോണ്ടാന്ന്."

"ഇല്ല, നീ പൊയ്ക്കോ... അത് ഞാൻ ചുമ്മാ നിന്നെ ഒന്ന് ദേഷ്യം കേറ്റാൻ പറഞ്ഞതല്ലേ. നീ പൊയ്ക്കോ. കുറച്ചു ദിവസം നിന്നിട്ടൊക്കെ വന്നാ മതി." 

പെട്ടെന്നുണ്ടായ ഭർത്താവിൻ്റെ മനം മാറ്റത്തിൻ്റെ പൊരുളറിയാതെ സാറ നിൽക്കുമ്പോൾ അയാൾ ചോദിച്ചു, " സാറാ, ഇന്നെന്താ രാത്രി കഴിക്കാൻ?"

അവൾ സന്തോഷത്തോടെ തുള്ളിച്ചാടി അകത്തേക്ക് കയറി പോവുമ്പോൾ ഉറക്കെ വിളിച്ചു പറഞ്ഞു, "പുട്ടും മീൻ കറീം..."

അയാൾക്ക് തൊണ്ടയിൽ ഒരു വലിയ മീൻമുള്ള് കുടുങ്ങിയത് പോലെയും കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെയും തോന്നി! 

Comments

Popular posts from this blog

Why am I against religion?

ചിലന്തി മനുഷ്യർ

A souvenir of love - Chapter 1