ചിലന്തി മനുഷ്യർ

വിവാഹത്തിന്റെ മൂന്നാം വാർഷികത്തിന്റെ അന്നാണ് ആദ്യമായി ആ വീട്ടിലെ രണ്ടു ചുമരുകൾ ചുംബിക്കുന്ന മൂലയിൽ മഞ്ഞവെയിൽ തട്ടി ഒരു തിളക്കം ദത്തയുടെ കണ്ണിൽ മിന്നിയത്. നഗരത്തിന്റെ തിരക്കുള്ള പാതയിലെ ചുവന്ന പെയിന്റടിച്ച കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ ഒരറ്റത്ത്  ആർക്കും നോട്ടമെത്താത്ത ഒരു കോണിൽ ഒതുങ്ങി ഒളിച്ചു നിൽക്കുന്ന ഈ ഫ്ലാറ്റിൽ ചിലന്തിവലയോ?! കുറച്ചു നേരം നോക്കി നിന്ന ശേഷം അവൾ പതിവു ജോലികളിലേക്ക്‌ മടങ്ങി. 
ഇപ്പോഴെന്തായാലും വൃത്തിയാക്കാൻ സമയമില്ല, പിന്നീടാവട്ടെ. മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ അടുക്കള മുഴുവനും ഒരെലിയെ പോലെ ഓടി നടന്നു. 

വീണ്ടും ഒരാഴ്ച കഴിഞ്ഞാണ് അടിച്ചു വാരുന്നതിനിടയിൽ കുറെ കറുത്ത എട്ടുകാലി കുഞ്ഞുങ്ങൾ താഴെ വീണു കൈ കാലിട്ടടിക്കുന്നത് കണ്ടത്. കറുത്ത മുത്തുകൾ താഴെ വീണ് നാലുപാടും ചിതറിയത് പോലെ അവ വെപ്രാളപ്പെട്ട് മുറി മുഴുവൻ ഓടി നടക്കാൻ തുടങ്ങി. ദത്ത എല്ലാത്തിനെയും ചൂല് കൊണ്ട് തൂത്തുവാരി എടുത്തു. ഡസ്റ്റ് ബിന്നിൽ ഇട്ടാൽ അവിടന്ന് ചാടിപോവില്ലേ... എല്ലാത്തിനേം കൊന്നു കളഞ്ഞേക്കാം, വേറെ വഴിയില്ല. ഫ്ളാറ്റിൽ താമസിക്കുമ്പോൾ പുറത്തേക്ക് വലിച്ചെറിഞ്ഞാൽ വിവരമറിയും. അങ്ങനെ ശിശുഹത്യാപാപം കൂടെ വലിച്ചു തലയിൽ വയ്ക്കേണ്ടി വന്നു. 

ആഴ്ചകൾ കഴിയും തോറും കൂടുതൽ വീറോടെ ചിലന്തികൾ മടങ്ങി വന്നു. അന്ന് വർക് ഫ്രം ഹോം ചെയ്തുകൊണ്ടിരുന്ന ഭർത്താവിൻ്റെ മേശക്കു കീഴിൽ സ്വൈരമായി ഒളിവിൽ കഴിഞ്ഞിരുന്ന ഒരു ചിലന്തി കുടുംബത്തെ കൂട്ടക്കൊല ചെയ്ത സന്തോഷത്തിൽ ഇരിക്കുമ്പോൾ ക്ഷോഭിച്ചുകൊണ്ട് കടന്നു വന്ന ഭർത്താവിനെ കണ്ട് അവൾ ഞെട്ടി. ഇന്നെന്താണാവോ
പ്രശ്നം?! 

"എൻ്റെ മേശക്കടിയിലുള്ള ചിലന്തിയെ നീ കൊന്നോ?"

"പിന്നില്ലേ, അതിനേം ബാക്കി മുറികളിലുള്ളതിനേം ഒക്കെ വൃത്തിയാക്കീട്ടുണ്ട്. ഈയിടെയായി വല്ലാതെ കൂടുന്നുണ്ട് ഇവറ്റകളുടെ ശല്യം."

"ദത്തേ, നീയിനി അവരെ ദയവു ചെയ്ത് കളയരുത്. നിനക്കറിയാമോ ചിലന്തികൾ നമ്മുടെ മരിച്ച് പോയ കാരണവന്മാരാണ്. പണ്ട് മുത്തച്ഛൻ്റെ കൂടെ മച്ചിലേക്ക് കണ്ണും നട്ട് ഉറങ്ങാൻ കിടക്കുമ്പോൾ മുകളിൽ ഞങ്ങളെ തന്നെ തുറിച്ചു നോക്കി, തിളങ്ങുന്ന നൂൽവലകളിൽ തൂങ്ങിയാടുന്ന ചിലന്തികളെ കാണാം. അന്ന് അദ്ദേഹമാണ് പറഞ്ഞ് തന്നത്, വീടിനകത്ത് കാണുന്ന ചിലന്തികൾ വെറും ചിലന്തികളല്ല! അവ നമ്മുടെ മൺമറഞ്ഞ കാരണവന്മാരാണ്. നമ്മളെ പ്രൊട്ടക്റ്റ് ചെയ്യാനാണ് അവർ വന്നിരിക്കുന്നതെന്ന്. ഇപ്പോ ദേ ഇവിടെയും..."

ദത്തയുടെ വായ് അറിയാതെ തുറന്നു പോയി. 

"നീ വാ പൊളിക്കണ്ട. പറയുന്നത് അങ്ങോട്ട് കേട്ടാ മതി." എന്നും പറഞ്ഞ് ഭർത്താവ്  തിരിച്ച് ജോലിയിലേക്ക് മടങ്ങി.

ഈശ്വരാ ഇങ്ങേർക്ക് ഇതെന്താണോ എന്തോ! ഈ മൂന്ന് വർഷങ്ങൾക്കിടയിൽ ഇങ്ങനെ ഒരു അറിവ് ആദ്യമായിട്ടാണ്. അറേഞ്ച്ഡ് മാര്യേജ് ആവുമ്പോൾ ഓരോ വർഷവും പുതിയ പുതിയ അറിവുകളാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിപ്പോ ഇത്തിരി അറിവ് കൂടിപ്പോയി. ചിലന്തികൾ കാർന്നോന്മാരാണത്രെ! എന്നാ പിന്നെ വീട് മുഴുവനും വല കെട്ടി വളർത്തിക്കൂടെ? വായും പൊളിച്ച് ചിന്തയിൽ മുഴുകിയിരിക്കുന്ന ദത്തയുടെ കാലിൽ ഒരു എട്ടുകാലി വന്ന് വീണത് അവളറിഞ്ഞില്ല. അതവളുടെ മുഖത്തേക്ക് നോക്കി കോക്രി കാട്ടിക്കൊണ്ട് ജീവനും കൊണ്ടോടി രക്ഷപെട്ടു.

ആഴ്ചകൾ കഴിയും തോറും വീടൊരു ചിലന്തി വലയായി മാറുന്നത് പോലെ അവൾക്ക് തോന്നി. അടുക്കളയിലും കുളിമുറിയിലും വരെ അവരുടെ കണ്ണുണ്ട്. എന്തൊരു കഷ്ടമാണ്! കാർന്നൊന്മാരെക്കൊണ്ട് കിടക്കപൊറുതി ഇല്ലാണ്ടായി. ഉറക്കത്തിൽ മേലെല്ലാം എന്തോ ഇഴയുന്ന പോലെ. ചൊറിച്ചിലും. ഉറക്കമില്ല. 

ഭർത്താവറിയാതെ കുറെയെണ്ണത്തിനെ അവൾ അടിച്ചോടിച്ചു. പക്ഷേ, ഒരിക്കൽ അയാൾ അതും കണ്ടുപിടിച്ചു. 

"നീയൊരു താടകയാണ് താടക. എൻ്റെ കാർന്നോന്മരെ എല്ലാം നീ അടിച്ചു കൊന്നല്ലേ. എത്ര തവണ പറഞ്ഞതാ..."
അയാൾ അലറി. 

"നിങ്ങൾക്ക് കാര്യമായി എന്തോ ഉണ്ട്. നമുക്ക് ഒരു ഡോക്ടറെ കാണാം."

അയാളുടെ ദേഷ്യം ഇരട്ടിച്ചു. പിന്നെ അവളൊന്നും പറഞ്ഞില്ല. കുറച്ച്  ദിവസങ്ങൾ കൂടി അവൾ കാത്തു. ഓരോ ദിവസം കഴിയും തോറും അയാളൊരു ചിലന്തിയായി മാറുകയാണെന്ന് അവൾക്ക് തോന്നി. ക്ഷീണിച്ചു ക്ഷീണിച്ചു അയാളുടെ കൈകളും കാലുകളും എട്ടുകാലിയുടേതിന് സമമായി. ഇനി ഇവിടെ നിന്നാൽ താനും ഒരു ചിലന്തിയായി മാറുമെന്ന ഭയം ദത്തയെ പൂർണ്ണമായും വിഴുങ്ങിക്കളഞ്ഞു. 

ഒരു ദിവസം രാവിലെ ചിലന്തി വലകളാൽ തീർത്ത ചക്രവ്യൂഹം ഭേദിച്ച് അവൾ അവിടെ നിന്നും ഇറങ്ങിയോടി, എങ്ങോട്ടെന്നില്ലാതെ...

********************************************

"ആ... ഹലോ... ഞാനാ സുനിൽ. എന്നാ നമുക്ക് വേഗം വീടൊന്ന് കാണാം ല്ലേ? പതിമൂന്നാമത്തെ ഫ്ലോറിലാ. നിങ്ങള് ആൾക്കാര് പൊളിയാട്ടാ... സമ്മതിക്കണം." സുനിൽ കാറിൽ വന്നിറങ്ങിയവരെ ക്ഷണിച്ചു.

ഇന്ന് ഫ്ലാറ്റ് കാണാൻ വന്നവർക്ക് ഇത് പിടിച്ചാൽ മതിയാർന്ന്. കുറച്ചെങ്കിലും കാശ് തടയും. എത്ര മാസമായി ഇതിൻ്റെ പുറകേ... ഈ പ്രേതകഥ പറഞ്ഞ് പറഞ്ഞ് ഒരൊറ്റ ഒരുത്തനും വേണ്ട ഈ ഫ്ലാറ്റ്. എവിടന്നോ കറങ്ങി തിരിഞ്ഞ് അവസാനം കിട്ടിയതാണ് ഈ പ്രേതവിശ്വാസികളെ. അതന്നെ, ഇവർക്ക് പ്രേതങ്ങളെ മാത്രേ വിശ്വാസമുള്ളത്രേ. പ്രേതബാധയുള്ള വീടുകളിൽ മാത്രം താമസിച്ചു അതിനെ പറ്റി പഠിക്കുന്ന ആൾക്കാരാണത്രെ! അത് നന്നായി. എനിക്കുപകാരമായി. 

അയാളുടെ ഉള്ളിൽ സന്തോഷം.

"ഇവിടെ ഒരു ഭാര്യയും ഭർത്താവും ആയിരുന്നു താമസം. മൂന്നാം വാർഷികത്തിന് ഒരുമിച്ച് സിനിമ കാണാൻ പോയതാ. ഒരു ആക്സിഡൻ്റ്. അന്ന് മുതൽ ഭയങ്കര ചിലന്തി ശല്യമാണ് ഇവിടെ. ഈ ഫ്ളാറ്റിൽ മാത്രേ ഉള്ളൂട്ടാ. കഴിഞ്ഞ ആഴ്ച ഞാൻ ആളെ വച്ച് ഫുൾ അടിച്ചു വൃത്തിയാക്കിയതാ. ഇപ്പൊ കണ്ടില്ലേ അവസ്ഥ! ഭാര്യ സ്ഥലം വിട്ടെന്നാണ് കഴിഞ്ഞ തവണ വന്ന മന്ത്രവാദി പറഞ്ഞത്. ഭർത്താവ് ഇപ്പഴും ഇവിടെ തന്നെ ഇണ്ടേ. നിങ്ങൾക്ക് പിന്നെ പേടിയില്ലല്ലോ. അപ്പോ കൊഴപ്പല്ല്യ."

ഫ്ളാറ്റിൻ്റെ വാതിൽ തുറന്ന് ചിലന്തിവലകളുടെ നൂലാമാലകൾ വലിച്ചു കീറി മുന്നോട്ട് നടക്കുന്നതിനിടയിൽ സുനിൽ വന്നവരോട് ചരിത്രം വിവരിച്ചു. 

പല മുറികളിലായി ചക്രവ്യൂഹം തീർത്ത് ഇരയെ കാത്തിരുന്ന ചിലന്തികൾ പുതിയ വിരുന്നുകാരെ കണ്ട് എട്ടു കാലുകളിൽ ഓടി നടന്ന് കോൺക്രീറ്റ് ചുമരുകളിൽ തൂങ്ങിയാടി ആവേശം കൊണ്ടു. പുതിയൊരു കഥ ആരംഭിക്കുന്നു...


Comments

  1. Please Sree translate the story

    ReplyDelete
  2. Wow...superb. With each writing, you are excelling the skill.Each time I read you I feel this is the best. From now when seeing a spider, this is going to be there in my mind😅

    ReplyDelete
    Replies
    1. 😂😂 ha ha ha... Thanks a ton for the constant motivation my girl ;)

      Delete

Post a Comment

Popular posts from this blog

Why am I against religion?

നാലു സുന്ദര ദശാബ്ദങ്ങൾ