നോട്ടു പുരാണം

കുറേ നേരം നോക്കി നിന്നിട്ടാണ് ഒരു UBER Taxi കിട്ടിയത്. സ്ഥലം എത്തി ഇറങ്ങാൻ നേരം എത്രയായെന്നു നോക്കിയപ്പോൾ 170 Rs. ബാഗിൽ രണ്ടായിരത്തിൽ നോട്ട്!
"ഭയ്യാ...ചില്ലർ ഹേ?" എന്ന് ചോദിച്ചപ്പോൾ "yes madam" എന്നുത്തരം.

അന്നേരം ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത് ഒരു മാലാഖയാണെന്ന് തോന്നിപ്പോയി. സന്തോഷത്തോടെ രണ്ടായിരത്തിന്റെ നോട്ട് ബാഗിൽ നിന്ന് വലിച്ചു പുറത്തെടുത്തപ്പോളാണ്, ആ... എന്റെ കൂടെ കാറിൽ ഇരിക്കുന്ന ഒരാളുടെ കാര്യം പറയാൻ വിട്ടു പോയി. ഞാൻ ഒറ്റക്കല്ല, കൂടെ കാന്താരി ലൈറയും ഉണ്ട്. വയലറ്റ് നിറത്തിലുള്ള പുതിയ രണ്ടായിരത്തിന്റെ നോട്ട് ആദ്യമായി കാണുന്ന അവളുടെ കണ്ണുകളിൽ ആശ്ചര്യതിളക്കം. സന്തോഷത്തോടെ നോട്ട് കൊടുക്കാൻ കൈകൾ നീട്ടിയ ഉടനെ അവൾ വാ തുറന്നു കണ്ണ് തുറിപ്പിച്ചു ഉറക്കെ കൂവി. "അമ്മാ... അത് കള്ള നോട്ടല്ലേ... fake note!! അത് കൊടുക്കണ്ടാട്ടാ...!" 

എന്റെ നോട്ടു മുത്തപ്പാ... ഇവളെന്നെ കൊലക്കു കൊടുക്കും. പോലീസിനെ കൊണ്ട് പിടിപ്പിക്കാനുള്ള ഉദ്ദേശമാണോ?! അന്നേരം എന്റടുത്തു ഇരിക്കുന്ന ആ ഇത്തിരിപ്പോന്ന സാധനത്തിന് തലയിൽ രണ്ടു ചുവന്ന കൊമ്പു മുളച്ചതായി കണ്ട് ഞാൻ ഞെട്ടി. "മിണ്ടാതിരുന്നോണം... ഇനി വാ തുറന്നാൽ ഞാൻ സ്പൈഡറിനെ വിളിക്കും" ആ ഭീകര ജീവിയുടെ പേര് കേട്ടതും കൊമ്പുകൾ മടങ്ങി.

മുന്നിലിരിക്കുന്ന മാലാഖ ഇതൊന്നും കേട്ടിട്ടുണ്ടാവല്ലേ, കഷ്ടപ്പെട്ട് രണ്ടു മണിക്കൂർ ക്യൂ നിന്ന് കിട്ടിയ രണ്ടായിരത്തിന്റെ നോട്ടാ. ഭാഗ്യം! കേട്ടിട്ടില്ല...അല്ലെങ്കിൽ മനസ്സിലായിട്ടില്ല. ഇതിൽ ഏതെങ്കിലും ഒന്ന്. എന്തായാലും ബാലൻസും വാങ്ങി കാറിൽ നിന്ന് ചാടിയിറങ്ങി കാന്താരിയുടെ കൈയ്യും പിടിച്ചു തിരിഞ്ഞു നോക്കാതെ ഓടി. വീട്ടിൽ ചെന്ന് ഒരു നോട്ട് അവബോധന ക്ലാസ്സ് എടുത്തു കൊടുത്തു. എന്താല്ലേ... ഈ പിള്ളാരെ കൊണ്ട്... അല്ല, ഈ കള്ളനോട്ടുകാരെ പറഞ്ഞാ മതിയല്ലോ! ഇന്നേ വരെ കാണാത്ത വയലറ്റ് നോട്ട്, അതും രണ്ടായിരത്തിന്റെ... കണ്ടപ്പോ കള്ളനോട്ടാണെന്ന് തോന്നിയത് ആ കുഞ്ഞിന്റെ കുഴപ്പമാണോ??

Comments

Popular posts from this blog

Why am I against religion?

നാലു സുന്ദര ദശാബ്ദങ്ങൾ

ചിലന്തി മനുഷ്യർ