അരുണ്‍ മനസ്സില് ഉറപ്പിച്ചു. ഇന്ന് ഇതിനൊരവസാനം കണ്ടിട്ട് തന്നെ ബാക്കി കാര്യം. ഇങ്ങനെ എല്ലാ ദിവസവും അടിയും ചീത്തയും കേട്ട് ജീവിക്കാൻ ഇനി വയ്യ... ഈ അച്ഛനമ്മമാർക്ക് മനസാക്ഷി എന്നൊന്ന് ഉണ്ടോ? കുട്ടികളെന്താ അടിമകളോ? ഫൈവ് സിയിലെ വിനോദും ഇത് തന്നെയാണ് പറഞ്ഞത്. ഇന്നലെ രണ്ടു മണിക്കൂർ പഠിച്ചില്ലെന്ന് പറഞ്ഞാരുന്നു വഴക്ക്. അതിനു മുന്നത്തെ ദിവസം അച്ഛമ്മയുടെ കണ്ണട പൊട്ടിച്ചതിന്. പൊട്ടിച്ചതല്ല.അറിയാതെ കൈ തട്ടി താഴെ വീണതാ... അതൊന്നു പറയാനുള്ള സാവകാശം തരണ്ടേ? അതിനു മുൻപേ അടി തുടങ്ങിയാ പിന്നെ എന്താ ചെയ്യാ?
അരുണിന്റെ മനസ്സില് രോഷം തിളച്ചു പൊങ്ങി. സ്കൂളിൽ ചെന്നതും ആദ്യം വിനോദിനെ കാണാനായി നേരെ ഫൈവ് സിയിലേക്ക് വെച്ച് പിടിച്ചു. സംസാരിക്കാനുള്ള സമയം കിട്ടിയില്ല, അപ്പോളേക്കും ഫസ്റ്റ് ബെല്ല് ഉറക്കെ മുഴങ്ങി. ഉച്ചയ്ക്കലത്തെ ലഞ്ച് ബ്രേയ്ക്കിനു കൂടുതൽ സംസാരിക്കാമെന്ന് പറഞ്ഞു തിരിച്ചു നടന്നു. ലഞ്ച് ബ്രേയ്ക്കിനു മണിയടിക്കുന്നത് വരെ മനസ്സ് അസ്വസ്ഥമായിരുന്നു. മണി മുഴങ്ങിയതും ആദ്യം ഓടിയത് വിനോദിന്റെ അടുത്തേക്കാണ്. അവന്റെ അവസ്ഥയും അത് തന്നെ. രണ്ടു പേരും ഊണ് പോലും കഴിക്കാതെ കൂലങ്കുഷമായി ചിന്തിച്ചു. അവസാനം ഒരു തീരുമാനത്തിലെത്തി. "നാളെ നമ്മള് ഒളിച്ചോടുന്നു. വൈകീട്ട് സ്കൂള് വിട്ടു കഴിഞ്ഞു പൂവാം. അത്യാവശ്യത്തിനു ഡ്രെസ്സും കുറച്ചു കാശും എടുത്തോണം. അപ്പോ എല്ലാം പറഞ്ഞ പോലെ. നാളെ കാണാടാ..." അതും പറഞ്ഞു വിനോദ് ചോറുണ്ണാനായി പോയി.
ഒരു വലിയ തീരുമാനം എടുത്തതിന്റെ ഹൃദയഭാരവുമായി അരുണും തിരിച്ചു നടന്നു. അവനു കഴിക്കാൻ തോന്നിയില്ല. പക്ഷെ ചോറു കഴിക്കാതെ തിരിച്ചു കൊണ്ട് ചെന്നാൽ കിട്ടുന്ന അടിയുടെ ചൂടോർത്തപ്പോൾ ചോറ്റുപാത്രം താനേ തുറന്നു. പിറ്റേന്ന് രാവിലെ സ്കൂളിലേക്ക് തിരിക്കുന്നതിനു മുൻപ് ബാഗിൽ എല്ലാം എടുത്തു വെച്ചിട്ടുണ്ടോ എന്ന് ഒന്നൂടെ ഉറപ്പിച്ചു. അച്ചാച്ഛന്റെ പോക്കറ്റിൽ നിന്നും കുറച്ചു പൈസ, അത്യാവശ്യത്തിനു ഒരു ഡ്രസ്സ് മതി. അന്ന് വീട്ടിൽ നിന്നിറങ്ങുമ്പോൾ എല്ലാവരെയും ഒന്നൂടെ കണ്ണ് നിറയെ കാണണം എന്ന് തോന്നി. എല്ലാവരുടെയും കാലു തൊട്ടു അനുഗ്രഹം വാങ്ങിയാലോ എന്ന് വരെ ചിന്തിച്ചു. അതിത്തിരി സിനിമ സ്റ്റയിൽ ആയിപോവും, മാത്രവുമല്ല ഇത് വരെ ഇല്ലാത്ത ഒരു ബഹുമാനം ഇവന് ഇപ്പൊ എവിടന്നു വന്നു എന്നോർത്ത് വീട്ടിലുള്ളവർക്ക് സംശയം തോന്നാനും മതി. അതുകൊണ്ട് എന്നത്തേയും പോലെ തന്നെ അമ്മയോട് കയർത്തും അനിയത്തിയോട് ഇടി പിടിച്ചും വീട്ടിൽ നിന്നിറങ്ങി.
ഓരോ ഇന്റർവെല്ലിനും രണ്ടു പേരും കൂടുതൽ പ്ലാനുകൾ മെനഞ്ഞു. അങ്ങനെ ആ സമയം ആഗതമായി. അവസാനത്തെ ബെല്ലും അടിച്ചു. കുട്ടികളെല്ലാം വീട്ടിലെക്കെത്താനുള്ള ഓട്ടം! ഞങ്ങൾ രണ്ടു പേരും ഗൈറ്റിനു വെളിയിൽ മുഖത്തോട് മുഖം നോക്കി നിന്നു. ഒരു വശത്ത് സ്കൂള് ബസ് കാത്തു നില്ക്കുന്നു. മറു വശത്ത് പ്രൈവറ്റ് ബസ്സുകൾ നിര നിരയായി വന്നു കൊണ്ടിരിക്കുന്നു. ഒരു നിമിഷം മനസ്സിൽ പല പല ചിത്രങ്ങൾ...!
അമ്മ,അച്ഛൻ ,അനിയത്തി,അച്ഛാച്ചൻ,രേവമ്മ....എല്ലാവരും കരയുകയാണ്. പിന്നെ അമ്മയുടെ കരിമീൻ പൊള്ളിച്ചതും, ഇറച്ചി ഉലർത്തും, ചാളക്കറിയും...എല്ലാം ഇവിടെ വച്ച് ഉപേക്ഷിക്കണം. ഇനി ചെല്ലുന്നിടത്ത് സ്വാദുള്ള ഒന്നും കിട്ടില്ലായിരിക്കും, ഒരു പക്ഷെ ഭക്ഷണം പോലും കിട്ടിയില്ലെന്ന് വരും. ചോറിൽ ചാറ് കുഴഞ്ഞു പോയതിനു അമ്മയോട് ദേഷ്യപ്പെട്ടത് പോലെ അവിടെ ആരോട് പറയാനാ? ഭക്ഷണപ്രിയനായ അരുണിന് ആദ്യം മനസ്സിൽ വന്നത് ഇതൊക്കെയാണെന്നതിൽ ഒരദ്ഭുതവുമില്ല! കണ്ണു തുറന്നു വിനോദിനെ നോക്കി. അവൻ എല്ലാം ഉറപ്പിച്ചു തന്നെയാണ്.
രണ്ടു പേരും കണ്ണിൽ കണ്ണിൽ നോക്കി തീരുമാനം ഉറപ്പിച്ചു. പിന്നെ ഒരോട്ടമായിരുന്നു... സ്കൂൾ ബസ് സ്റ്റാർട്ട് ചെയ്തിരിക്കുന്നു. അരുണ്‍ ഉറക്കെ വിളിച്ചു... "ചേട്ടോയ്...പൂവല്ലേ... ഞങ്ങള് കേറീല്ല..."
Subscribe to:
Post Comments (Atom)
ഒരു വിശുദ്ധ പ്രണയത്തിൻ്റെ കുഴിമാടം
അഞ്ച് വർഷങ്ങൾക്ക് ശേഷം നിൻ്റെ കുഴിമാടത്തിനു മുന്നിൽ വന്നു നിൽക്കാനുള്ള ധൈര്യം എനിക്ക് കിട്ടിയിരിക്കുന്നു. എവിടെ നിന്ന് എന്ന് നീ ആലോചിക്കുന്ന...
-
Sale...Sale..Flat 50%. Buy one get two free! Oops! Sorry... I was time traveling to my old PG days. I was roaming on the roads of 'Comme...
-
Following my previous post 'Mission Impossible - The Maid Hunt', I had another spark about the next most infamous hunt which is the ...
-
വിവാഹത്തിന്റെ മൂന്നാം വാർഷികത്തിന്റെ അന്നാണ് ആദ്യമായി ആ വീട്ടിലെ രണ്ടു ചുമരുകൾ ചുംബിക്കുന്ന മൂലയിൽ മഞ്ഞവെയിൽ തട്ടി ഒരു തിളക്കം ദത്തയുടെ കണ്ണ...
No comments:
Post a Comment